കോഴിക്കോട്: തനത് ഫണ്ടിനത്തില്‍ നികുതി പിരിച്ചെടുക്കാന്‍ കഴിയാതെ കോഴിക്കോട് നഗരസഭ. പരസ്യ വരുമാനത്തില്‍ വര്‍ഷങ്ങളായി ഒരു കോടി രൂപ മാത്രമാണ് നഗരസഭയ്‌ക്ക് ലഭിക്കുന്നത്. പുതിയ ബൈപ്പാസ് റോഡുകള്‍ നിലവില്‍ വന്നതിനു ശേഷം പരസ്യ ബോര്‍ഡുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടും കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളിലും ഇത്തവണയും പ്രതീക്ഷിക്കുന്നത് ഒരു കോടി മാത്രം.
വരുമാനം വര്‍ദ്ധിപ്പിക്കുന്നതിലും അത് പിരിച്ചെടുക്കുന്നതിലും കുറ്റകരമായ അനാസ്ഥയാണ് കോര്‍പ്പറേഷന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. പരസ്യ നികുതിയില്‍ 15-16 വര്‍ഷത്തേക്കുള്ള ബജറ്റ് എസ്റ്റിമേറ്റ് ഒരു കോടി രൂപ യായിരുന്നു. 15-16 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റിലും അത് ഒരു കോടി രൂപ തന്നെ. 2016-17 വര്‍ഷത്തേക്കും ഒരു കോടി രൂപയാണ് പ്രതീക്ഷിത വരുമാനം എന്നതാണ് സംശയമുണര്‍ത്തുന്നത്. നഗരത്തിലെ ചില തല്‍പര കക്ഷികള്‍ക്കനുകൂലമായ നിലപാടാണ് നഗരസഭ കൈക്കൊള്ളുന്നതെന്ന ആരോപണമാണുയരുന്നത്.
നഗരത്തിലെമ്പാടും അറവ് ശാലകള്‍ ഉണ്ടെങ്കിലും അറവ് ശാലകളുടെ വാടകയിനത്തില്‍ നഗരസഭക്ക് ഒരു രൂപ പോലും ലഭിക്കുന്നില്ല. നഗരത്തിലെ അറവുശാലകള്‍ക്ക് അംഗീകാരമില്ല, നിലവിലുള്ള അനധികൃത അറവുശാലകളെ സംരക്ഷിക്കുന്നു തുടങ്ങിയ ഗുരുതരമായ. പ്രശ്‌നങ്ങളിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. നഗരത്തിലെ അറവുശാലകളിലെ അനാരോഗ്യകരമായ സാഹചര്യം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്.
58,66,50,000 രൂപയാണ് നികുതി എസ്റ്റിമേറ്റെങ്കിലും നടപ്പുവര്‍ഷത്തില്‍ അത് 46,45,50,000 രൂപയായി അത് ചുരുങ്ങി. എന്നാല്‍ അതേസമയം 60,70,50,000 രൂപയാണ് പുതിയ വര്‍ഷത്തില്‍ നികുതിയിനത്തില്‍ പ്രതീക്ഷിക്കുന്നത്.
മായം ചേര്‍ക്കുന്നത് തടയല്‍ എന്ന ബജറ്റ് കോഡ് അവതരിപ്പിച്ച ബജറ്റില്‍ ഉണ്ടെങ്കിലും ഒരു രൂപ പോലും ഇക്കാര്യത്തില്‍ വരുമാനമില്ല. നഗരത്തില്‍ മായം ചേര്‍ക്കുന്നത് വ്യാപകമാണെങ്കിലും അത് കണ്ടെത്തുന്നതിലോ പിഴ ഈടാക്കുന്നതിലോ മായം ചേര്‍ക്കുന്നത് തടയാനോ കോര്‍പ്പറേഷന്‍ ശ്രദ്ധിക്കുന്നില്ല. നികുതി വര്‍ദ്ധിപ്പിക്കാതെ തന്നെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെങ്കിലും ഉള്ള നികുതി തന്നെ പിരിച്ചെടുക്കാന്‍ കഴിയാത്ത അനാസ്ഥയാണ് കോര്‍പ്പറേഷന്‍ ഭരണകൂടം കാണിക്കുന്നത്.
















