കാസര്‍കോട്: അരനൂറ്റാണ്ടിലധികമായി കോണ്‍ഗ്രസ്സും ലീഗും കയ്യടക്കിയ കാസര്‍കോട് മണ്ഡലം വ്യക്തമായ രാഷ്ട്രീയ മാറ്റത്തിന്റെ പാതയിലാണ്. തങ്ങളെ പ്രതിനിധീകരിച്ചവര്‍ കാണിച്ച നിരുത്തവാദപരമായ പ്രവര്‍ത്തനങ്ങള്‍ അവര്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. എംഎല്‍എയുടെ വാഗ്ദാനങ്ങള്‍ കേട്ട് മടുത്ത കാസര്‍കോടന്‍ ജനത തിരിച്ചടി നല്കാന് ഒരുങ്ങിക്കഴിഞ്ഞു. എന്‍ഡിഎയുടെ സാരഥിയായി ജനവിധി തേടുന്നത് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കൂടിയായ രവീശ തന്ത്രി കുണ്ടാറാണ്. രാഷ്ട്രീയത്തിനും മതത്തിനും മീതെ സര്‍വ്വ ജനസമ്മതനാണ് രവീശ തന്ത്രി. സിറ്റിംഗ് എംഎല്‍എ കൂടിയായ എന്‍.എ. നെല്ലിക്കുന്നാണ് ലീഗ് സ്ഥാനാര്‍ത്ഥി. സിപിഎം ഇത്തവണയും വിട്ട് നല്കിയ സീറ്റില്‍ മത്സരിക്കുന്നത് ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി ഡോ.എ.എ. അമീനാണ്.
കാസര്‍കോട് നിയമസഭാ മണ്ഡലം രൂപീകൃതമായതു മുതല്‍ വലതുപക്ഷത്തിനൊപ്പമായിരുന്നു. ആദ്യ തെരഞ്ഞെടുപ്പ് നടന്ന 1957 മുതല്‍ 65 വരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയാണ് വിജയിപ്പിച്ചത്. 67 ലും 70 ലും വലതുപക്ഷ സ്വതന്ത്രര്‍ വിജയിച്ചു. 1977 മുതല്‍ മുസ്ലിംലീഗിനെ വിജയിപ്പിച്ച മണ്ഡലത്തില്‍ 82 മുതല്‍ സി.ടി.അഹമ്മദലിയാണ് എംഎല്‍എ. ഇതിനിടയില്‍ ഇദ്ദേഹം മന്ത്രിയാവുകയും ചെയ്തു. 1982 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 22,000 വോട്ട് നേടിയ ബിജെപി ക്രമത്തില്‍ വോട്ട് വര്‍ധിപ്പിച്ച് 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 43,330 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ യുഡിഎഫിന് 59,749 വോട്ട് ലഭിച്ചു. ബിജെപിയ്ക്ക് 45,826 വോട്ടും എല്‍ഡിഎഫിന് 28,117 വോട്ടുമാണ് ലഭിച്ചത്. കാസര്‍കോട് നഗരസഭയും ബദിയഡുക്ക, ബെള്ളൂര്‍, ചെങ്കള, കാറഡുക്ക, കുംബഡാജെ, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍ എന്നീ പഞ്ചായത്തുകളും അടങ്ങുന്നതാണ് കാസര്‍കോട് നിയോജക മണ്ഡലം. മധൂര്‍, കാറഡുക്ക, ബെള്ളൂര്‍, പഞ്ചായത്തുകളില്‍ കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചു. കാസര്‍കോട് നഗരസഭയില്‍ പ്രതിപക്ഷം ബിജെപിയാണ്. ജില്ലാ പഞ്ചായത്തിലെ എടനീര്‍ ഡിവിഷനില്‍ നിന്ന് കഴിഞ്ഞ തവണ ജയിച്ചത് ബിജെപി ജില്ലാ പ്രസിഡണ്ട് കൂടിയായ അഡ്വ.കെ.ശ്രീകാന്താണ്.
1957 ല്‍ കോണ്‍ഗ്രസിലെ ചേരിപ്പാടി കുഞ്ഞിക്കൃഷ്ണന് നായരാണ് ജയിച്ചത്. പിഎസ്പിയിലെ നാരായണന് നമ്പ്യാരായിരുന്നു എതിരാളി. മൂന്നാംസ്ഥാനത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ എന്‍.ജി.കമ്മത്തായിരുന്നു. കുഞ്ഞികൃഷ്ണന്‍നായര്‍ 10290 വോട്ട് നേടിയപ്പോള്‍ നാരായണന് നമ്പ്യാര്‍ 10096 വോട്ടും എന്‍.ജി.കമ്മത്ത് 6479 വോട്ടും നേടി. 1960ല്‍ എം. കുഞ്ഞിരാമന് നമ്പ്യാര്‍ 19399 വോട്ടോടെ ജയിച്ചുകയറി. സ്വതന്ത്രനായി ജനവിധി നേടിയ അനന്തരാമചെട്ടി 15747 വോട്ടും സിപിഐയിലെ അമ്പുനായര് 13,663 വോട്ടും നേടി. 1965ല്‍ കോണ്‍ഗ്രസിലെ ഇ.അബ്ദുള്റഹ്മാനായിരുന്നു ജയിച്ചത്. അബ്ദുള്‍റഹ്മാന്‍21923 വോട്ട് നേടിയപ്പോള്‍ മുഖ്യ എതിരാളി കെ.എ.ഷെട്ടി 19784 വോട്ട് നേടി.
1967 ലാണ് മണ്ഡലത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടന്നത്. കര്‍ണാടക സമിതിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി യു.പി.കുനിക്കുല്ലായ 95 വോട്ടിനു മുസ്ലിംലീഗിലെ ഹമീദലി ഷംനാടിനെ അട്ടിമറിച്ചു. കുനിക്കുല്ലായ 20,635 വോട്ട് നേടിയപ്പോള്‍ ഹമീദലി 20540 വോട്ട് നേടി. 1970ല്‍ ബി.എം.അബ്ദുള്റഹ്മാനിലൂടെ മുസ്ലിംലീഗ് മണ്ഡലം ആദ്യമായി പിടിച്ചു. കെ.പി.ബല്ലക്കൂറായ രണ്ടും സിപിഎം ടിക്കറ്റില്‍ മത്സരിച്ച എം.രാമണ്ണറൈ മൂന്നാമതുമെത്തി. അബ്ദുള്‍റഹ്മാന്‍ 27113 വോട്ട് ലഭിച്ചപ്പോള്‍ ബല്ലക്കൂറായയ്ക്ക് 18736 വോട്ടും രാമണ്ണറൈയ്ക്ക് 14062 വോട്ടുമാണ് ലഭിച്ചത്. അഖിലേന്ത്യാ ലീഗിലേക്കു മാറിയ ബി.എം.അബ്ദുള്‍റഹ്മാന്‍ മറുപക്ഷത്തെത്തിയ 1977ലെ തെരഞ്ഞെടുപ്പില്‍ ലീഗിലെ ടി.എ ഇബ്രാഹിം ജയം നേടി. ഇബ്രാഹിമിന് 29,402 വോട്ടും അബ്ദുള്‍റഹ്മാന്‍ 22,619 വോട്ടുമാണ് അന്ന് ലഭിച്ചത്. ടി.എ.ഇബ്രാഹിമിന്റെ വിയോഗത്തെ തുടര്‍ന്ന് 1979ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.ടി.അഹമ്മദലിയെ പരാജയപ്പെടുത്തി ബി.എം.അബ്ദുള്‍റഹ്മാന്‍ അഖിലേന്ത്യാ ലീഗിലേക്ക് മണ്ഡലത്തെ ഒരിക്കല്‍കൂടി അടുപ്പിക്കുകയായിരുന്നു.
1980 ല്‍ സി.ടി. അഹമ്മദലി ആദ്യമായി നിയമസഭയിലെത്തി. 30793 വോട്ട് നേടിയ സിടിക്കെതിരെ 14113 വോട്ട് മാത്രമെ ഗര്‍വാസിസിന് നേടാന്‍ സാധിച്ചുള്ളു. 1982ല്‍ ബിജെപയിലെ എം.നാരായണഭട്ടിനെ 8019 വോട്ടിന് തോല്‍പ്പിച്ച് സി ടി വീണ്ടും നിയമസഭയിലെത്തി. 1987 ലും 1991 ലും 1996 ലും 2001ലും സി ടി അഹമ്മദലി വിജയം ആവര്‍ത്തിച്ചു. 1987 ല്‍ സിപിഎമ്മിലെ രാമണ്ണറൈയായിരുന്നു എതിരാളി. 1991ല്‍ സിടിയുടെ വിജയം 14057 വോട്ടിനായിരുന്നു. ബിജെപിയിലെ ശ്രീകൃഷ്ണഭട്ടും സിപിഎമ്മിലെ ടി.ഗംഗാധരനുമായിരുന്നു എതിരാളികള്‍. 1996ല്‍ ബിജെപിയുടെ മാധവ ഹെര്‍ളയോട് 3783 വോട്ടിനാണ് അന്ന് സിടി ജയിച്ചു കയറിയത്. സിടിയ്ക്ക് 33932 വോട്ട് ലഭിച്ചപ്പോള്‍ മാധവ ഹെര്‍ള 30149 വോട്ടും നേടി. 2001ല്‍ സിടി 17995 വോട്ടിന്റെ മാര്‍ജിനില്‍ ജയിച്ചുകയറി.
പി.കെ.കൃഷ്ണദാസാണ് അന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ചത്. 2006ല്‍ 10342 വോട്ടിനായിരുന്നു സിടിയുടെ വിജയം. ബിജെപിയിലെ വി.രവീന്ദ്രന് 28430 വോട്ടും ഇടത് ഐഎന്‍എല്‍ സ്ഥാനാര്‍ഥി എന്‍.എ.നെല്ലിക്കുന്ന് 27790 വോട്ടും നേടി. സിടിയ്ക്ക് 38774 വോട്ടാണ് അന്ന് ലഭിച്ചത്. തുടര്‍ച്ചയായി എട്ടുതവണ മത്സരിച്ച സിടി മാറിനിന്ന 2011 ല്‍ ഐഎന്‍എല്ലില്‍ നിന്ന് രാജിവെച്ച് ലീഗില്‍ ചേര്‍ന്ന എന്‍.എ.നെല്ലിക്കുന്നിന് മുസ്ലിംലീഗ് ടിക്കറ്റ് നല്കി. ബിജെപിയിലെ ജയലക്ഷ്മി എന്‍.ഭട്ടിനെ 9738 വോട്ടിനാണ് അന്ന് നെല്ലിക്കുന്ന് തോല്‍പ്പിച്ചത്. നെല്ലിക്കുന്ന് 53068 വോട്ട് നേടിയപ്പോള്‍ ജയലക്ഷ്മിയ്ക്ക് 43330 വോട്ട് ലഭിച്ചു. അസീസ് കടപ്പുറം(ഐഎന്‍എല്‍)-16467 വോട്ട് നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഉണ്ടായി കൊണ്ടിരിക്കുന്ന വോട്ട് വര്‍ദ്ധന ഇടത് വലത് മുന്നണികളെ കുറച്ചൊന്നുമല്ല ഭീതിയിലാക്കിയിരിക്കുന്നത്. വര്‍ഷങ്ങളായി മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് ബിജെപിയാണ്.
കാസര്‍കോട് മെഡിക്കല്‍ കോളേജ്, ബാവിക്കര റെഗുലേറ്റര്‍ കംബ്രിഡ്ജ്, കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രാത്രികാല പോസ്റ്റുമോര്‍ട്ടവുമെല്ലാം അഞ്ച് വര്‍ഷം ജനം കേട്ട് മടുത്തതാണ്. കാസര്‍കോട് താലൂക്ക് ആശുപത്രിയെ പാടെ അവഗണിക്കുകയായിരുന്നു. ജീവനക്കാരുടെ ഒഴിവുകള്‍ നികത്തിയില്ല. കേടായ എക്സറേ നന്നാക്കിയില്ല. ലീഗ് ഭരിക്കുന്ന നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ഉപ്പ് വെള്ള പ്രശ്നം, തറക്കല്ലില്‍ ഒതുങ്ങി കിടക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളേജ്, എന്‍ഡോ സള്ഫാന് പാക്കേജ്, സര്‍ക്കാര്‍ ആശുപത്രികളുടെ ശോചനീയാവസ്ഥ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തത തുടങ്ങി നിരവധി പ്രശ്നങ്ങള്‍ക്ക് ഉത്തരം പറയാനാകാതെ ഇരുട്ടില്‍ തപ്പുകയാണ് മുസ്ലിംലീഗ്. എന്‍ഡോസള്‍ഫാന്റെ ദുരിതം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയ മണ്ഡലമാണ് കാസര്‍കോട്. നിരന്തരമായ സമരങ്ങള്‍ നടത്തിയിട്ടും പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കൈവശം സൂക്ഷിച്ച എന്‍ഡോ സള്ഫാന് ഇത് വരെ നിര്‍വ്വീര്യമാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: