്
ഗത പ്രാണം തു രാജാനാം ബാലം
പുത്രം സമീക്ഷ്യ ച
ചക്രുശ്ച മന്ത്രിണ: സര്‍വ്വേ
പരലോകസ്യ സത്ക്രിയാ:
ഗംഗാതീരേ ദഗ്ധദേഹം ഭസ്മപ്രായം
മഹീപതിം
അഗുരുഭിശ്ചാഭിയുക്തായാം
ചിതായാമദ്ധ്യരോപയന്‍
സൂതന്‍ പറഞ്ഞു: രാജാവ് മരിച്ചു. അവകാശിയായ മകന്‍ ചെറിയ കുട്ടിയുമാണ്. അതിനാല്‍ മന്ത്രിമാരും മറ്റും ചേര്‍ന്ന് മരണാനന്തര കര്‍മ്മങ്ങള്‍ എല്ലാം ചെയ്തു. വിഷമേറ്റ് ദഹിച്ചു ചാരമായി എങ്കിലും രാജാവിനെ ദേഹം ഗംഗാ തീരത്ത് ചിത കൂട്ടിത്തന്നെ സംസ്‌കരിച്ചു. രാജാവിന് ദുര്‍മൃത്യുവാണുണ്ടായത്. പുരോഹിതന്മാര്‍ അതിന് അനുയോജ്യമായ മന്ത്രങ്ങള്‍ ചൊല്ലിയാണ് ക്രിയകള്‍ നടത്തിയത്. ബ്രാഹ്മണര്‍ക്ക് ഉചിതമായ സമ്മാനങ്ങള്‍ നല്‍കി.
പൊന്നും പശുവും അന്നവും വസ്ത്രാദികളും ദാനം കിട്ടിയ ബ്രാഹ്മണര്‍ സന്തുഷ്ടരായി. കണ്ണിലുണ്ണിയായ കൊച്ചു രാജാവിനെ – ജനമേജയനെ നാട്ടുകാര്‍ തോളിലേറ്റി നടന്നു സിംഹാസനം നല്‍കി. രാജാവായി വാഴിച്ചു. രാജ്യകാര്യങ്ങള്‍ ചെറുപ്രായത്തിലേ തന്നെ വളര്‍ത്തമ്മ അദ്ദേഹത്തെ പഠിപ്പിച്ചു. പതിനൊന്നു വയസ്സായപ്പോള്‍ കുലപുരോഹിതനായ ഗുരുവിന്റെയടുക്കല്‍നിന്ന് അദ്ദേഹം ഔപചാരികമായ വിദ്യകള്‍ അഭ്യസിച്ചു. കൃപാചാര്യന്‍ ജനമേജയനെ ധനുര്‍വേദം അഭ്യസിപ്പിച്ചു. ദ്രോണര്‍ അര്‍ജ്ജുനനെന്നവണ്ണം, ഭാര്‍ഗ്ഗവരാമന്‍ കര്‍ണ്ണനെന്നവണ്ണം ഗുരു ശിഷ്യന് തന്റെ അറിവുകള്‍ എല്ലാം പകര്‍ന്നു നല്‍കി.
എല്ലാ വിദ്യകളും അഭ്യസിച്ച രാജകുമാരന്‍ കാലക്രമത്തില്‍ ബലവാനും ജ്ഞാനിയും ആയിത്തീര്‍ന്നു. ശാസ്ത്രങ്ങളുടെ ഉള്ളറിഞ്ഞ ധര്‍മ്മപുത്രനെപ്പോലെ അദ്ദേഹം രാജ്യഭാരം കയ്യാളി.
കാശിരാജാവായ സുവര്‍ണ്ണവര്‍മ്മാവ് തന്റെ വപുഷ്ടമ എന്ന് പേരായ പുത്രിയെ രാജാവിന് വിവാഹം ചെയ്തു കൊടുത്തു. അര്‍ജ്ജുനനന്‍ സുഭദ്രയെ നേടി സന്തുഷ്ടനായതുപോലെ, വിചിത്രവീര്യന്‍ കാശിരാജപുത്രിയെ ലഭിച്ചു വിഹരിച്ചതുപോലെ രാജാവ് മണവാട്ടിയുമായി ക്രീഡിച്ചു രസിച്ചു വാണു.
രാജഭരണത്തില്‍ പ്രജകള്‍ക്കും ആകെ സംതൃപ്തിയായിരുന്നു. ഉത്തമരായ മന്ത്രിമാരുടെ സഹായത്തോടെ ജനമേജയന്‍ രാജ്യം ഭരിച്ചു. അക്കാലത്ത് ഉത്തങ്കന്‍ എന്ന് പേരായ ഒരു മുനി തക്ഷകന്റെ ദ്രോഹത്തില്‍ വലഞ്ഞ് ഹസ്തിനാപുരത്തെത്തി. തക്ഷകനെ എതിരിടാന്‍ കഴിവുള്ള ആരാണിവിടെയുള്ളതെന്നു ചിന്തിച്ച് അയാള്‍ രാജാവിനെ കണ്ടു.
‘അങ്ങ് ചെയ്യേണ്ട കാര്യങ്ങള്‍ ഒന്നും ചെയ്യാതെ വേറുതേയിങ്ങിനെ അലസനായി നടക്കുകയാണ്. വൈരവും ഉല്‍സാഹവുമില്ലാതെയും നയതന്ത്രജ്ഞത തൊട്ട് തീണ്ടാതെയും രാജ്യം ഭരിക്കുന്നു. ! കുട്ടികളെപ്പോലെ അങ്ങേയ്‌ക്ക് എല്ലാമൊരു കളിമാത്രം. കഷ്ടം!
















