വൈക്കം: മഴവെള്ളം മാനവരാശിക്ക് എന്ന പദ്ധതിയിലൂടെ വേനലിലും വെള്ളത്തെക്കുറിച്ച് വേവലാതിപ്പെടാതിരിക്കാന്‍ മഴവെള്ള സംഭരണത്തിന്റെ വേറിട്ട മാതൃകയാവുകയാണ് വെച്ചൂര്‍ പഞ്ചായത്തിലെ അച്ചിനകം. മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്‌ക്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് വിഭാഗവും, അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് 2009-ല്‍ ആരംഭിച്ചതാണ് ഈ മാതൃകാ പദ്ധതി. പദ്ധതിക്ക് അച്ചിനകത്തെ ഐശ്വര്യ തഴപ്പായ സംഘവും പ്രദേശികമായ സഹകരണം നല്‍കി.
വേനലെത്തുമ്പോഴേക്ക് കുടിവെള്ളം വിലയ്‌ക്കുവാങ്ങിയിരുന്ന കാലം പഴങ്കഥയാക്കി കഴിഞ്ഞ ഏഴുവര്‍ഷവും ശുദ്ധമായ മഴവെള്ളം കുടിവെള്ളമായി ലഭിച്ചുവെന്ന് സമീപവാസികളുടെ സാക്ഷ്യം. ജലാശയങ്ങള്‍ ഏറെയുള്ള നാട്ടില്‍ വേനലെത്തുമ്പോഴുള്ള കുടിവെള്ളക്ഷാമത്തെക്കുറിച്ചുള്ള പഠനത്തിനായി ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നെത്തിയ ക്രിസ്റ്റീന ടാങ്കെന്ന സാമൂഹ്യപ്രവര്‍ത്തകയും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ സ്‌ക്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സിലെ എ.പി തോമസ്, രാമസ്വാമി, വി.പി സൈലാസ് എന്നിവരുമൊക്കെയാണ് ഈ പൈലറ്റ് പ്രൊജക്ടിനു പിന്നിലെ അണിയറക്കാര്‍. മഴക്കാലം കഴിയുന്നതോടെ കുടിവെള്ളം വിലക്കുവാങ്ങിയും കിലോമീറ്ററുകള്‍ അകലെനിന്നും വെള്ളം ശേഖരിച്ചുമൊക്കെ കഷ്ടപ്പെട്ടിരുന്ന അച്ചിനകം പ്രദേശവാസികളെ തഴപ്പായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഒരുമിച്ചുകൂട്ടി ജലത്തിന്റെ പരിശുദ്ധിയെക്കുറിച്ചും മഴവെള്ള സംഭരണത്തിന്റെ മേന്മയെക്കുറിച്ചുമുള്ള ബോധവല്‍ക്കരണമാണ് ആദ്യം നല്‍കിയത്.
ഇവിടെ ലഭ്യമായിരുന്ന കുടിവെള്ള സ്രോതസ്സുകളിലെ ജലം പരിശോധിച്ചപ്പോള്‍ അനുവദനീയമായതിലും അധികം രോഗകാരികളായ സൂക്ഷ്മാണുക്കളെ കണ്ടെത്തി. മഴവെള്ള സംഭരണി എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ സ്വന്തം സ്ഥലം ഉപയോഗിക്കുന്നതിന് കുന്നത്തില്‍ ബേബി തങ്കപ്പന്‍ അനുവാദവും നല്‍കി. അവരുടെ പുരയിടത്തിലുണ്ടായിരുന്ന ചെറിയൊരു തോട് വൃത്തിയാക്കി ഫെറോസിമന്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒന്നേകാല്‍ലക്ഷം ലിറ്റര്‍ വ്യാപ്തമുള്ള സംഭരണി നിര്‍മ്മിച്ചു.
സംഭരണിയുടെ മുകള്‍ഭാഗത്ത് മൂടിയ ഷീറ്റില്‍ വീഴുന്ന മഴവെളളം പ്രത്യേക അരിപ്പയിലൂടെ ടാങ്കിനുള്ളിലേക്ക് കടത്തിവിട്ടു. മഴക്കാലം മുഴുവനും ഇങ്ങനെ ശേഖരിക്കുന്ന വെള്ളം ജലക്ഷാമം നേരിടുന്ന ഡിസംബര്‍ അവസാനം മുതല്‍ മെയ്‌വരെ ഒരു കുടുംബത്തിന് ദിവസേന 20ലിറ്റര്‍ എന്ന കണക്കില്‍ ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടന്നുവരുന്നത്. സംഭരണി മിക്കവാറും മണ്ണിനടിയിലായതിനാല്‍ വെള്ളമെടുക്കാന്‍ പ്രത്യേക ചാമ്പുപൈപ്പ് ഉപയോഗിക്കുന്നു. സമീപവാസികളായ 20കുടുംബങ്ങളായിരുന്നു പദ്ധതിയുടെ ആദ്യഗുണഭോക്താക്കള്‍.
പദ്ധതി ചെലവിന്റെ ഭൂരിഭാഗവും യൂണിവേഴ്‌സിറ്റിയാണ് വഹിച്ചത്. ഗുണഭോക്താക്കള്‍ ശ്രമദാനത്തിലൂടെയും സഹകരിച്ചു. ടാങ്കിന്റെ മുകള്‍ഭാഗത്തെ ഷീറ്റിനടിയിലൂടെ അകത്തുള്ള വെള്ളം ബാഷ്പീകരിച്ചു പോകുന്നതു തടയാന്‍ അടുത്തകാലത്ത് മുകള്‍ഭാഗവും ഫെറോസിമന്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് മൂടിയപ്പോള്‍ ടാങ്കിന്റെ സംഭരണശേഷിയും വര്‍ദ്ധിച്ചു.
എത്രകാലം വേണമെങ്കിലും വെള്ളം കേടുകൂടാതെ സൂക്ഷിക്കണമെന്ന സൗകര്യവും ഇതിനുണ്ട്. മഴക്കാലമെത്തുന്നതിനുമുമ്പ് ടാങ്ക് ശുചിയാക്കുകയും വൈറ്റ്‌സിമന്റ് പൂശുകയും ചെയ്യുന്നതിന് നിലവിലെ ഗുണഭോക്താക്കളായ 15കുടുംബങ്ങളും സഹകരിക്കുന്നുണ്ട്. ഇടയ്‌ക്കിടെ എം.ജി യൂണിവേഴ്‌സിറ്റി അധികൃതര്‍ ഇവിടെയെത്തി വെള്ളം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുന്നുമുണ്ട്.
ഇതുകൂടാതെ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ ഇന്‍ഡോ-അമേരിക്കന്‍ സംരംഭമായ ഒബാമ സിംഗ് ഇനിഷ്യേറ്റീവിന്റെ സഹകരണത്തോടെ സമീപപ്രദേശങ്ങളില്‍ ഒന്നിലധികം കുടുംബങ്ങളെ ഉള്‍പ്പെടുത്തി 10,000ലിറ്റര്‍ മുതല്‍ 25,000 ലിറ്റര്‍വരെ ശേഷിയുള്ള 17 മഴവെള്ള സംഭരണികള്‍കൂടി നിര്‍മിച്ചുനല്‍കി. സ്വന്തം പുരയിടത്തില്‍ വീണു പാഴാകുന്ന മഴവെള്ളം ഏതെങ്കിലും തരത്തില്‍ സംഭരിക്കാന്‍ ഓരോ കുടുംബവും ശ്രദ്ധവെച്ചാല്‍ കുടിവെള്ളക്ഷാമം എന്ന വാക്ക് കേള്‍ക്കാനേ ഉണ്ടാവില്ലെന്നാണ് അനുഭവത്തിലൂടെ ഇവര്‍ പറയുന്നത്.
















