കണ്ണൂര്‍: തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി മുഹമ്മദ് നിസ്സാമിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേക പരിഗണന നല്കുന്നതായ വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കാന്‍ ജയില്‍ ഐജി എച്ച്.ഗോപകുമാര്‍ ഇന്നലെ ജയില്‍ സന്ദര്‍ശിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിസാമിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അധികൃതര്‍ ചട്ടവിരുദ്ധമായി വഴിവിട്ട സഹായം നല്കുന്നതായ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്ന് ജയില്‍ ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരമാണ് ഐ.ജി ഇന്നലെ ജയിലില്‍ തെളിവെടുപ്പിനെത്തിയത്. നിസാമിനെ പാര്‍പ്പിച്ച പത്താം ബ്ലോക്കില്‍ ഐ.ജിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. രാവിലെ പത്തരയ്ക്ക് തുടങ്ങിയ തെളിവെടുപ്പ് വൈകിട്ട് അഞ്ചര വരെ നീണ്ടു. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡി.ജി.പിക്ക് കൈമാറുമെന്ന് ഐജി അറിയിച്ചു.
ജയില്‍ സൂപ്രണ്ട് അശോകന് അരിപ്പ, മറ്റു ഉദ്യോഗസ്ഥര്‍, തടവുകാര്‍, നിസാം എന്നിവരില്‍ നിന്നും ഐ.ജി തെളിവെടുപ്പ് നടത്തി. നിസാമിന് ഒരുതരത്തിലുള്ള സുഖ സൗകര്യങ്ങളും നല്‍കിയിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ട് ഐ.ജിക്ക് വിശദീകരണം നല്കി. മാനസിക വൈകല്യമുള്ളവരെ പാര്‍പ്പിക്കുന്ന ജയിലിനുള്ളിലെ പത്താം ബ്ളോക്കില്‍ നിസാമിനെ പാര്പ്പിച്ചിരുന്നുവെന്നായിരുന്നു ആരോപണം. കൂടാതെ ടെലിവിഷനടക്കമുളള സൗകര്യങ്ങള്‍ നല്‍കിയതായും സഹായിയെ അനുവദിച്ചതായും പരാതി ഉയര്‍ന്നിരുന്നു. ഈ ബ്ളോക്കില്‍ താമസിപ്പിക്കുന്നവരെ കൊണ്ട് സാധാരണ ജോലികള്‍ ചെയ്യിക്കാറില്ല. കൊലപാതക കേസില്‍ ശിക്ഷ വിധിച്ചപ്പോള്‍ തന്നെ ജയിലില്‍ സുഖവാസമായിരിക്കും നിസാമിനെന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ ജനുവരി 22 നാണ് നിസാം കണ്ണൂര്‍ ജയിലിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: