ന്യൂദല്‍ഹി: സുധീരന്റെ കടുംപിടുത്തം, ഉമ്മന്‍ ചാണ്ടിയുടെ വെല്ലുവിളി, നിസ്സഹായമായി ഹൈക്കമാണ്ട്; പിടുപ്പുകേടിന്റെയും ബലപരീക്ഷണത്തിന്റെയും ഉദാഹരണമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ തര്‍ക്കം നീളുമ്പോള്‍ കേരളത്തിലെ അടുത്ത ജനവിധിയുടെ സൂചനകള്‍ കൂടുതല്‍ വ്യക്തമാകുകയകണ്.
ആദര്‍ശവും ആശയവും നശിച്ച ഇടതുപക്ഷ മുന്നണി ഇരുട്ടില്‍ തപ്പുകയും കോണ്‍ഗ്രസ് തെരുവില്‍ വിഴുപ്പലക്കുകയും ചെയ്യുമ്പോള്‍ ബിജെപി നേതൃത്വത്തില്‍ എന്‍ഡിഎ ജനാഭിലാഷമറിയാന് ജനങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി നേരിട്ട് സംവദിക്കുകയായിരുന്നു.
കേരളത്തില്‍ എന്നെന്നേക്കുമായി കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കുന്നതാകും ഈ നിയമസഭാ തെരഞ്ഞടുപ്പെന്ന് ഉറപ്പാക്കും വിധമാണ് സീറ്റ് വിഭജനത്തില്‍ തുടരുന്ന നാടകീയ രംഗങ്ങള്‍.
ഒരാഴ്ചയായി ദല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ നേതാക്കള്‍ പലവട്ടം ഇടഞ്ഞു. യുഡിഎഫ് പ്രചാരണത്തിന് നേതൃത്വം നല്കാന് വേറെ ആളെ നോക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെടുന്നതുവരെയെത്തി തര്‍ക്കങ്ങള്‍. കോന്നിയില്‍ അടൂര്‍ പ്രകാശിനെയും തൃക്കാക്കരയില്‍ ബെന്നി ബഹനാനേയും ഇരിക്കൂറില്‍ കെ.സി. ജോസഫിനെയും തൃപ്പുണിത്തുറയില്‍ കെ. ബാബുവിനെയും മാറ്റിനിര്‍ത്തികൊണ്ടുള്ള തെരഞ്ഞെടുപ്പ് മത്സരത്തിന് താനില്ലെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചതോടെ ഹൈക്കമാന്റും വെട്ടിലായി. കെ. ബാബുവിനെയും അടൂര്‍പ്രകാശിനെയും മത്സരിപ്പിച്ചില്ലെങ്കില്‍ താനും മത്സരിക്കുന്നില്ല. സുധീരന് നയിക്കട്ടെ. പ്രചരണ രംഗത്ത് താനുണ്ടാകാമെന്ന് ഉമ്മന്‍ചാണ്ടി തുറന്നടിച്ചതോടെ ഹൈക്കമാന്റും ഉമ്മന്‍ചാണ്ടിയുടെ പിടിവാശിക്കു മുന്നില്‍ മുട്ടുമടക്കിയ മട്ടാണ്.
വിഭജനം കീറാമുട്ടിയായി തുടരുന്നതിനിടെ അഞ്ച് തര്ക്കസീറ്റുകള്ക്ക് പുറമേ നാലു സീറ്റുകളില്‍കൂടി തര്‍ക്കമായി. നാലു സീറ്റുകളില്‍ ഒന്നിലേറെ പേരുടെ പേരുകള്‍ ഉയര്‍ന്നുവന്നു. പുതുക്കാട്, വടക്കാഞ്ചേരി, കൊല്ലം, ചാത്തന്നൂര്‍, സീറ്റുകളിലാണ് തര്‍ക്കം. നേരത്തെ സാധ്യത പട്ടികയില്‍ പേരുണ്ടായിരുന്ന മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന് പുതിയ പട്ടികയില്‍ സീറ്റില്ല. ഇ.സനീഷ് കുമാര്‍, സുന്ദരന്‍ കുന്നത്തുള്ളി (പുതുക്കാട്), അനില്‍ അക്കര, കെ.അജിത് കുമാര്‍ (വടക്കാഞ്ചേരി), ശൂരനാട് രാജശേഖരന്, പീതാംബരക്കുറുപ്പ് (ചാത്തന്നൂര്‍), ബിന്ദു കൃഷ്ണ, സൂരജ് രവി (കൊല്ലം) എന്നീ പേരുകളാണ് തര്‍ക്കമുള്ള സീറ്റുകളില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.
ആദ്യചര്‍ച്ചയില്‍ സമവായമാവാത്തതോടെ വീണ്ടും തെരഞ്ഞെടുപ്പുകമ്മറ്റി ചേര്‍ന്നു. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വി.എം. സുധീരനും നിലപാടിലുറച്ചു നിന്നു. ബാബുവിനെയും അടൂര്‍ പ്രകാശിനെയും മാറ്റി നിര്‍ത്തിയാല്‍ പ്രതിപക്ഷത്തിന്റെ ആരോപണം ശരിവയ്ക്കുന്നതാകുമെന്നും അങ്ങനെയെങ്കില്‍ സര്‍ക്കാരിന്റെ ഭാഗമായ താനും മാറി നില്‍ക്കാമെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. അതിനിടെ സോണിയയുടെ വസതിക്കു പുറത്ത് ആന്റണി, സുധീരനും രമേശുമായി ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പ് സമിതിക്കു ശേഷം ചേര്‍ന്ന സ്ക്രീനിങ് കമ്മറ്റിയിലും പ്രശ്നപരിഹാരം കാണാനായില്ല. യോഗത്തില്‍ സുധീരനും ഉമ്മന്‍ചാണ്ടിയും തമ്മില്‍ രൂക്ഷമായ വാക്പോര് നടന്നു.
ദല്‍ഹിയില്‍ തര്‍ക്കം മുറുകുമ്പോള്‍ അണികള്‍ കേരളത്തില്‍ തെരുവിലിറങ്ങിക്കഴിഞ്ഞു. കൊയിലാണ്ടിയില്‍ കെ.പി. അനില്‍കുമാറിനെ മാറ്റി സുബ്രഹ്മണ്യനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പോകുന്നു എന്നറിഞ്ഞതോടെ പ്രവര്‍ത്തകര്‍ പരസ്യപ്രതിഷേധവുമായി രംഗത്തുവന്നു. യുവാക്കള്‍ക്കായി താന്‍ മത്സരരംഗത്ത് നിന്ന് മാറുകയാണെന്ന് പ്രഖ്യാപിച്ച് കയ്യടി നേടിയ ടി.എന്‍. പ്രതാപന് പിന്‍വാതിലിലൂടെ കയ്പമംഗലം സീറ്റ് ഉറപ്പിച്ചതിനെതിര വ്യാപക പ്രതിഷേധമാണുയര്‍ന്നിട്ടുള്ളത്. തര്‍ക്കം മൂര്‍ച്ഛിക്കുമ്പോള്‍ രാത്രി വൈകിയും ചര്‍ച്ചകള്‍ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: