വേനല്‍ച്ചൂടില്‍ വെന്തുരുകുന്ന കേരളത്തെ വരള്‍ച്ചാബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നാണ് കേരള സര്‍ക്കാരിന്റെ ആവശ്യം. 1058 ഏക്കര്‍ നെല്‍കൃഷി ഇപ്പോള്‍ തന്നെ നശിച്ചുകഴിഞ്ഞു.
ദുരന്തനിവാരണ അതോറിറ്റിയും ഇതുതന്നെ പറയുന്നു. താപതരംഗം കാരണമാണത്രെ ഈ കഠിനമായ ചൂടും വരള്‍ച്ചയും. കുടിവെള്ളംപോലും ലഭിക്കാതെ ജനങ്ങള്‍ നെട്ടോട്ടം ഓടുകയാണ്. ജലസേചനത്തിനും വെള്ളമില്ല. കിണറുകളും കുളങ്ങളും വറ്റിവരളുന്നു. 159 കോടി വരള്‍ച്ചാ സഹായത്തിനനുവദിച്ചത് പര്യാപ്തമല്ലാത്തതിനാലാണ് മുഖ്യമന്ത്രി കേന്ദ്രത്തോട് കൂടുതല്‍ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. 7888 കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് താപനില 41 ഡിഗ്രി സെല്‍ഷ്യസ് കവിയുന്നതും സൂര്യതാപം അനുഭവപ്പെടുന്നതും.
കാസര്‍കോട് കുടിവെള്ള ലഭ്യതയ്ക്കുവേണ്ടി കുഴല്‍ കിണര്‍ നിര്‍മിക്കുകയാണ്. ആഗോളതാപനം, ഹരിതവാതക പ്രഭാവം മുതലായവയ്ക്കുപുറമെ ഉഷ്ണതരംഗവും കേരളത്തില്‍ അനുഭവപ്പെടുകയാണ്. കര്‍ഷക ആത്മഹത്യകള്‍ക്ക് കേരളവും പ്രസിദ്ധമാണല്ലോ. ഇപ്പോള്‍ കടബാധ്യതയില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ വെള്ളം കിട്ടാതെ കൃഷി നശിക്കുമ്പോള്‍ സ്വാഭാവികമായും ആത്മഹത്യയിലേക്ക് തിരിയുന്നു. ഇക്കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ 116 കര്‍ഷകര്‍ മഹാരാഷ്ട്രയിലും പഞ്ചാബിലും തെലങ്കാനയിലുമായി ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത കേരള കര്‍ഷകരെ പ്രലോഭിപ്പിക്കരുതെന്ന് പ്രാര്‍ത്ഥിക്കാം.
കേരളത്തില്‍ താപനില ഇനിയും ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന രണ്ടുദിവസങ്ങളില്‍ കഠിനമായ ചൂടുണ്ടാകുമെന്നും വരണ്ട കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ജാഗ്രത പുലര്‍ത്തണമെന്ന് എല്ലാ ആശുപത്രികള്‍ക്കും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. രാവിലെ 11 മുതല്‍ മൂന്നുവരെ പുറംജോലികള്‍ ഒഴിവാക്കണമെന്നും കര്‍ഷകര്‍ക്ക് നിര്‍ദ്ദേശമുണ്ട്.
കന്നുകാലികള്‍ ചത്തൊടുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ കാണാം. വരള്‍ച്ചാ മേഖലയില്‍ ജലം എത്തിക്കുന്നതിന് വേണ്ട നടപടികള്‍ ആവശ്യപ്പെട്ട് നടന് മമ്മൂട്ടി നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും മറ്റും യോഗം എറണാകുളം പനമ്പിള്ളിനഗര്‍ അവന്യൂ സെന്ററില്‍ വിളിച്ചിരിക്കുകയാണ്. പുഴകളിലും മുല്ലപ്പെരിയാര്‍ പോലുള്ള അണക്കെട്ടുകളിലും വെള്ളം ഗണ്യമായി കുറഞ്ഞുകഴിഞ്ഞു. വൈദ്യുതി ഉണ്ടാക്കാന്പോലും ജലലഭ്യത കുറയുമ്പോള്‍ കൊടുംചൂടിനെ എങ്ങനെ തരണംചെയ്യുമെന്ന ആകാംക്ഷ ജനഹൃദയങ്ങളില്‍ നിറയുകയാണ്. വയലുകളും മറ്റും നനയ്ക്കാന്‍ കുളങ്ങളിലും കിണറുകളിലും വെള്ളമില്ല. 202 സെ.മീ. മഴ ലഭിച്ചിരുന്ന കേരളത്തില്‍ ഈ വര്‍ഷം ലഭിച്ചത് വെറും 73 സെ.മീ. ആണ്.
മലകളും കുന്നുകളും നിരത്തി, വൃക്ഷങ്ങള്‍ വെട്ടി, വയലുകള്‍ നികത്തി ഭൂമാഫിയ നടത്തിയ ദുഷ്പ്രവൃത്തികളുടെ അനന്തരഫലമാണ് കേരളം അനുഭവിക്കുന്നത്. ക്വാറി മാഫിയയുടെ ‘സംഭാവന’യും ഇക്കാര്യത്തില്‍ കുറച്ചുകാണേണ്ടതില്ല. മനുഷ്യനിര്‍മിതമാണ് ഈ വരള്‍ച്ച എന്നതില്‍ ആര്‍ക്കും സംശയമില്ല. കാലാവസ്ഥാവ്യതിയാനത്തിനും ഇതില്‍ ഒരു റോളുണ്ട്. അമിതമായ പ്രകൃതിനാശം തന്നെയാണ് കേരളത്തില്‍ ഈ വരള്‍ച്ചയ്ക്ക് കാരണമായതെന്ന് ഇതിനുത്തരവാദികളായ ഇടതു-വലതു കക്ഷികള്‍ ഇനിയെങ്കിലും തിരിച്ചറിയണം. കുടിവെള്ള ആവശ്യത്തിന് 70 ശതമാനം ജനങ്ങളും ആശ്രയിക്കുന്നത് കിണറുകളെയാണ്. 30 ശതമാനത്തില്‍ താഴെയാണ് വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്നത്.
വൈദ്യുതി ലഭിക്കാത്തതിനാല്‍ കുടിവെള്ളം എത്തിക്കാന്‍ സാധ്യമാകുന്നില്ലെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതരുടെ വിശദീകരണം.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ നിലവിലിരിക്കെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കാന്‍ അനുവാദം ആവശ്യപ്പെട്ട് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് ചൂടില്‍ പക്ഷേ പാര്‍ട്ടികള്‍ വരള്‍ച്ചയെയും ജലക്ഷാമത്തെയും മറന്നമട്ടാണ്. എങ്ങനെയും അധികാരത്തില്‍ തുടരാന്‍ യുഡിഎഫും അധികാരത്തില്‍ തിരിച്ചെത്താന്‍ എല്‍ഡിഎഫും മരണവെപ്രാളത്തിലാണ്.
ചൂടുമൂലം ജനങ്ങളും മറ്റു ജീവജാലങ്ങളും അനുഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്കാന് ഇരുമുന്നണികളും ശ്രദ്ധിക്കുന്നില്ല. ആദ്യം അധികാരം ലഭിക്കട്ടെ എന്നിട്ടാവാം മറ്റ് കാര്യങ്ങള്‍ എന്ന ചിന്താഗതിയാണ് അവരെ നയിക്കുന്നത്. എസി മുറികളിലും കാറുകളിലും സഞ്ചരിക്കുന്ന അവര്‍ക്ക് സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ പ്രശ്നമല്ലല്ലോ. മലകളുടെയും നദികളുടെയും നാടായിരുന്നിട്ടും വര്‍ഷംതോറും ആയിരക്കണക്കിന് ആളുകള്‍ കുടിവെള്ളം കിട്ടാതെ വലയുന്ന അവസ്ഥ വര്‍ഷങ്ങളായി കേരളത്തില്‍ നിലനില്‍ക്കുകയാണ്.
വര്‍ഗീയപ്രീണനത്തിലും അഴിമതിക്കും സ്വജനപക്ഷപാതത്തിനും മാറ്റിവെയ്ക്കുന്ന സമയത്തിന്റെ ഒരംശം കേരളത്തിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിനിയോഗിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: