ജല സമൃദ്ധമാണ് കേരളമെന്ന് മലയാളികള്‍ ഊറ്റം കൊണ്ടിരുന്നു. നാല്പത്തിനാല് നദികളും കുളങ്ങളും കായലുകളും സുദീര്‍ഘമായ കടലോരവുമെല്ലാം നമുക്കുണ്ട്. അതിനുപുറമെ അണക്കെട്ടുകളും. വര്‍ഷത്തില്‍ ആറുമാസത്തോളം മഴലഭിക്കുന്ന സംസ്ഥാനവും നമ്മുടേതാണ്. എന്നിട്ടും ഇപ്പോള്‍ കുടിവെള്ളക്ഷാമംകൊണ്ട് നാട് നട്ടംതിരിയുകയാണ്.
പതിവിന് വിപരീതമായി കൊടുംചൂടനുഭവപ്പെടുന്ന കേരളത്തില്‍ കുടിവെള്ളക്ഷാമവും വൈദ്യുതിയുമെല്ലാം ഇല്ലാതാകുമ്പോഴുണ്ടാകുന്ന ദുരിതം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ നിര്‍ബന്ധപ്രകാരം മിക്കനഗരങ്ങളിലും കിണറുകളെല്ലാം മൂടി. പകരം നഗരസഭകളുടെയും വാട്ടര്‍ അതോറിറ്റിയുടെയുമെല്ലാം ജലവിതരണമാണ് ആശ്രയം. ഇതിന്റെ പേരില്‍ മണ്ണനടിയില്‍ കുഴിച്ചിട്ട കുഴലുകളും മണ്ണിനു മുകളില്‍ സ്ഥാപിച്ച ടാപ്പുകളും എണ്ണിയാല്‍ തീരാത്തതാണ്. പക്ഷേ പറഞ്ഞിട്ടൊരു ഫലവുമില്ല. ശതശതകോടി മുടക്കി കുഴിച്ചിട്ട പൈപ്പുകള്‍ നിഷ്ഫലമാണ് ചെയ്യുന്നത്. ഉദ്ദേശിച്ച ഫലങ്ങളൊന്നും ലഭിക്കുന്നില്ല. വറ്റിവരണ്ട സംഭരണികളും നീരുവരാത്ത ടാപ്പുകളുമാണ് വീടുകകളിലും പുറത്തുമെല്ലാം സ്ഥാപിച്ചിരിക്കുന്നത്. ഉത്തരവാദപ്പെട്ടവര്‍ നിരുത്തരവാദപരമായ നടപടിയാണ് സ്വീകരിക്കുന്നത്. വെള്ളത്തിനും തീപിടിച്ച അവസ്ഥയാണ് നാട്ടിലെങ്ങും.
അടുത്തവര്‍ഷം വരാന്‍ പോകുന്ന വരള്‍ച്ചയെക്കുറിച്ച് കാലേകൂട്ടി വിവരം ലഭിക്കാറുണ്ട്. എന്നാല്‍ അതനുസരിച്ച് കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. തലയില്‍ അല്പമെങ്കിലും ആളുതാമസമുണ്ടായിരുന്നെങ്കില്‍ ഈ തെരഞ്ഞെടുപ്പ് സമയത്തെങ്കിലും ജലക്ഷാമം വരാതെ നോക്കാന്‍ ശ്രദ്ധിച്ചേനെ. ഇന്ന് നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം കുടിവെള്ളപ്പാട്ടാണ്. കുറച്ചുദിവസം ഇലക്ഷന്‍ കമ്മിഷനെ ചൂണ്ടിക്കാട്ടി കുടിവെള്ള വിതരണ പ്രശ്‌നം ചര്‍ച്ചയാക്കി.
ചര്‍ച്ചയും വിവാദവുമല്ലാതെ കാര്യം മാത്രം നടക്കുന്നില്ല. ഏതെങ്കിലും ജില്ലയിലോ നഗരത്തിലോ ഗ്രാമത്തിലോ ഒതുങ്ങുന്നതല്ല കുടിവെള്ളപ്രശ്‌നം. ഇന്ന് അത് സംസ്ഥാന വ്യാപകമായി മാറി. നേരത്തെ പൈപ്പ് പൊട്ടലായിരുന്നു നഗരത്തിലെ കുടിവെള്ളപ്രശ്‌നം. ഇന്ന് പൈപ്പ് പൊട്ടിയാലും ജനങ്ങള്‍ക്ക് പ്രശ്‌നമാകുന്നില്ല. കാരണം പൈപ്പില്‍ വെള്ളമുണ്ടെങ്കിലലല്ലേ പ്രശ്‌നമുള്ളു. ടാപ്പ് തിരിച്ചാല്‍ വെള്ളമല്ല കാറ്റാണ് വരുന്നത്. കാറ്റ് വന്നാലും മീറ്റര്‍ കറങ്ങും. പണം അതനുസരിച്ച് കൂടുകയും ചെയ്യും. വല്ലാത്തൊരു പ്രശ്‌നമാണിത്.
സംഭരണികളില്‍ വെള്ളം കുറയുന്നതിനനുസരിച്ച് വൈദ്യുതി ഉത്പാദനവും നിലയ്‌ക്കുകയാണ്. അപ്രഖ്യാപിത കറണ്ട് കട്ടാണ് രാത്രിയും പകലുമായി നടപ്പാക്കുന്നത്. കൊടുംചൂടില്‍ നാടു വെന്തുരുകുമ്പോള്‍ വൈദ്യുതി നിലച്ചാല്‍ അതിന്റെ കെടുതി വിവരണാതീതമാണ്.
വെള്ളമില്ലാത്തതിനാല്‍ ആശുപത്രികളില്‍ ചികിത്സ മുടങ്ങുന്ന വാര്‍ത്തകള്‍ പോലും കേള്‍ക്കേണ്ടിവരുന്നു. മഹാനഗരങ്ങളില്‍ പോലും ദാഹജലത്തിന് കുടങ്ങളുമായി കാത്തിരിക്കേണ്ട അവസ്ഥയാണ് കേരളത്തില്‍ ഇന്നുള്ളത്. തീരദേശജനതയുടെ കാര്യമാണ് ഏറെകഷ്ടം.
കടല്‍വെള്ളത്തെ നോക്കി നെടുവീര്‍പ്പിടുന്ന തീരദേശവാസികള്‍ക്ക് കുടിക്കാനൊരിറ്റ് വെള്ളം നല്‍കാന്‍ നമ്മുടെ പൊതുസംവിധാനങ്ങള്‍ക്കാവുന്നില്ല. ഒരു കുടംവെള്ളത്തിന് അമ്പതുംനൂറും രൂപവരെ കൊടുക്കേണ്ടിവരുന്നു എന്ന പരാതി പരക്കെയുണ്ട്. കുടിവെള്ളപ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ കഠിനമായ പ്രക്ഷോഭത്തിനൊരുങ്ങി നില്‍ക്കുകയാണ് നാട്ടുകാര്‍. അതോടൊപ്പം വോട്ട് ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളും ആലോചനയിലാണ്.
അഞ്ചുവര്‍ഷം ഭരിച്ച് വാഗ്ദാനങ്ങളെല്ലാം നടപ്പാക്കിയെന്ന് അവകാശപ്പെടുകയാണ് ഐക്യമുന്നണി. തുടര്‍ ഭരണത്തിനാണ് അവര്‍ വോട്ടുചോദിക്കുന്നത്. കുടിവെള്ളപ്രശ്‌നം എന്നിട്ടും അവര്‍ക്കൊരു അലോസരവും സൃഷ്ടിക്കുന്നില്ല. അയല്‍ സംസ്ഥാനമായ കര്‍ണാടകത്തിലെ റായ്‌പൂര്‍ ജില്ലയില്‍ കുടിവെള്ളപ്രശ്‌നം നേരിടുന്ന ജനങ്ങള്‍ സ്ഥലം എംഎല്‍എയെ വളഞ്ഞിട്ട് പിടിച്ച് അഴുക്കുവെള്ളം കുടിപ്പിച്ച വാര്‍ത്ത വന്നിരിക്കുന്നു. അത്തരം കടുംകൈയ്‌ക്ക് മുതിരാത്തതാണോ കേരളീയര്‍ ദുരിതം പേറേണ്ടിവരുന്നത്.
വടക്കന്‍ ജില്ലകളിലെ കോളനി നിവാസികള്‍ വെള്ളമില്ലാത്തതിനാല്‍ ഊരുവിട്ട് പുഴയോരത്ത് താമസം മാറ്റിയതിന്റെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും അധികാരികള്‍ക്ക് ഒരു കുലുക്കവുമില്ല. മഹാരാഷ്‌ട്രയിലെ ലാത്തൂരില്‍ വരള്‍ച്ച നേരിടുന്ന പ്രദേശത്തേക്ക് 50 ജലതീവണ്ടികളെത്തിച്ച് വെള്ളം നല്‍കിക്കൊണ്ടിരിക്കുന്നു. കേരളത്തില്‍ നമുക്ക് ടാങ്കര്‍ ലോറികള്‍പോലും ആവശ്യത്തിനില്ല. ഈ മേഖലയിലും മാഫിയയ്‌ക്കുവേണ്ടി സര്‍ക്കാര്‍ മാറിനില്‍ക്കുകയാണ്. ഈ സ്വഭാവം മാറ്റിക്കാനുള്ള ആര്‍ജവമാണ് മലയാളികള്‍ കാണിക്കേണ്ടത്.
















