ഇടതു ചേര്‍ന്നു നടന്ന വടകര വികസന മുരടിപ്പിന്റെ കഥ പറയുന്നു. നഗരം വളരുമ്പോഴും അസൗകര്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുകയാണ് വടകര. ആസൂത്രണമില്ലാത്ത വികസനത്തിന്റെ ഉദാഹരണമാണ് നഗരത്തിനെ ബൈപാസുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിന്റെ സ്ഥിതി.
വടകരയുടെ തനതായ സാധ്യതകളെക്കുറിച്ച് പഠനം നടത്തി സമഗ്രമായ ഒരാസൂത്രണത്തിന്റെ പിന്‍ബലത്തില്‍ ഒരു വികസന അജണ്ട രൂപപ്പെടുത്തുന്നതില്‍ ഇരു മുന്നണികളും പരാജയപ്പെട്ടതാണ് വടകരയുടെ ഇന്നത്തെ ദുഃസ്ഥിതിക്ക് കാരണം. കോഴിക്കോട് ജില്ലയിലെ പ്രധാന നാളികേര മാര്‍ക്കറ്റായിരുന്ന വടകര അങ്ങാടി ഒരു കാലത്ത് അറബികളടക്കമുള്ള വിദേശ കച്ചവടക്കാരുടെ തിരക്ക് മൂലം വീര്‍പ്പ് മുട്ടിയിരുന്ന നാളുകളെക്കുറിച്ച് പഴമക്കാര്‍ക്ക് ഏറെ പറയാനുണ്ട്. താഴത്തങ്ങാടിയുടെ തുറമുഖ പട്ടണമെന്ന ഖ്യാതി ഇന്ന് ഓര്‍മകളില്‍ ഒതുങ്ങുകയാണ്. പെരുവാട്ടുംതാഴ, അടക്കാത്തെരു തുടങ്ങിയ കൊപ്രമാര്‍ക്കറ്റുകള്‍ ആരവങ്ങളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാണിന്ന്.
വടകരയുടെ നെല്‍പ്പാടമായിരുന്ന നാളോംവയലും, ഒഞ്ചിയം ചോറോട് മേഖലകളിലെ നെല്‍വയലുകളും മണ്ണിട്ട് നികത്തുമ്പോള്‍ കണ്ണടച്ച് മൗനാനുവാദം നല്‍കിയ ജന നായകന്മാര്‍ കാര്‍ഷിക മേഖലയുടെ തകര്‍ച്ച പൂര്‍ത്തിയാക്കുന്നതില്‍ മത്സരിക്കുകയായിരുന്നു. 40 കോടിയിലേറെ രൂപ ഇതിനകം ചെലവിട്ട് കഴിഞ്ഞ വടകരയിലേയും പരിസരത്തേയും കുടിവെള്ള പദ്ധതികള്‍ വടകരയുടെ ദാഹമകറ്റാന്‍ ഉപകരിക്കാത്തതിനു പിന്നിലും സ്വജനപക്ഷപാതവും ആസൂത്രണത്തിലെ പിഴവും തന്നെയാണ്. മാലിന്യ സംസ്‌കരണത്തിനായി ഒരുക്കിയ പദ്ധതികളെല്ലാം തന്നെ ദയനീയമായി പരാജയപ്പെട്ടു. കരിമ്പനത്തോട് വഴി ഒഴുകി വരുന്ന മലിനജലം പാക്കയില്‍ പോലൊരു പ്രദേശത്തെ തലവര തന്നെ മാറ്റി വരച്ചിരിക്കുകയാണ്. മലിനജലം കെട്ടിക്കിടക്കുന്ന പാക്കയില്‍ പ്രദേശത്ത് മംഗല്യ സൗഭാഗ്യം ഇല്ലാതെപോയ 300 ലേറെ കുടുംബങ്ങളുണ്ടെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
കേന്ദ്ര സഹായം നേടിയെടുത്തും മറ്റും സംസ്ഥാനത്തെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയരുമ്പോള്‍ കമ്യൂണിസ്റ്റ് രാഷ്‌ട്രീയ കോമരങ്ങള്‍ അടക്കി വാഴുന്ന മടപ്പള്ളി കോളജടക്കമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവഗണനയുടെ സാക്ഷ്യപത്രമായി മാറി. കാഴ്ചപ്പാടില്ലാത്ത ജനപ്രതിനിധികളെ കാലാകാലമായി തെരഞ്ഞെടുത്ത വടകരക്ക് കിട്ടിയ ശാപമാണ് വികസനമാന്ദ്യം.
അതിവേഗ റെയില്‍പാതയും, ദേശീയ പാതാ നവീകരണവും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിധേയമാകുമ്പോഴും ഗതാഗത രംഗത്തെ പോരായ്‌മകള്‍ക്കും കുടിയൊഴിപ്പിക്കപ്പെടുന്ന ആയിരങ്ങളുടെ കണ്ണീരിനും മറുമൊഴി കണ്ടെത്താനിവര്‍ക്ക് നേരമില്ലാതെ പോയെന്ന സത്യവും ഇത്തവണ വോട്ടര്‍മാര്‍ വിലയിരുത്തും.
മത്സ്യബന്ധന മേഖല ഇന്ന് തീര്‍ത്തും അവഗണനയിലാണ്. അഴിയൂര്‍ മുതല്‍ പയ്യോളി വരെ നീണ്ടു കിടക്കുന്ന തീരപ്രദേശത്തെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിലും കാഴ്ചപ്പാടിന്റെ അഭാവം വികസന മുരടിപ്പ് ക്ഷണിച്ചുവരുത്തുകയായിരുന്നു. സാന്റ് ബാങ്ക്‌സ് ടൂറിസം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് കോടികളുടെ നഷ്ടമാണ് വരുത്തിവെച്ചത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 2016 നവംബര്‍ 27ന് 94000 രൂപയാണ് ഭരണാനുമതി വഴി പാസ്സായത്. രണ്ടാം ഘട്ട വികസനത്തിന് 90 ലക്ഷം രൂപയും 2008 ല്‍ നല്‍കി. ഒന്നാം ഘട്ട പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ എട്ടുവര്‍ഷമെടുത്തു. രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. റവന്യൂ ഭൂമി റവന്യൂ വകുപ്പിന്റെ അനുമതിയോടെ ടൂറിസം വകുപ്പിന് കൈമാറ്റം ചെയ്യാന്‍ പോലും വലിയ കാലതാമസമാണുണ്ടായത്. മത്സ്യ ക്ഷാമം മൂലം മാസങ്ങളായി തൊഴില്‍ ഇല്ലാത്ത തീരദേശവാസികളുടെ സംരക്ഷണത്തിനായി ഒരു പദ്ധതിപോലും മുന്നോട്ടു വെക്കാന്‍ കഴിയാത്തവരുടെ മുതലക്കണ്ണീരിന് വോട്ടര്‍മാര്‍ കനത്ത ശിക്ഷ നല്‍കുമെന്നുറപ്പാണ്.
നഗരം ഗതാഗതകുരുക്കില്‍ വീര്‍പ്പ് മുട്ടുമ്പോഴും നഗരത്തില്‍ നടക്കുന്ന കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നുള്ള പരാതികള്‍ നിരവധിയാണ്. വടകര ജില്ലാ ആശുപത്രിയുടെ വികസനത്തിലെ മുരടിപ്പും അസൗകര്യങ്ങളും നിര്‍ധനരായ രോഗികള്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. അഴിയൂരിലെ പൊതുശ്മശാനത്തിന് വേണ്ടിയുള്ള പോരാട്ടം ഇന്നും തുടരുകയാണ്. നോക്കുകുത്തിയായ കെഎസ്ആര്‍ടിസി ഡിപ്പോ ആധുനികവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. അഭ്യസ്തവിദ്യരായ യുവാക്കള്‍ തൊഴിലന്വേഷിച്ച് അന്യ ദേശങ്ങള്‍ തേടിപ്പോകുമ്പോള്‍ അവരുടെ പ്രയത്‌നം നാട്ടിനു വേണ്ടി പ്രയോജനപ്പെടുത്താനുള്ള ഒരു കര്‍മ്മ പദ്ധതിപോലും മുന്നോട്ട് വെക്കാന്‍ കഴിയാത്തവര്‍ വടകരയുടെ ശാപമാണെന്ന് യുവത വിലയിരുത്തുന്നു. വ്യവസായ മേഖലയില്‍ നിരവധി കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നിലനില്‍ക്കെ അവ പ്രയോജനപ്പെടുത്തി വ്യാവസായിക മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഏറെ പിന്നിലാണ് വടകരയെന്ന് വോട്ടര്‍മാര്‍ വിലയിരുത്തുന്നു.
















