കോഴിക്കോട്: ഇന്ത്യയില്‍ ദേശവിരുദ്ധ ശബ്ദം അധികമായി ഉയരുന്നത് കേരളത്തില്‍ നിന്നാണെന്ന് ഹന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലടീച്ചര്‍ പറഞ്ഞു.
കോഴിക്കോട് കടപ്പുറത്ത് മഹാഭാരതം ധര്‍മ്മരക്ഷാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാജ്യം നാളെ എന്താകുമെന്ന് പറയേണ്ടത് റോക്കറ്റുകളും, വയലുകളും, റോഡുകളും നോക്കിയല്ല, കലാലയങ്ങള്‍ നോക്കിയാണ്. എന്നാല്‍ ഇന്ന് കലാലയങ്ങളുടെ മുന്‍പില്‍ ദേശദ്രോഹികളെ മഹത്വവല്‍ക്കരിച്ചുള്ള ബോര്‍ഡുകള്‍ നിറഞ്ഞിരിക്കുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുനന്നതിലും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതിലും തെറ്റില്ല. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാലേ തിരുത്താന്‍ കഴിയൂ. എന്നാല്‍ സര്‍ക്കാരിനോടുള്ള വിയോജിപ്പ് കൊണ്ട് രാജ്യത്തെ എതിര്‍ക്കരുത്.
വധശിക്ഷയെ എതിര്‍ക്കുമ്പോള്‍ ഇന്ത്യന്‍ ഭരണ ഘടനയില്‍ ആ നിയമം ഭരണഘടന നിര്‍മ്മിച്ച അന്നു തന്നെ എഴുതപ്പെട്ടതാണ് എന്നോര്‍ക്കണം. ഇത്രയും കാലം അതിനെ ചോദ്യം ചെയ്യാതെ ഇന്ന് അതിനെതിരെ ശബ്ദം ഉയര്‍ത്തുന്നതില്‍ ദുരൂഹതയുണ്ട്. കേരളത്തിലെ കലാലയങ്ങളെല്ലാം ഇന്ന് കനയ്യകുമാരന്മാരെ ആരാധ്യന്മാരാക്കി മാറ്റിയിരിക്കുകയാണ്.
വധശിക്ഷയെ എതിര്‍ക്കുന്നത് രാജ്യത്തെ എതിര്‍ത്തുകൊണ്ടാവരുത്. ഇന്ത്യയില്‍ ആര്‍ക്കും ജയ് വിളിക്കാം അത് ആരും എതിര്‍ക്കില്ല. എന്നാല്‍ രാജ്യത്തിനെതിരെ ജയ് വിളിച്ചാല്‍ അത് എതിര്‍ക്കുക തന്നെചെയ്യുമെന്നും ടീച്ചര്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ ഇന്ത്യന്‍ പതാക പാറിച്ച വ്യക്തിക്ക് പത്തു വര്‍ഷമാണ് തടവ് ലഭിച്ചത്. ഇന്ത്യയില്‍ ഏത് പതാകയും പാറിക്കാം എന്നാല്‍ ഇന്ത്യന്‍ ദേശിയതയെ ചവിട്ടിത്താഴ്‌ത്തിക്കൊണ്ടാവരുത്. കടുവ ഒരാളെ കൊന്നപ്പോള്‍ കടുവക്കെതിരെ ഷൂട്ട് അറ്റ് സൈറ്റ് പ്രഖ്യാപിക്കാനായി പറഞ്ഞവര്‍ അനേകായിരം ആളുകളെ കൊന്ന ഭീകരരെ, രാജ്യദ്രോഹികളെ നീതിപീഠം തൂക്കിലേറ്റിയതിനെ ചോദ്യം ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ നീതിപീഠം വളരെ ഏറെ ചിന്തിച്ചാണ് ആ തീരുമാനം കൈക്കൊണ്ടത്.
കലാലയത്തില്‍ വിദ്യാര്‍ത്ഥികളുടെ തലയില്‍ വിഭാഗീയ വിഷം കുത്തിവയ്‌ക്കുന്നത് ദേശവിരുദ്ധ ശക്തികളാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ഊര്‍ജം പകര്‍ന്നത് വന്ദേമാതരം, ഭാരത് മാതാകീ ജയ് എന്നീ മുദ്രാവാക്യങ്ങളാണ് എന്നാല്‍ ഇന്ന് കഴുത്തില്‍ തോക്ക് വച്ചാലും ഭാരത് മാതാകീ ജയ് വിളിക്കില്ല എന്നു ചിലര്‍ പറയുന്നു. ഇന്ന് ഭൂരിപക്ഷ സമുദായത്തിന്റെ മൗനം മറ്റൊരു മഹാഭാരതയുദ്ധത്തില്‍ കലാശിക്കാതിരിക്കാനാണ് ധര്‍മ്മ സംസ്ഥാപനത്തിനായി മഹാഭാരത ധര്‍മ്മരക്ഷാ സംഗമം അരങ്ങേറിയത് എന്നും ടീച്ചര്‍ പറഞ്ഞു.
















