ഇടുക്കി: ജില്ലയില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് ഉടുമ്പന്‍ചോല. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി നെടുങ്കണ്ടം എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് സജി പറമ്പത്താണ് മത്സരിക്കുന്നത്. സിപിഎം നേതാവ് എംഎം മണിയാണ് എല്‍ഡിഎഫിനായി രംഗത്തുള്ളത്. യുഡിഎഫിനായി അഡ്വ. സേനാപതി വേണു മത്സരിക്കുന്നു. ഈഴവ, ക്രിസ്ത്യന്‍, തമിഴ് വിഭാഗങ്ങള്‍ക്കാണ് മണ്ഡലത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ളത്. രാജാക്കാട്, രാജകുമാരി, ശാന്തന്‍പാറ, സേനാപതി, ഉടുമ്പന്‍ചോല, നെടുങ്കണ്ടം, ഇരട്ടയാര്‍, പാമ്പാടുംപാറ, കരുണാപുരം, വണ്ടന്മേട് എന്നീ പഞ്ചായത്തുകളാണ് മണ്ഡലത്തില്പ്പെടുന്നത്.
കഴിഞ്ഞ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉടുമ്പന്‍ചോല മണ്ഡലത്തിന്റെ പരിധിയില്‍ 19000 വോട്ടുകള്‍ ലഭിച്ചിരുന്നു. ബിഡിജെഎസിന് കാല് ലക്ഷത്തോളം അംഗങ്ങളുണ്ട്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് പിടിക്കാന്‍ എന്‍ഡിഎ ശക്തമായ പ്രചാരണമാണ് നടത്തുന്നത്. വിവാദങ്ങളുടെ തോഴനായ എംഎം മണിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ജില്ലയിലെ വി.എസ് വിഭാഗത്തിന് ശക്തമായ എതിര്‍പ്പുണ്ട്.
മൂന്നാറില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ വി.എസ് പക്ഷക്കാരായ നേതാക്കന്മാരെ കൂട്ടത്തോടെ ജില്ലാ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കാന്‍ മണിയുടെ നേതൃത്വത്തിലുള്ള സംഘം നീക്കം നടത്തിയിരുന്നു. പിന്നീട് വി.എസ് ഇടപെട്ടാണ് ഇവരെ ജില്ലാ കമ്മറ്റിയില്‍ നിലനിര്‍ത്തിയത്.
ഈ സംഭവത്തെത്തുടര്‍ന്ന് വി.എസ് വിഭാഗവുമായി മണി കടുത്ത അമര്‍ഷത്തിലാണ്. അഞ്ചേരി ബേബി വധക്കേസില്‍ എംഎം മണിക്കെതിരെയുള്ള വിചാരണ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.
അനുകൂലമായ സാഹചര്യങ്ങളൊന്നുമില്ലാത്തതിനാല് മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തണുപ്പന്‍ പ്രതികരണമാണ് മണ്ഡലത്തില്‍ ലഭിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സേനാപതി വേണുവിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം കടുത്ത എതിര്‍പ്പിലാണ്. ജില്ലയിലെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാരെ വെട്ടിയാണ് വേണു ദല്‍ഹി ബന്ധം ഉപയോഗപ്പെടുത്തി സീറ്റ് തരപ്പെടുത്തിയത്. പ്രദേശിക നേതാക്കന്മാരുമായി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രചാരണം കാര്യമായി നടക്കുന്നില്ല.
സജി പറമ്പത്ത് പ്രചാരണത്തിന്റെ ഒന്നാം ഘട്ടം പിന്നിട്ടു. 21ന് നെടുങ്കണ്ടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ എന്‍ഡിഎയുടെ വിപുലമായ കണ്വെന്ഷന് നടത്തും. ഇതിന് ശേഷം രണ്ടാം ഘട്ട പ്രവര്‍ത്തനം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: