കൊച്ചി: എണ്‍പതിന്റെ നിറവിലെത്തിയ ജനപ്രിയ സംഗീതത്തിന്റെ രാജശില്പി എം.കെ. അര്ജുനന് മാസ്റ്ററെ തപസ്യ കലാസാഹിത്യവേദി ആദരിക്കുന്നു. ഈ മാസം 29 ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന ‘പൗര്‍ണമിച്ചന്ദ്രിക’ എന്ന പരിപാടിയില്‍ 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന ‘ഗുരുദക്ഷിണ’ പുരസ്കാരം അദ്ദേഹത്തിന് സമര്‍പ്പിക്കും. തുടര്‍ന്ന് മലയാളത്തിന്റെ ഭാവഗായകന് പി. ജയചന്ദ്രന്റെ നേതൃത്വത്തില്‍ മാസ്റ്ററുടെ പ്രശസ്ത ഗാനങ്ങള്‍ പ്രമുഖ ഗായകര്‍ ആലപിക്കും.
വൈകിട്ട് 6 മണിക്ക് ചേരുന്ന മഹാസമ്മേളനം പത്മശ്രീ സുന്ദര്മേനോന് ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി അധ്യക്ഷത വഹിക്കും. തപസ്യ മാര്‍ഗദര്‍ശി എം.എ. കൃഷ്ണന് ഗുരുദക്ഷിണ പുരസ്കാര സമര്‍പ്പണം നിര്‍വഹിക്കും. നടന്മാരായ ദേവന്, മനോജ് കെ. ജയന്, നടി കവിയൂര്‍ പൊന്നമ്മ, ഗായകരായ പി.ജയചന്ദ്രന്, ബിജു നാരായണന്, മധു ബാലകൃഷ്ണന്, സംഗീത സംവിധായകരായ കെ.ജി. ജയന് (ജയവിജയ), വിദ്യാധരന് മാസ്റ്റര്‍, ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്, സംവിധായകന് മേജര്‍ രവി, കാരിക്കേച്ചറിസ്റ്റ് ജയരാജ് വാര്യര്‍ എന്നിവര്‍ ആശംസകള്‍ നേരും. എം.കെ. അര്‍ജുനന്‍മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തുമെന്നും തപസ്യ ജില്ലാ അധ്യക്ഷന്‍ മങ്കൊമ്പ് ഗോപാലകൃഷ്ണനും സെക്രട്ടറി എസ്. സജികുമാറും അറിയിച്ചു.
പ്രിയാ ആര്. പൈയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങില്‍ തപസ്യ സംസ്ഥാന അധ്യക്ഷന്‍ എസ്. രമേശന്‍നായര്‍ സ്വാഗതവും എസ്.സജികുമാര്‍ നന്ദിയും രേഖപ്പെടുത്തും.
തുടര്‍ന്ന് അര്‍ജുനന്‍മാസ്റ്ററുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി കെ.എം. ഉദയന്‍ സംവിധാനവും ജയരാജ് വാര്യര്‍ സംയോജനവും നിര്‍വഹിക്കുന്ന ഗാനചന്ദ്രിക അരങ്ങേറും. പി. ജയചന്ദ്രന്, മധു ബാലകൃഷ്ണന്, മനോജ് കെ. ജയന്, കല്ലറ ഗോപന്, ഗണേഷ്സുന്ദരം, കലാഭവന്‍ സാബു, ഇന്ദുലേഖാ വാര്യര്‍, ചിത്രാ അരുണ്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: