പരീക്ഷിത്ത് തുടര്‍ന്നു: മകന് കാമപാരവശ്യത്തോടെ വിഷണ്ണനായി കിടക്കുന്നത് കണ്ട് രുരുവിനോട് അച്ഛന് കാരണം അന്വേഷിച്ചു. ‘സ്ഥൂലകേശന്റെ മകളായ പ്രമദ്വരയെന്ന കന്യകയെ എനിക്ക് പത്നിയായി ലഭിക്കാതെ എന്റെ ഈ ആകുലത അവസാനിക്കുകയില്ല’ എന്നായിരുന്നു രുരുവിന്റെ ഉത്തരം. പ്രമതി സ്ഥൂലകേശനെ സമീപിച്ച് കന്യകയെ തന്റെ പുത്രനായി തരണമെന്നഭ്യര്‍ത്ഥിച്ചു. വിവാഹത്തിനുള്ള ശുഭ മുഹൂര്‍ത്തത്തിനായി അവര്‍ കാത്തിരുന്നു. വേളിക്കായുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊണ്ട് പ്രമതിയും സ്ഥൂലകേശനും അടുത്തടുത്ത പര്‍ണ്ണശാലകളില്‍ വസിക്കുകയും ചെയ്തു.
അങ്ങിനെ മംഗള മുഹൂര്‍ത്തം കാത്തു കഴിയവേ പ്രമദ്വര ഒരിക്കല്‍ മുറ്റത്ത് ഉറങ്ങിക്കിടന്ന ഒരു പാമ്പിനെ ചവിട്ടാന്‍ ഇടയായി. ആ സര്‍പ്പം അവളെ ദംശിക്കുകയും ഉടനെ മരണം സംഭവിക്കുകയും ചെയ്തു. മുനിമാര്‍ എല്ലാവരും ശോകഗ്രസ്തരായി നിലവിളിച്ചു. സ്ഥൂലകേശനും, രുരുവും ദുഃഖം സഹിയാതെ പൊട്ടിക്കരഞ്ഞു. ‘എന്റെ സുഖത്തെ നശിപ്പിക്കാനായി ആരാണീ സര്‍പ്പത്തെ ഇപ്പോള്‍ ഇവിടെ വരുത്തിയത്? ഇവളെ വെടിഞ്ഞുള്ള ഒരു ജീവിതം എനിക്ക് വേണ്ട.
ഇവളെ ഒന്നു പുണരാനോ ചുംബിക്കാണോ എനിക്ക് കഴിഞ്ഞില്ല. അവളുടെ കൈ പിടിക്കുംമുന്‍പ്, ലാജഹോമം ചെയ്യും മുമ്പ് അവളെ മരണം കവര്‍ന്നിരിക്കുന്നു. ഞാനും അവള്‍ക്കൊപ്പം ജീവനൊടുക്കും. എത്ര നിന്ദ്യമാണ് മനുഷ്യന്റെ ആശകള്‍ ഇപ്പോള്‍ത്തന്നെ എന്റെ പ്രാണന് പോകട്ടെ. കഷ്ടം ദുഃഖിതന് വേണമെന്ന് വിചാരിച്ചാല്‍പ്പോലും പ്രാണന് അവനെ വിട്ടുപോകുന്നില്ല. ഇനിയീ ഭൂമിയിലെ സുഖം എനിക്കെങ്ങനെ അനുഭവിക്കാനാവും? ഞാന്‍ കടലില്‍ ചാടിയോ അഗ്നിയില്‍ എരിഞ്ഞോ മരിക്കാന്‍ പോവുന്നു. അല്ലെങ്കില്‍ വിഷം കുടിക്കും അതുമല്ലെങ്കില്‍ ഞാന്‍ കയറെടുക്കും. അപ്പോഴും എന്നില്‍ ഒരു സംശയം ബാക്കിയാണ്.
ആത്മഹത്യ ചെയ്തവന് ഗതി കിട്ടുമോ? ഞാന്‍ പോയാല്‍ മാതാപിതാക്കള്‍ ദുഖിക്കും. മറ്റുള്ളവരും ദൈവവും സന്തോഷിക്കുമായിരിക്കും. പക്ഷേ എന്റെ പ്രിയതമയ്ക്ക് അതില്‍ എന്താണൊരു നേട്ടം? ആത്മഹത്യ ചെയ്താല്‍ എനിക്ക് പരലോകത്ത് പോലും ആ പ്രിയതമയെ ലഭിക്കില്ല.’
ഒടുവില്‍ മരിക്കുന്നതിനേക്കാള്‍ നല്ലത് ജീവിക്കുന്നത് തന്നെയെന്നു നിശ്ചയിച്ച് രുരു കുളിച്ചു ശുദ്ധമായി വന്നു. ‘ഞാന്‍ സുകൃതം എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ഞാനിതുവരെ അനുഷ്ടിച്ച ജപഹോമപൂജാദികള്‍ ഭക്തിപൂര്‍വ്വം ചെയ്യപ്പെട്ടവയാണെങ്കില്‍, ഞാന്‍ സൂര്യദേവനെ ഗായത്രി ജപത്താല്‍ ഇതുവരെ അര്‍ച്ചിച്ചതില്‍ കളങ്കലേശമില്ലെങ്കില്‍ എന്റെ പ്രിയ ഇപ്പോള്‍ ജീവനോടെ എഴുന്നേല്ക്കട്ടെ, അല്ലെങ്കില്‍ ആ ക്ഷണം ഞാനെന്റെ പ്രാണന് ത്യജിക്കും’ എന്ന് പറഞ്ഞ് ധ്യാനനിരതനായി രുരു കയ്യിലിരുന്ന ജലമെടുത്ത് കുടഞ്ഞു.
















