ഇത്യുക്ത്വാ വിരതേ വിഷ്‌ണൗ
ദേവദേവേ ജനാര്‍ദ്ദനേ
ഉവാച ശങ്കരഃ ശര്‍വ്വഃപ്രണതഃ
പുരതഃ സ്ഥിതഃ
യതി ഹരിസ്തവ ദേവി വിഭാജവ
സ്തദനു പത്മജ ഏവ തവോദ്ഭവഃ
കിമഹമത്ര തവാപി ന സദ്ഗുണഃ
സകലലോകവിധൗ ചതുരാ ശിവേ
ഭഗവാന്‍ വിഷ്ണുവിന്റെ ദേവീസ്തുതി കഴിഞ്ഞപ്പോള്‍ പരമശിവന്‍ ദേവിയെ ഇങ്ങനെ സ്തുതിച്ചു തുടങ്ങി: ‘ദേവീ, അവിടുത്തെ മായാവിഭൂതിയിലല്ലേ ഹരിയും ബ്രഹ്മാവും ജനിച്ചത്? സഗുണനായ ഈയുള്ളവനും അമ്മയുടെ സൃഷ്ടിയാണ്. എല്ലാത്തരം സൃഷ്ടികളിലും അതിവിദഗ്ധയാണ് അമ്മ. പഞ്ചഭൂതങ്ങളും മനസ്സും ബുദ്ധിയും അഹങ്കാരവും അവിടുന്നാകുന്നു. അറിവില്ലാത്തവരുടെ ഉദീരണങ്ങളില്‍ ഞങ്ങള്‍ മൂവരാണ് ഭുവനത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടത്തുന്നതെന്ന് കാണാം. എന്നാല്‍ വാസ്തവത്തില്‍ ഞങ്ങളെ സൃഷ്ടിച്ചത് തന്നെ അമ്മയല്ലേ? പഞ്ചഭൂതങ്ങളായ ഭൂമി, ജലം, അഗ്‌നി, വായു, ആകാശം എന്നിവയുടെ സഗുണപ്രഭാവമെല്ലാം അമ്മേ, അവിടുത്തെ സര്‍ഗ്ഗവൈഭവമല്ലേ? ആ ദിവ്യകലയുടെ അഭാവത്തില്‍ ഭുവനനിര്‍മ്മിതി അസാദ്ധ്യം. ചരാചരപ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിച്ചു സംഹരിച്ചു കളിച്ചുരസിക്കാനും യഥേഷ്ടം ആ കളി നിര്‍ത്താനും നീ തന്നെയാണ് ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരാകുന്നത്. ലോകസൃഷ്ടിക്കായി ദാഹിക്കുമ്പോള്‍ ഞങ്ങള്‍ ത്രിമൂര്‍ത്തികള്‍ അവിടുത്തെ പാദങ്ങളാണല്ലോ ആശ്രയിക്കുന്നത്. അവിടുത്തെ ദയാര്‍ദ്രത ഹേതുവായി ഞാന്‍ തമോഗുണവും, വിരിഞ്ചന്‍ രജോഗുണവും ഹരി സത്വഗുണവും ഞങ്ങളുടെ മുഖ്യഗുണങ്ങളായി പരിപാലിക്കുന്നു.
അമ്മേ, അവിടുത്തെ മാനസം അസമമല്ല എന്ന് വരികില്‍ ഈ ലോകത്ത് ഇത്രയധികം വൈവിദ്ധ്യതകള്‍ എങ്ങിനെയാണ് സംജാതമായത്? ചിലര്‍ രാജാക്കന്മാര്‍, ചിലര്‍ പരിചാരകര്‍. ചിലര്‍ സമ്പന്നര്‍, ചിലര്‍ ദരിദ്രര്‍. സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്കായി ഞങ്ങള്‍ മൂവരെ ഭിന്നഗുണപ്രധാനികളായി അവിടുന്നു സൃഷ്ടിച്ചു. ഞങ്ങള്‍ ആകാശമാര്‍ഗ്ഗത്തില്‍ വരുമ്പോള്‍ കണ്ടതായ പുതുപുതുലോകങ്ങളെ രചിച്ചതും മറ്റാരുമല്ല എന്ന് ഞാനറിയുന്നു. ജഗത്തിന്റെ മുഴുവന്‍ അമ്മയായ അവിടുന്നു സ്വാഭീഷ്ടപ്രകാരം എല്ലാത്തിനെയും സൃഷ്ടിച്ചു പരിപാലിച്ചു സംഹരിച്ച് രസിക്കുന്നു. അവിടുത്തെ പതിയായ പരമപുരുഷനെ രഞ്ജിപ്പിക്കാനാണീ കലകള്‍ അവതരിപ്പിക്കുന്നത് എന്ന് ഞങ്ങളറിയുന്നു. എങ്കിലും അവിടുത്തെ മാര്‍ഗ്ഗം ഞങ്ങള്‍ക്ക് അജ്ഞാതമാണ്. അവിടുത്തെ ഭക്തരായ ഞങ്ങള്‍ക്ക് പുരുഷത്വം ഉണ്ടെന്നാലും അമ്മയെ സേവിക്കാനവസരം ഇല്ലെങ്കില്‍ എങ്ങനെ സൗഖ്യം ലഭിക്കാനാണ്? അവിടുത്തെ പാദ ഭജനമല്ലാതെ ത്രിഭുവനങ്ങളെ ഭരിക്കാന്‍ അവസരം ലഭിക്കുന്നതിലും മനുഷ്യനായി ജനിച്ചു ജീവിക്കുന്നതിലും ഒന്നും എനിക്ക് താല്‍പര്യമില്ല. അവിടുത്തെ പാദങ്ങളെ പൂജിക്കാന്‍ അവസരമില്ലെങ്കില്‍ യുവതീഭാവത്തില്‍ ഇങ്ങനെ വാഴുന്നതിലും എനിക്ക് തൃപ്തിയില്ല. മറിച്ച് വെറുതെ പുരുഷത്വം കിട്ടിയതുകൊണ്ടും കാര്യമില്ല. അതിനാല്‍ ‘ശിവന്‍ സ്ത്രീരൂപത്തില്‍ അമ്മയെ സേവിക്കുകയാണ്’ എന്ന കീര്‍ത്തി പരന്നുകൊള്ളട്ടെ എന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്. അത് ഞാന്‍ അപകീര്‍ത്തിയയി കണക്കാക്കുന്നില്ല. ആ പദമലരുകളുടെ സാമീപ്യമില്ലാഞ്ഞാല്‍ ഒരു നിമിഷം ഒരു യുഗത്തിനു സമമായിരിക്കും! അവിടുത്തെ പാദാംബുജം പണിയുന്നതിനുപകരം കഠിനമായ തപസ്സില്‍ മുഴുകിയ മുനിമാരുടെ കാര്യം കഷ്ടമാണ്. വിധിയവരെ കണക്കിന് പറ്റിച്ചിരിക്കുന്നു. മുക്തിസാദ്ധ്യത്തിന് അവിടുത്തെ പദഭജനം മാത്രമേ വഴിയുള്ളൂ എന്ന്! അവരില്‍ അറിവങ്കുരിക്കാത്തതെന്തുകൊണ്ടാണ്? അവര്‍ക്ക് ഭൗതീക സുഖങ്ങളും വെറുപ്പാണല്ലോ. ആ വെറുപ്പിനെ ഇല്ലായ്‌മ ചെയ്യാനും ഭവതിയുടെ അനുഗ്രഹം കൂടിയേ തീരൂ. ഭവസാഗരതരണത്തിനായി അമ്മയെ ഭജിക്കുക എന്നൊരു മാര്‍ഗ്ഗം മാത്രമേയുള്ളൂ. അമ്മേ, അവിടുത്തെ ദയാവായ്‌പ്പ് എന്നില്‍ ചൊരിഞ്ഞ് അവിടുത്തെ നവാക്ഷരീമന്ത്രം എനിക്ക് ഉപദേശിച്ചു തന്നാലും. അത് ജപിച്ചും ധ്യാനിച്ചും ഞാന്‍ സുഖിമാനായി ഭവിക്കട്ടെ. ആദ്യജന്മത്തില്‍ എന്നില്‍ ഉണ്ടായിരുന്ന ആ മന്ത്രം എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നില്ല. അതെനിക്ക് എന്നുമെപ്പോഴും മനതാരില്‍ തെളിയിച്ചു തരേണമേ. അമ്മേ, അങ്ങനെ ഞാന്‍ ഭവസാഗരതീരമണയട്ടെ.’
















