ഹരിപ്പാട്: അടിസ്ഥാന സൗകര്യങ്ങളെ അവഗണിച്ചുള്ള അശാസ്ത്രീയമായ വികസനമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ നടന്നത്.
സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ അവഗണിച്ചു. വീടും ശൗചാലയങ്ങളും ഇല്ലാത്ത നിരവധി പട്ടിണിപ്പാവങ്ങള്‍ ഇന്നും അവശേഷിക്കുകയാണ്. മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം അതി രൂക്ഷമാണ്. കയര്‍, കാര്‍ഷിക മേഖലയും മത്സ്യ മേഖലയും തകര്‍ന്നു. ഇവിടെ യാതൊരു വികസനവും എത്തിയിട്ടില്ല.
എന്നാല്‍ ഹരിപ്പാടിന്റെ ഹൃദയഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്ന നൂറ്റാണ്ടുകളുടെ ചരിത്ര സ്മാരകമായിരുന്ന കെട്ടിടങ്ങള്‍ പലതും പൊളിച്ചുമാറ്റി. കാര്‍ത്തികപ്പള്ളി താലൂക്ക് ഓഫീസ്, ഹരിപ്പാട് ഗവണ്‍മെന്റ് ആശുപത്രി കെട്ടിടങ്ങള്‍ ഇവയൊക്കെ പൊളിച്ചുമാറ്റിക്കൊണ്ട് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയുമ്പോള്‍ പ്രകൃതി സൗഹാര്‍ദ്ദ വികസനമാണ് ഹരിപ്പാട്ട് നടത്തുന്നതെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറയുന്നത്.
വന്‍ പദ്ധതികള്‍ തയ്യാറാക്കി ഇതിന്റെ തണലില്‍ അഴിമതി നടത്തിയിട്ടും പ്രധാന പ്രതിപക്ഷമായിട്ടുള്ള സിപിഎമ്മിന്റെ ഭാഗത്തുനിന്നും ഇതിനെതിരെ യാതൊരുവിധ സമരപരിപാടികളും ആവിഷ്‌ക്കരിക്കാഞ്ഞത് ആഭ്യന്തരമന്ത്രിയും സിപിഎം നേതാക്കളും തമ്മിലുള്ള ഒത്തുകളിയാണ് പ്രകടമാക്കുന്നത്.
എന്നാല്‍ ഇതിനെയെല്ലാം ജനപക്ഷത്ത് തുറന്നുകാട്ടിക്കൊണ്ടാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ഡി. അശ്വനിദേവ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. 1983ല്‍ വിദ്യാര്‍ത്ഥി മോര്‍ച്ചയിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ ഇദ്ദേഹം എഴുത്തുകാരന്‍, ചിന്തകന്‍, മികച്ച പ്രാസംഗീകന്‍ എന്ന നിലയിലും യുവമോര്‍ച്ചയുടെ ജില്ലാ ജനറല്‍ സെക്രട്ടറി, എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, ബിജെപി. കലാസാംസ്‌ക്കാരിക വിഭാഗം കണ്‍വീനര്‍, ബിജെപി മേഖല ഉപാദ്ധ്യന്‍, സംസ്ഥാന സമിതിയംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ചും മികവ് തെളിയിച്ചിട്ടുണ്ട്.
എംഎ ബിരുദധാരിയായ ഇദ്ദേഹം. ഇപ്പോള്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയും കായംകുളം നഗരസഭ കൗണ്‍സിലറുമാണ്. ശ്രീനാരായണ ഗുരുദേവന്‍ വിദ്യ അഭ്യസിച്ച വാരണപ്പിള്ളി കുടുംബാംഗവുമാണെന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്.
സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെയാണ് യുഡിഎഫിനു വേണ്ടി വീണ്ടും മത്സരിക്കുന്നത്. 1982ല്‍ എന്‍എസ്‌യു ദേശീയ പ്രസിഡന്റായതോടെ രാഷ്‌ട്രീയ രംഗത്ത് ശ്രദ്ധേയനായി. ആ വര്‍ഷം തന്നെ ഹരിപ്പാട്ടു നിന്നും നിയമസഭയിലെത്തി. 86ല്‍ കരുണാകരന്‍ മന്ത്രിസഭയിലെ ഗ്രാമവികസന മന്ത്രി, 87ല്‍ വീണ്ടും ഹരിപ്പാട് എംഎല്‍എ, രണ്ട് വര്‍ഷത്തിനുശേഷം കോട്ടയത്തുനിന്നും പാര്‍ലമെന്റ് അംഗമായി. 1991, 96, 99 വര്‍ഷങ്ങളില്‍ വീണ്ടും പാര്‍ലമെന്റിലെത്തി. 2014ല്‍ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റു.
സിപിഐയ്‌ക്ക് ലഭിച്ച സീറ്റില്‍ പാര്‍ട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി. പ്രസാദിനെ യാണ് സ്ഥാനാര്‍ ത്ഥിയാക്കിയിരിക്കുന്നത്. ബാലവേദിയിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങി. എഐഎസ്എഫ് മാവേലിക്കര താലൂക്ക് പ്രസിഡന്റ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
















