പാനൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജനെ രോഗിയാക്കി ജാമ്യം തരപ്പെടുത്തിയ ജയില്‍ വകുപ്പിന്റെ ഇടപെടലിനെതിരെയും ജാമ്യം നല്കിയ തലശ്ശേരി സെഷന്‍സ് കോടതി വിധിക്കെതിരെയും സിബിഐ ഹൈക്കോടതിയിലേക്ക്. മനോജിനെ വധിക്കാന്‍ ആസൂത്രണം നടത്തിയ സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജനു ജാമ്യമനുവദിച്ച കീഴ്കോടതി വിധിക്കെതിരെ അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആസൂത്രിതമായി പി.ജയരാജനെ രോഗിയാക്കി കേസ് അട്ടിമറിക്കാനും ജയരാജനെ സംരക്ഷിക്കാനും ഭരണതലത്തില്‍ തന്നെ ശ്രമം നടന്നതിന്റെ ഫലമാണ് ജാമ്യമനുവദിക്കപ്പെട്ടതിലൂടെ വ്യക്തമാവുന്നത്. ഫെബ്രുവരി 12ന് തലശേരി കോടതിയില്‍ കീഴടങ്ങിയതിനു ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാര്‍ച്ച് 11വരെ റിമാന്‍ഡു ചെയ്ത ജയരാജനെ ജയില്‍ചട്ടം ലംഘിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ജയില്‍ സുപ്രണ്ട് അശോകന് അരിപ്പയ്ക്ക് ഉന്നതങ്ങളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശപ്രകാരമായിരുന്നു ജയില്‍സെല്ലില്‍ കിടത്താതെ പരിയാരത്തേക്ക് മാറ്റിയത്. ഇതിനെതിരെ സിബിഐ രംഗത്തെത്തിയതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, പിന്നീട് തിരുവനന്തപുരം ശ്രീചിത്രയിലും സുഖവാസമൊരുക്കുകയായിരുന്നു സംസ്ഥാന ജയില്‍വകുപ്പ്.
ജയരാജനെ സിബിഐ കസ്റ്റഡിയില്‍ ലഭിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് മുന്നില്‍ കണ്ട് സിപിഎം നേതൃത്വം ആഭ്യന്തരമന്ത്രി രമേശ്ചെന്നിത്തലയുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ ഫലമായിരുന്നു ആശുപത്രിവാസം.
മാര്‍ച്ച് 9 മുതല്‍ മൂന്നു ദിവസം ജയരാജനെ ജയിലില്‍ ചോദ്യംചെയ്യാന്‍ സിബിഐക്ക് അനുമതി ലഭിച്ചെങ്കിലും ജയില്‍ചട്ടം പറഞ്ഞ് ജയരാജനൊപ്പമിരുന്നുകൊണ്ട് ചോദ്യംചെയ്യല്‍ അട്ടിമറിക്കാനായിരുന്നു സൂപ്രണ്ടിന്റെ ശ്രമം.
ജയരാജന് നല്കിയ ജാമ്യഹര്‍ജി പരിഗണിക്കവെ മനോജിനെ കൊല്ലാനായി ആസൂത്രണം നടത്തിയ ജയരാജനെതിരെ വ്യക്തമായ റിപ്പോര്‍ട്ട് സിബിഐ കോടതിക്ക് സമര്‍പ്പിച്ചിരുന്നു.
ചോദ്യംചെയ്യാന്‍ ഇനിയും ജയരാജനെ ആവശ്യമുണ്ടെന്നും ജാമ്യം നല്കിയാല് ഇയാള്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂട്ടര്‍ കെ.കൃഷ്ണകുമാര്‍ വാദിച്ചെങ്കിലും രോഗിയാണെന്ന മാനദണ്ഡം മുന്‍നിര്‍ത്തി ജയരാജനെ കോടതി ജാമ്യത്തില്‍ വിടുകയായിരുന്നു.
നിലവിലെ വിവരങ്ങള്‍ പൂര്‍ണ്ണമായും എഴുതി തയ്യാറാക്കിയായിരിക്കും ഹൈക്കോടതിയില്‍ ജയരാജന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സിബിഐ ഹര്‍ജി നല്‍കുക.
മനോജ് വധക്കേസിലെ 20-ാം പ്രതി സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.എ.മധുസൂദനനും അന്വേഷണസംഘത്തിന് ചോദ്യംചെയ്യാന്‍ പോലും അനുവദിക്കാതെ സെഷന്‍സ് കോടതി ജാമ്യം നല്‍കിയത് ഏറെ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് കേസിന്റെ തുടര്‍നടപടികള്‍ തലശേരി കോടതിയില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ടുള്ള സിബിഐയുടെ ഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ജയരാജനു ജാമ്യം ലഭിച്ചതോടെ പ്രതിരോധത്തിലായ സിബിഐ സംഘം ഉന്നത ഉദ്യോഗസ്ഥരുമായി ഇന്ന് ചര്‍ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: