കേരളത്തിലെ എന്നല്ല ദേശീയതലത്തിലും ആദരണീയനായ രാഷ്‌ട്രീയ നേതാവാണ് എ.കെ.ആന്റണി. കോണ്‍ഗ്രസുകാര്‍ക്ക് കൈമോശം വന്ന ആദര്‍ശനിഷ്ഠയും ലാളിത്യവും അല്പമെങ്കിലും ആന്റണിയില്‍ അവശേഷിക്കുന്നുണ്ടെന്ന് പലരും വിശ്വസിക്കുന്നു. എന്നാല്‍ അടുത്തകാലത്തായി അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന ബിജെപി വിരുദ്ധ നിലപാട് രാഷ്‌ട്രീയ മര്യാദയുടെ സര്‍വമാനങ്ങളും ലംഘിച്ചിരിക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു.
ഭാരതം ഭരിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ സത്യസന്ധതയുള്ളതാണെങ്കില്‍ അത് മാനിക്കപ്പെടും. സര്‍ക്കാരിന് തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടുന്നതും ജനാധിപത്യത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയേ ഉള്ളൂ. വളരെ ശോഷിച്ചതാണെങ്കിലും മുഖ്യപ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ്സിന്റെ വാക്കും പ്രവര്‍ത്തിയും പൊതുസമൂഹം ശ്രദ്ധിക്കും.
അത്തരം സമൂഹത്തിന്റെ മുന്നില്‍ എ.കെ.ആന്റണിയെ പോലൊരു മാന്യന്റെ അസത്യപ്രസ്താവനകളും അപക്വമായ വര്‍ത്തമാനങ്ങളും ഗുണത്തേക്കാള്‍ ദോഷം ചെയ്യും. നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ എ.കെ.ആന്റണി തുടക്കം മുതല്‍ തന്നെ കേരളത്തിലെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിക്ക് ജാമ്യം നല്‍കി ബിജെപിയെ പ്രതിക്കൂട്ടിലാക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്. പശ്ചിമബംഗാളില്‍ നമ്മളൊന്ന് നമുക്കൊന്ന് എന്ന മട്ടിലായ സിപിഎം-കോണ്‍ഗ്രസ് ബന്ധത്തിന്റെ മത്തുകൊണ്ടാകാമിതെന്ന് സമാധാനിക്കാം. ബിജെപിയെ വിമര്‍ശിച്ചോളൂ. അതിനൊരു മാന്യതയും മര്യാദയും വേണ്ടേ.
കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് ആന്റണി പറഞ്ഞത് ബിജെപിയെ നിയമസഭയില്‍ കടത്തില്ല എന്നാണ്. ബിജെപി നിയമസഭയില്‍ വരുന്നത് കലക്കാനാണെന്നായി പിന്നീട്. ഇന്നലെ എറണാകുളത്ത് മീറ്റ് ദി പ്രസില്‍ സംസാരിക്കവെ സമാധാന ജീവിതത്തിന് ബിജെപി ആപത്താണെന്നാണ് പറഞ്ഞിരിക്കുന്നത്. കേരളത്തെ ഗുജറാത്താക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടിയും ശ്രമിക്കുകയാണെന്നാണ് ആന്റണി വിശദീകരിച്ചത്.
മതസൗഹാര്‍ത്തോടെ കഴിയുന്ന കേരളീയരെ വര്‍ഗീയത പറഞ്ഞു ഭിന്നിപ്പിക്കാനാവില്ല. ഇഷ്ടമുള്ള ആഹാരം കഴിച്ച്, ഇഷ്ടമുള്ള വേഷം ധരിച്ച്, ഇഷ്ടമുള്ള ആചാരങ്ങളനുഷ്ഠിച്ച് അവര്‍ സൗഹാര്‍ദ്ദത്തോടെ കഴിയട്ടെയെന്നും ആന്റണി പറഞ്ഞിരിക്കുന്നത് ഏതടിസ്ഥാനത്തിലാണെന്ന് അദ്ദേഹം വിശദീകരിക്കേണ്ടിവരും. ബിജെപി വളരാതിരിക്കാന്‍ എല്ലാ മതേതര ശക്തികളും ഒന്നിക്കണം. ബിജെപിയോട് മൃദുസമീപനം പുലര്‍ത്തുന്നവര്‍ നാളെ ദുഃഖിക്കേണ്ടി വരുമെന്നും പറയുന്ന ആന്റണി ഈ യുഗത്തില്‍ തന്നെയാണോ ജീവിക്കുന്നതെന്ന് ചോദിക്കേണ്ടിവരും. കേരളത്തില്‍ പ്രചാരണം നടത്തുന്ന പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും കേരളത്തിനായി ഒന്നും നല്‍കിക്കാണുന്നില്ലെന്നാണ് ആന്റണിയുടെ പരിഭവം. കര്‍ഷകര്‍ വരള്‍ച്ചയിലും വറുതിയിലുമാണ്.
കാര്‍ഷികവിഭവങ്ങള്‍ വലിയ വിലത്തകര്‍ച്ച നേരിടുന്നു. കര്‍ഷകര്‍ക്കുവേണ്ടിയും മത്സ്യതൊഴിലാളികള്‍ക്കു വേണ്ടിയും കേന്ദ്രസര്‍ക്കാര്‍ ഒരു സഹായപദ്ധതിയും പ്രഖ്യാപിച്ചിട്ടില്ലെന്നും ആന്റണി പറഞ്ഞിരിക്കുന്നു. ഏത് വസ്ത്രം ധരിക്കുന്നതിനെയാണ് ബിജെപി വിലക്കിയിട്ടുള്ളത്. ആരുടെ ഭക്ഷണപാത്രത്തിലാണ് ബിജെപി മണ്ണിട്ടിരിക്കുന്നത്. കേരളത്തില്‍ ആപത്തുണ്ടാക്കാന്‍ എപ്പോഴാണ് ബിജെപി ശ്രമിച്ചിട്ടുള്ളത്. അതേസമയം സമുദായ സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ ബിജെപി നടത്തിയ ശ്രമങ്ങളെ പുകഴ്‌ത്താന്‍ താങ്കള്‍ തന്നെ നിര്‍ബന്ധിതമായതല്ലേ? മറന്നുപോയോ മാറാട് സംഭവം. താങ്കള്‍ മുഖ്യമന്ത്രിയായിരിക്കെ മാറാട് എട്ട് മത്സ്യത്തൊഴിലാളികളെ വാഴവെട്ടും പോലെ വെട്ടിക്കൊന്നത്. എത്ര സ്ത്രീകളെ, പുരുഷന്മാരെ ജീവച്ഛവമാക്കി?
ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രകോപിതരായേക്കാവുന്ന സമൂഹത്തെ സഹനത്തിന്റെ മാര്‍ഗത്തില്‍ നയിച്ചത് ബിജെപിയല്ലേ? അന്നത്തെ താങ്കളുടെ കെപിസിസി പ്രസിഡന്റ് കെ.മുരളീധരനും പ്രതിപക്ഷത്തോടൊപ്പം ഇരകളെ ദ്രോഹിക്കാന്‍ ശ്രമിച്ചതും മറന്നുപോയോ? ഗുജറാത്തിന്റെ കാര്യമൊന്നും വിശദീകരിക്കുന്നില്ല. ഗുജറാത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത് കോണ്‍ഗ്രസാണ്. ആ കോണ്‍ഗ്രസിനെ ഗുജറാത്തില്‍ നിന്നും തൂത്തുമാറ്റിയപ്പോഴാണ് ഗുജറാത്ത് ശാന്തമായതെന്ന് ആന്റണിക്കറിയാത്തതല്ല. കേരളത്തിന് മോദി എന്തു തന്നുവെന്നല്ലേ? താങ്കളടക്കം എട്ടുപേര്‍ കേരളത്തില്‍ നിന്നും കേന്ദ്രമന്ത്രിമാരായിരുന്നില്ലേ.
ആ കാലയളവില്‍ കിട്ടാത്ത സഹായങ്ങളും സഹകരണവും നരേന്ദ്രമോദി ചെയ്തുകഴിഞ്ഞു. ഇനിയും ഏറെ ആന്റണിക്ക് പ്രതീക്ഷിക്കാം. കാല്‍നൂറ്റാണ്ടായി കോണ്‍ഗ്രസ് തട്ടിക്കളിച്ച വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയത് നരേന്ദ്രമോദി സര്‍ക്കാര്‍ വന്നതുകൊണ്ടാണ്. എഫ്എസിറ്റിയുടെ വര്‍ഷങ്ങളായുള്ള ആവശ്യം അംഗീകരിച്ച 1000 കോടി രൂപ നല്‍കാന്‍ തീരുമാനിച്ചത് നരേന്ദ്രമോദി സര്‍ക്കാറാണ്. റോഡുകള്‍, റെയില്‍വേ വികസനം തുടങ്ങി ഒട്ടനവധി പദ്ധതികള്‍ നമ്മുടെ മുന്നില്‍ കേന്ദ്രത്തിന്റേതായുണ്ട്.
പുറ്റിങ്ങല്‍ ദേശീയ ദുരന്തമാക്കിയോ എന്ന ചോദ്യത്തിന് ദേശീയ ദുരന്തത്തിന്റെ പട്ടികയില്‍ വെടിക്കെട്ട് വരുമോ എന്ന് ആന്റണി വിശദീകരിക്കണം. ആ ദുരന്തബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ഇനിയും നല്‍കിയില്ലെന്നത് ആന്റണി അറിഞ്ഞില്ല. ആന്റണി സമര്‍ത്ഥമായി അഭിനയിക്കുകയാണ്. ആരെയൊക്കെയോ തൃപ്തിപ്പെടുത്താന്‍. പക്ഷേ അത് സ്വയം അല്പനായിക്കൊണ്ടാകരുത്.
















