എല്ലാം ശരിയാക്കാന്‍ കൊയിലാണ്ടി അസംബ്ലി നിയോജകമണ്ഡലത്തില്‍ രണ്ടാം തവണയും കച്ചകെട്ടിയിറങ്ങിയ, സിപിഎമ്മുകാരനായ എംഎല്‍എ കെ. ദാസന് ഇക്കുറി എളുപ്പം വിജയിച്ചുകയറാന്‍ കഴിയില്ല. കാരണം മണഡലത്തില്‍ വികസനം മുരടിച്ച അഞ്ച് വര്‍ഷമാണ് കഴിഞ്ഞുപോയത്.
യുഡിഎഫിലെ മണിമംഗലത്ത് കുട്ട്യാലി, ഇ. നാരായണന്‍ നായര്‍, എം. കമലം, പി.ശങ്കരന്‍ തുടങ്ങിയവര്‍ വിജയിച്ചുപോയ കൊയിലാണ്ടിയില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കു മൂലമാണ് എല്‍ഡിഎഫിന് അവസരം ലഭിച്ചത്. എന്നാല്‍ ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാനാവാതെ തന്റെ കഴിവുകേട് തെളിയിച്ചു. ഇപ്പോഴത്തെ കൊയിലാണ്ടി എംഎല്‍എ മുണ്ട് ഉടുത്ത് ഉറപ്പിക്കാന്‍ പോലും നിയമസഭയില്‍ എഴുന്നേറ്റ് നിന്നിട്ടില്ലെന്നാണ് വോട്ടര്‍മാര്‍ ആരോപിക്കുന്നത്.
കോഴിക്കോട്ടു നിന്നും കണ്ണൂരിലേക്ക് ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന ആര്‍ക്കും കൊയിലാണ്ടിയെ തിരിച്ചറിയാനാകും. എത്ര സമയമില്ലെങ്കിലും എല്ലാവര്‍ക്കും കൊയിലാണ്ടിയില്‍ വിശ്രമിച്ചിട്ടേ മുന്നോട്ട് പോവാനാവൂ. അത്രയ്‌ക്ക് രൂക്ഷമാണ് ഇവിടത്തെ ഗതാഗതക്കുരുക്ക്. റയില്‍വേ മേല്‍പ്പാലം വന്നാല്‍ കൊയിലാണ്ടി ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷപ്പെടുമെന്ന് കരുതിയവര്‍ക്ക് തെറ്റി. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണവും ട്രാഫിക് സംവിധാനവും കൊയിലാണ്ടിയില്‍ കുരുക്ക് വര്‍ദ്ധിപ്പിക്കുകയാണ്. 24 കോടി രൂപ ചെലവില്‍ 1200 മീറ്റര്‍ നീളം വരുന്ന ഈ മേല്‍പ്പാലം നിര്‍മ്മിച്ചതിലൂടെ കുടിയൊഴിപ്പിക്കപ്പെട്ട് കുടുംബങ്ങളേയും കടക്കാരേയും പുനരധിവസിപ്പിക്കാന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ ഇടതുകാരനായ എംഎല്‍എ ചെറുവിരല്‍പോലും അനക്കിയിട്ടില്ലെന്ന് പലരും കുറ്റപ്പെടുത്തുന്നുണ്ട്.
നഗരത്തില്‍ എലിവേറ്റഡ് റോഡ് നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം പല ഭാഗങ്ങളില്‍ നിന്നും ഉണ്ടായെങ്കിലും അതിനുള്ള നടപടികളൊന്നും കൈക്കൊള്ളാന്‍ ജനപ്രതിനിധികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അവര്‍ അതിനായി ശ്രമിച്ചിട്ടുമില്ല എന്നത് വലിയ ആക്ഷേപത്തിന് ഇടയാക്കി. നന്തി മുതല്‍ ചെങ്ങോട്ടുകാവ് വരെ പതിനൊന്ന് കിലോമീറ്റര്‍ നീളത്തില്‍ ബൈപ്പാസ് റോഡ് എന്ന പേരില്‍ എന്‍എച്ച് 17നെ തിരിച്ച് വിട്ട് നിര്‍മ്മിക്കാന്‍ വേണ്ട സ്ഥലം അക്വയര്‍ ചെയ്‌തെങ്കിലും വര്‍ഷങ്ങളായിട്ടും റോഡിന്റെ പണി തുടങ്ങാത്തതിനാല്‍ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ കഴിയാത്ത അവസ്ഥയിലാണ് എല്‍എല്‍എ ഉള്ളത്. പഴയ വീടുകള്‍ പോലും പുതുക്കിപണിയാനാവാതെ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ ഒട്ടേറേയുണ്ട്.
ഏകദേശം അരലക്ഷം വോട്ടര്‍മാരുള്ള കൊയിലാണ്ടിയിലെ തീരദേശ മേഖലയില്‍ എടുത്തുപറയത്തക്ക ഒരു വികസനവും കഴിഞ്ഞ അഞ്ച് വര്‍ഷം ഉണ്ടായിട്ടില്ല. ഫിഷിംഗ് ഹാര്‍ബറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബറിന്റെ ഇന്‍വെസ്റ്റിഗേഷന്‍ 2000 ല്‍ ആണ് തുടങ്ങിയത്. അന്ന് ഇടതു പക്ഷത്തിലെ പി. വിശ്വന്‍ ആയിരുന്നൂ എംഎല്‍എ. 2007 ല്‍ ഹാര്‍ബര്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. 50 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തോടെ കേന്ദ്രാവിഷ്‌കൃത പദ്ധതിയായിട്ടാണ് ഹാര്‍ബര്‍ നിര്‍മ്മാണം തുടങ്ങിയത്.
തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ വര്‍ഷങ്ങളായുള്ള സ്വപ്നമാണ് ഇപ്പോഴും പ്രാവര്‍ത്തികമാവാതെ കിടക്കുന്നത്.
ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, കൊയിലാണ്ടി മൂടാടി, തിക്കോടി, പയ്യോളി എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ ഈ തെരഞ്ഞെടുപ്പില്‍ ആരുടെ കൂടെ നില്‍ക്കുമെന്നത് നിര്‍ണ്ണായകമാണ്.
തീരദേശ മേഖലയില്‍ കൊയിലാണ്ടി മുന്‍സിപ്പാലറ്റി പരിധിയില്‍ ഒരു പൊതു ശ്മശാനത്തിന് വേണ്ടി ആവശ്യം ഉയര്‍ന്നിട്ട് വര്‍ഷങ്ങളായി. കെ ദാസന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ആയ സമയത്തും എംഎല്‍എ ആയപ്പോഴും തീരദേശത്തെ മത്സ്യത്തൊഴിലാളികളെ ശ്രദ്ധിച്ചതുപോലുമില്ല. അതിനാല്‍ തന്നെ ബിജെപിക്ക് തീരദേശ മേഖലയില്‍ മൂന്ന് ജനപ്രതിനിധികളെ മുനിസിപ്പാലറ്റിയിലേക്ക് വിജയിപ്പിക്കാനായി. ശവം മറവുചെയ്യാന്‍ ആറടി മണ്ണ് പോലുമില്ലാത്ത തീരദേശവാസികള്‍ ആരുടെ കൂടെ നില്‍ക്കും എന്നതും തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായിരിക്കും. തീരദേശവാസികള്‍ ഒട്ടേറെ വര്‍ഷമായി നേരിടുന്ന കുടിവെള്ള ക്ഷാമത്തിനും പരിഹാരമായിട്ടില്ല.
ദേശീയ പാതയോരത്ത് കൊയിലാണ്ടി താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിക്ക് ബഹുനില കെട്ടിടമുണ്ടാക്കി ഉദ്ഘാടനത്തിന് കാത്തിരിക്കുമ്പോഴും ജില്ലാ ആശുപത്രിയുടെ പദവി ലഭിക്കാനും, ആയിരക്കണക്കിന് രോഗികള്‍ വന്നു പോകുന്ന ഇവിടെ ആവശ്യത്തിന് ഡോക്ടര്‍മാരെ നിര്‍ത്താനും കഴിയാതിരുന്ന എംഎല്‍എക്കെതിരെ തെരഞ്ഞെടുപ്പിലൂടെ ജനം പ്രതികരിക്കുമെന്നതിന് സംശയമില്ല.
തിരുവങ്ങൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും കിടത്തി ചികിത്സ ആരംഭിക്കുക എന്നത് കെ. ദാസന്റെയോ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ സുബ്രഹ്മണ്യന്റെയോ അജണ്ടയില്‍പോലുമില്ല.
നാളികേര കര്‍ഷകര്‍ ഏറെയുള്ള കൊയിലാണ്ടിയിലെ നാളികേര വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കോക്കനട്ട് കോംപ്ലക്‌സ് ഇല്ലാതായി. ഇവിടെ തുടങ്ങാന്‍ ശ്രമിച്ചത് കാലിത്തീറ്റ നിര്‍മ്മാണ ഫാക്ടറിയാണ്. 52.90 കോടി രൂപ ചെലവില്‍ 300 മെട്രിക് ടണ്‍ പ്രതിദിന ഉല്‍പ്പാദനശേഷിയുള്ള ഹൈടെക് കാലിത്തീറ്റ നിര്‍മ്മാണ ഫാക്ടറിയുടെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും അഞ്ച് മാസമായി ഉല്‍പ്പാദനം ഇതുവരെ തുടങ്ങിയിട്ടില്ല.
നെല്‍കൃഷിക്കും വെറ്റിലകൃഷിക്കും പേരുകേട്ട കൊയിലാണ്ടിയില്‍ പാടശേഖരങ്ങള്‍ ഇപ്പോഴും തരിശായിക്കിടക്കുകയാണ്. പുതിയ തലമറുക്ക് വെറ്റില കൃഷി അക്ഷര അറിവ് മാത്രമായി മാറി. കൃഷിക്കുവേണ്ടി ഒരു പദ്ധതിയും കൊയിലാണ്ടിയില്‍ ആവിഷ്‌കരിച്ചിട്ടില്ല. ഇതിനെല്ലാം ജനം വോട്ടറിലൂടെ പ്രതികരിക്കും എന്നതില്‍ സംശയമില്ല.
















