പത്തനാപുരം: വികസനങ്ങള്‍ക്ക് പകരം വിവാദങ്ങളില്‍ മാത്രം നിറഞ്ഞു നിന്ന മണ്ഡലം. കാടുകളും മലകളും കുന്നുകളും നിറഞ്ഞ പത്തനാപുരം നിയോജക മണ്ഡലം ഭൂമിശാസ്ത്രപരമായി കേരളത്തിലെ വലിയ നിയോജക മണ്ഡലങ്ങളില്‍ ഒന്നാണ്. കര്‍ഷകരും കശുവണ്ടിതൊഴിലാളികളും തോട്ടം തൊഴിലാളികളും നിര്‍ണായകമായ ഇവിടെ അരലക്ഷത്തിലധികം തൊഴിലാളി വോട്ടുകള്‍ മാത്രം ഉണ്ട്. 25 ഓളം കശുവണ്ടി ഫാക്ടറികളിലായി പതിനയ്യായിരത്തോളം കശുവണ്ടി തൊഴിലാളികളാണ് ഇവിടെയുള്ളത്. ഇതിനു പുറമേ തോട്ടം തൊഴിലാളികളും സംസ്ഥാന കൃഷിവകുപ്പിന്റെ കീഴിലുള്ള ഫാമിംഗ് കോര്‍പറേഷന്റേതടക്കം ചെറുതും വലുതുമായ ധാരാളം തോട്ടങ്ങളും മണ്ഡലത്തിലുണ്ട്.
പത്തനാപുരത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കേരളപ്പിറവിക്ക് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പത്തനാപുരം സിപിഐക്ക് ഒപ്പമായിരുന്നു. സിപിഐയുടെ പ്രമുഖ നേതാക്കളായ ഇ.കെ.പിള്ള, ഇ.ചന്ദ്രശേഖരന്‍നായര്‍, എന്‍.രാജഗോപാലന്‍നായര്‍, പി.കെ.രാഘവന്‍, കെ.പ്രകാശ്ബാബു എന്നിവരെ നിയമസഭയിലെത്തിച്ചു. 1960ല്‍ ആണ് പത്തനാപുരം നിയോജക മണ്ഡലം ആദ്യമായി വലതുപക്ഷ ചായ്‌വ് പ്രകടിപ്പിച്ചത്. സിറ്റിംഗ് എംഎല്‍എ എന്‍.രാജഗോപാലന്‍ നായരെ 4535 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍.ബാലകൃഷ്ണപിള്ള പരാജയപ്പെടുത്തി. ബാലകൃഷ്ണ പിളളയുടെ 25-ാം വയസിലായിരുന്നു ഈ അപ്രതീക്ഷിത വിജയം എന്നതും ശ്രദ്ധേയമാണ്. പിന്നീടങ്ങോട്ട് ഇടതും വലതും മാറിമാറി ഭരിച്ചു.
2011ലെ നിയമാസഭാ തെരഞ്ഞെടുപ്പിലാണ് അച്ഛന്റെ പിന്‍ഗാമിയായി സിനിമാതാരം എന്ന ശോഭയോടെ കെ.ബി.ഗണേഷ്‌കുമാര്‍ എത്തുന്നത്. ഇടതുപക്ഷ എംഎല്‍എയായ കെ.പ്രകാശ്ബാബുവിനെ പരാജയപ്പെടുത്തിയാണ് ഗണേശന്‍ ആദ്യമായി നിയമസഭയില്‍ എത്തുന്നത്. 2006ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ കെ.ആര്‍.ചന്ദ്രമോഹനനെയും ഗണേഷന്‍ പരാജയപ്പെടുത്തി. 2011ല്‍ സിപിഐയുടെ കയ്യില്‍ നിന്നും സിപിഎം മണ്ഡലം തിരിച്ചുപിടിക്കുകയും ഗണേശനെതിരെ സ്ഥാനാര്‍ത്ഥിയായി അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന കെ.രാജഗോപാലനെ രംഗത്തിറക്കുകയും ചെയ്തു. എന്നാല്‍ ഇരുപത്തയ്യായിരം വോട്ടുകള്‍ക്ക് രാജഗോപാല്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. മോഹനവാഗ്ദാനങ്ങള്‍ നല്‍കി കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഗണേഷ്‌കുമാര്‍ പത്തനാപുരത്തെ ജനങ്ങളെ പറ്റിക്കുകയായിരുന്നു എന്നതാണ് വാസ്തവം. വലതുപക്ഷത്തു നിന്നും ഇടതു പക്ഷത്തേക്ക് ചേക്കേറിയ ഗണേഷന് ഇത്തവണ വെല്ലുവിളികള്‍ ഏറെയാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ ഗണേഷന്റെ ആകെ സംഭാവന എെന്തന്നാല്‍ രണ്ട് പാലവും ചെമ്പനരുവിയില്‍ വൈദ്യുതി എത്തിച്ചതും മാത്രമാണ്. മറ്റൊരു വികസന പ്രവര്‍ത്തനങ്ങളും മണ്ഡലത്തില്‍ നടപ്പാക്കിയിട്ടില്ല.
മുഴുവന്‍ സമയം ഡോക്ടര്‍മാരുളള ഒരു സര്‍ക്കാര്‍ ആശുപത്രി എന്നത് ഇനിയും സ്വപ്‌നമായി നില്‍ക്കുന്നു. മൂത്രപ്പുരയും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത സംസഥാനത്തെ ഏക കെഎസ്ആര്‍ടിസി ഡിപ്പോയും പത്തനാപുരത്തിന് അവകാശപ്പെട്ടതാണ്. വേനല്‍ കടുക്കുമ്പോഴും നിര്‍മ്മാണം പൂര്‍ത്തിയായ പൂക്കുന്നിമല കുടിവെള്ളപദ്ധതി ഇനിയും പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കിയിട്ടില്ല. പത്തനാപുരം ആസ്ഥാനമാക്കി താലൂക്ക് കൊണ്ടുവന്നത് താനാണന്ന് ഗണേഷ്‌കുമാര്‍ വാദിക്കുമ്പോള്‍ അത് തങ്ങളുടെ സംഭാവനയാണെന്ന് യുഡിഎഫുകാരും പ്രചരിപ്പിക്കുന്നു. നിയോജക മണ്ഡലത്തിന്റെ സമസ്ത മേഖലയിലും തന്റെ വികസനം എത്തി എന്ന് ഗണേഷന്‍ പറയുമ്പോള്‍ തികഞ്ഞ പരാജയമായിരുന്നു എന്നതാണ് സത്യം.
ജില്ലയുടെ കിഴക്കെ അറ്റത്തെ നിയോജക മണ്ഡലങ്ങളിലൊന്നായ പത്തനാപുരം വിവാദങ്ങളിലൂടെ മാത്രമായിരുന്നു എന്നും അറിയപ്പെട്ടിരുന്നത്. കാമുകിയുടെ ഭര്‍ത്താവിന്റെ അടികൊണ്ട എംഎല്‍എ, ഭാര്യയെ മര്‍ദിച്ച എംഎല്‍എ, അച്ഛന്റെയും മകന്റെയും ഏറെക്കാലം നീണ്ടു നിന്ന കലഹം, പ്രതിപക്ഷ നേതാവിനെ കാമഭ്രാന്തന്‍ എന്നു വിശേഷിപ്പിച്ച എംഎല്‍എ, സോളാര്‍ അഴിമതി കേസിലെ പ്രതിയായ സരിതയുമായുളള ബന്ധം തുടങ്ങിയവയാണ് ഗണേഷ് കുമാര്‍ എന്ന എംഎല്‍എ പത്തനാപുരത്തിന് നല്‍കിയ സംഭാവനകള്‍.
നഗരത്തിലെ പ്രധാന പാതകളും ഗ്രാമീണ പാതകളും എല്ലാം തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്. കെഎസ്ആര്‍ടിസി ഡിപ്പോ സ്ഥലസൗകര്യത്തോടെ നിര്‍മ്മിക്കുമെന്ന് പറഞ്ഞതും പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി. പൊതുമാര്‍ക്കറ്റിലെ മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനമോ, ശ്മശാനത്തിന് വേണ്ടിയുളള നടപടികള്‍ സ്വീകരിക്കാനോ ഗണേഷ്‌കുമാറിന് സാധിച്ചില്ല.
വസ്തുവില്ലാത്ത പല നിര്‍ധനകുടുംബങ്ങളും വീട് പൊളിച്ചുമാറ്റി മ്യതദേഹം മറവ് ചെയ്യേണ്ട അവസ്ഥയാണ് ഇവിടെ ഉള്ളത്. കാലകാലങ്ങളായി ശബരിമല തീര്‍ഥാടകരെ ദ്രോഹിക്കുന്ന നിലപാടാണ് എംഎല്‍എ ചെയ്തുവരുന്നത്. തീര്‍ത്ഥാടകര്‍ക്ക് കല്ലുംകടവില്‍ ഇടത്താവള സൗകര്യം ഒരുക്കാന്‍ വേണ്ടി യാതൊരു നടപടിയും ഗണേഷ്‌കുമാര്‍ കൈകൊണ്ടിട്ടില്ല. കവല പ്രസംഗങ്ങളില്‍ പൊതുജനത്തെ കൈയ്യിലെടുക്കാന്‍ വേണ്ടി പൊട്ടിക്കരയുന്നതാണ് ഗണേഷന്റെ പുതിയ അടവ് തന്ത്രം.
പത്തനാപുരം സീറ്റ് കേരളകോണ്‍ഗ്രസിന് വേണ്ടി ഗണേഷന്‍ കുത്തകയാക്കിയതോടെ അവസരം നഷ്ടപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കുറി വലിയ പ്രതീക്ഷയിലായിരുന്നു. ഗണേഷനും പിള്ളയും എല്‍ഡിഎഫ് പാളയത്തിലേക്ക് പോയതോടെ ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ കുപ്പായമിട്ട് കാത്തിരുന്നവര്‍ക്ക് മേല്‍ ഇടിത്തീപോലെയായി സിനിമാതാരം ജഗദീഷിന്റെ വരവ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജഗദീഷ് തന്നെ പത്തനാപുരത്ത് മത്സരിക്കുമെന്ന കാര്യം ഏകദേശം ഉറപ്പായി കഴിഞ്ഞു.
പത്തനാപുരം, പിറവന്തൂര്‍, വിളക്കുടി, പട്ടാഴി, പട്ടാഴി വടക്കേക്കര, തലവൂര്‍, മേലില, വെട്ടിക്കവല എന്നീ പഞ്ചായത്തുകളാണ് നിയോജക മണ്ഡലത്തില്‍ ഉള്ളത്. ഗണേഷനെതിരെ വിളിച്ച മുദ്രാവാക്യങ്ങളെല്ലാം ഇനി തിരുത്തി വിളിക്കേണ്ട ഗതികേടിലാണ് പത്തനാപുരത്തെ മൂത്തതും മൂക്കാത്തുമായ സഖാക്കന്മാര്‍.
പോരാട്ടം കടുക്കുന്ന പത്തനാപുരത്ത് സിനിമാനടന്‍ കൊല്ലം തുളസിയാകും ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. 2016 ജനുവരി 14 വരെയുള്ള കണക്കനുസരിച്ച് നിയോജക മണ്ഡലത്തില്‍ 88157 പുരുഷന്മാരും 98856 സ്ത്രീകളും ഉള്‍പ്പെടെ 187013 വോട്ടര്‍മാരുണ്ട്. രാഷ്‌ട്രീയ ധാര്‍മ്മികത തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മണ്ഡലത്തിന്റെ പ്രതിച്ഛായ തകര്‍ത്ത മുന്നണികളെ പാഠംപഠിപ്പിക്കുന്ന തീരുമാനത്തിലാണ് നിയോജകമണ്ഡലത്തിലെ വോട്ടര്‍ന്മാര്‍.
















