എടത്വ: ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചത് ജില്ല ഭരണകൂടമെന്ന് എടത്വാ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍. കുടിവെള്ള രൂക്ഷത അനുഭവിക്കുന്ന എടത്വായില്‍ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ക്ക് നല്‍കിയ നിവേദനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പറഞ്ഞ് കൈയ്യൊഴിഞ്ഞെന്നാണ് ജനപ്രതിനിധികളുടെ ആരോപണം.
കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട് ആദ്യ തവണ നിവേദനം നല്‍കിയതിന് ശേഷം ജനപ്രതിനിധികള്‍ കളക്ടറെ നേരില്‍ കണ്ട് പരാതി ബോധിപ്പിക്കാന്‍ കളക്‌ട്രേറ്റില്‍ എത്തിയിരുന്നു. ഫെബ്രുവരി രണ്ടിന് കൂടിയ ഡിസാസ്റ്റര്‍ മാനേജ്‌മെന്റെ കമ്മറ്റിയുടെ തീരുമാനപ്രകാരം പഞ്ചായത്തിന്റെ തനത് ഫണ്ടില്‍പെടുത്തി ശുദ്ധജലക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയാണ് കളക്ടറെ കാണാനെത്തിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ യാതൊരു പദ്ധതിയും ഇപ്പോള്‍ നടപ്പിലാക്കാന്‍ അനുമതി നല്‍കില്ലന്നാണ് കളക്‌ട്രേറ്റില്‍ നിന്ന് അറിയിച്ചത്. അനുമതി ലഭിക്കാത്തത് കാരണം പദ്ധതിയുടെ കരാര്‍ നടപടി പൂര്‍ത്തിയാക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ജനപ്രതിനിധികള്‍ പറയുന്നു.
ഏപ്രില്‍, മെയ് മാസങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശത്ത് ഇത്തവണ മാര്‍ച്ച് ആദ്യ വാരത്തിലെ ശുദ്ധജല ക്ഷാമം രൂക്ഷമാകാന്‍ തുടങ്ങി. ജനങ്ങളുടെ പരാതിയും പ്രതിഷേധവും സഹികെട്ട പ്രതിനിധികള്‍ പലതവണ എടത്വാ ജല അതോറിറ്റി ഓഫീസില്‍ എത്തി പരാതി നല്‍കിയിരുന്നു. ഉദ്യോഗസ്ഥരുടെ നിസംഗതയെ തുടര്‍ന്നാണ് ജനപ്രതിനിധികള്‍ കളക്‌ട്രേറ്റില്‍ എത്തിയത്.
ജില്ല ഭരണകൂടവും കൈയ്യൊഴിഞ്ഞതോടെ ഇനി എന്തുചെയ്യുമെന്ന അവസ്ഥയിലാണ് ഭരണസമിതി. ജല അതോറിറ്റിയുടെ കിയോസ്‌ക് പദ്ധതിയെക്കുറിച്ചും ഭരണ സമിതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
ശുദ്ധജലക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ ടാങ്കുകള്‍ സ്ഥാപിച്ച് ജലം സംഭരിക്കുന്ന പദ്ധതി പ്രായോഗികമല്ലന്നാണ് പഞ്ചായത്ത് അംഗങ്ങളുടെ വാദം. വാഹനങ്ങളില്‍ എത്തിച്ച് വിതരണം നടത്തുമ്പോള്‍ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ലഭിക്കും. എന്നാല്‍ പുതിയ സംവിധാനം നടപ്പാക്കുന്നതോടെ ജലക്ഷാമം അനുഭവിക്കുന്ന എല്ലാ പ്രദേശങ്ങളിലും ശുദ്ധജലം ലഭിക്കുന്നതിനും വിതരണം നടത്തുന്നതിനും പോരായ്‌മകള്‍ വരുമെന്നാണ് പ്രസിഡന്റ് ടെസ്സി ജോസ്, എം.വി. സുരേഷ്, റ്റി.റ്റി തോമസ്, കുരുവിള ജോസഫ്, റോസമ്മ ആന്റണി, മിന്‍സി വര്‍ഗീസ് എന്നിവര്‍ പറയുന്നത്.
















