തിരുവനന്തപുരം: ഇന്ത്യയിലെ കോടാനുകോടി ജനങ്ങളുടെ ആരാധ്യ ദേവതയായ ദുര്‍ഗ്ഗാദേവിയോടുള്ള തീഷ്ണാഭിമുഖ്യത്തെ തച്ചുടയ്ക്കുന്നതിനും ഭാരതീയ ബിംബകല്‍പ്പനകളെ ധ്വംസിക്കുന്നതിനുമുള്ള നവ സാംസ്കാരിക അധിനിവേശങ്ങളെ ചെറുത്ത് തോല്പിക്കണമെന്ന് തിരുവനന്തപുരം തപസ്യ വാര്‍ഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രാചീന ഗോത്ര സംസ്കൃതിയുടെ കാലം മുതല്‍ പ്രകീര്‍ത്തിക്കപ്പെടുന്നതും അധാര്മ്മികതയ്ക്കുമേല് ധര്‍മത്തിന്റെ ആയുധങ്ങളാല്‍ പ്രഹരിച്ചു വിരാചിക്കുന്നതുമായ ധര്മപ്രതീകമാണ് ദുര്ഗാമാതാവെന്ന് പ്രമേയം വിലയിരുത്തി.
ജനനിക്കും ജന്മഭൂമിക്കുമൊപ്പം ജഗദംബയായി ആരാധിക്കുന്ന ദേവിയെ വ്യഭിചാരിണിയെന്നും മാംസദാഹത്താല് മഹിഷാസുരനോടൊപ്പം മദനകേളിയാടിയ മദാലസയെന്നും വിളിച്ചാക്ഷേപിച്ച മാധ്യമപ്രവര്‍ത്തകയുടെ പ്രവര്‍ത്തി നിന്ദ്യവും നീചവും അപലപനീയവുമാണ്. അത് ഭാരതീയ സംസ്കാരത്തിനും ചിന്താധാരയ്ക്കും മേലുള്ള കടന്നാക്രമണവും ആണ്. കോടിക്കണക്കായ ഹൈന്ദവ ധര്മവിശ്വാസികളെ വെല്ലുവിളിക്കുന്നതും ഭാരതീയരുടെ വികാര വിചാരങ്ങളെ മുറിപ്പെടുത്തി ദേവിയെ അഭിസാരികയായി ചിത്രീകരിച്ചതിനെ തപസ്യ വാര്‍ഷിക സമ്മേളനം ശക്തമായി അപലപിച്ചു.
മാധ്യമപ്രവര്‍ത്തകയുടെ നീച വാക്കുകളോട് പ്രതികരിച്ച മേജര്‍ രവിയുടെ ധീരവും സാംസ്കാരികതയോട് തീവ്രപ്രതിബദ്ധവുമായ പ്രസ്താവന ഏതൊരു മലയാളിയുടെയും അഭിനന്ദനം അര്‍ഹിക്കുന്നതാണ്. എന്നാല്‍ ഹിന്ദുക്കളുടെ ആത്മാഭിമാനത്തിന് പുല്ലുവില കല്പിക്കാതെ മേജര്‍ രവിയെ വേട്ടയാടുവാനാണ് മാധ്യമങ്ങളും സര്‍ക്കാരും ശ്രമിച്ചത്. അദ്ദേഹത്തിനെതിരെ പുറപ്പെടുവിച്ചിരിക്കുന്ന നടപടികളില്‍ സമ്മേളനം ആശങ്ക രേഖപ്പെടുത്തി.
കേരളത്തില്‍ ചില ചാനലുകളും പത്രങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് രൂപപ്പെടുത്തുന്ന പുത്തന്‍ ഫാസിസ്റ്റ് കൂട്ടുകെട്ടുകളുടെ ഭാഗമാണിതെന്ന് സമ്മേളനം വിലയിരുത്തി. ഇത് സാംസ്കാരിക ഫാസിസ്റ്റ് അധിനിവേശമാണ്. ഭരണകൂട ഭീകരതയുടെ ഇത്തരം നീക്കങ്ങള്‍ സാംസ്കാരിക കേരളത്തിന്റെ മഹിത പാരമ്പര്യത്തെ തകര്‍ക്കുമെന്നും ഇതിനെതിരെ പ്രബുദ്ധരായ പൊതുസമൂഹം പ്രതികരിക്കണമെന്നും തപസ്യ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
വാര്‍ഷിക സമ്മേളനം തപസ്യ സംസ്ഥാന സംഘടന കാര്യദര്‍ശി പി.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഇ.വി.രാജപ്പന് നായരുടെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ഡോ. എം.പി.അനില്‍ പ്രമേം അവതരിപ്പിച്ചു. തുടര്‍ന്ന് കലാസാംസ്കാരിക മേഖലയില്‍ അകാലത്തില്‍ പൊലിഞ്ഞുപോയ കലാകാരന്മാരുടെ അനുസ്മരണ സദസ്സ് പ്രശസ്ത കവി പി.നാരായണകുറുപ്പ് ഉദ്ഘാടനം ചെയ്തു. തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റ് പദ്മനാഭന് നായര്‍, പി.രാജശേഖരന്, സിജി നായര്‍, ജി.എം.മഹേഷ്, എ.സുരാജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: