തിരുവനന്തപുരം: യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് എമ്മിനു പുറകെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലും ഭിന്നത രൂക്ഷമായി. പാര്‍ട്ടി ചെയര്മാന് ജോണി നെല്ലൂര്‍ ഔഷധി ചെയര്മാന് സ്ഥാനം രാജി വച്ചു. എന്നാല്‍ രാജി വയ്ക്കുന്ന കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്ബ് വ്യക്തമാക്കി. മാധ്യമങ്ങളിലൂടെയാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു. അതേസമയം ജോണി നെല്ലൂരിനെ മെരുക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് ആരംഭിച്ചു. മന്ത്രി അനൂപ് ജേക്കബ്ബിനെ മുന്‍നിര്‍ത്തി ജോണി നെല്ലൂരിനെ ഒതുക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്.
ഔഷധി ചെയര്മാന് സ്ഥാനം ഒഴിഞ്ഞശേഷം ജോണി നെല്ലൂര്‍ അനൂപ് ജേക്കബ്ബുമായി ഫോണില്‍ സംസാരിച്ചു.അങ്കമാലി സീറ്റ് ലഭിക്കാത്തതിന്റെ പേരിലാണ് ജോണി നെല്ലൂര്‍ ഔഷധി ചെയര്മാന് സ്ഥാനം രാജിവച്ചത്. അങ്കമാലി സീറ്റ് കോണ്‍ഗ്രസിന് വിട്ടു നല്‍കാനാകില്ലെന്ന് ജോണി നെല്ലൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. അങ്കമാലി സീറ്റിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. സീറ്റു നല്‍കുമോ ഇല്ലയോ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടില്ല. പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റായ പിറവവും അങ്കമാലിയും ഉള്‍പ്പെടെ നാലു സീറ്റുകള്‍ വേണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്.
അങ്കമാലിയില്‍ മത്സരിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും താന്‍ പൂര്‍ത്തിയാക്കി. അവിടെ വീടും ഓഫീസും എടുത്തു. എന്നാല്‍ കഴിഞ്ഞദിവസം അങ്കമാലി വിട്ടുനല്‍കാനാകില്ലെന്ന തരത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. അങ്കമാലി, പിറവം സീറ്റുകളുടെ കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
ചര്‍ച്ചകളില്‍ സിറ്റിംഗ് സീറ്റായ പിറവത്തെക്കുറിച്ചു മാത്രമേ കോണ്‍ഗ്രസ് പരാമര്‍ശിച്ചിട്ടുള്ളൂവെന്നും ജോണി നെല്ലൂര്‍ ആരോപിച്ചു. കഴിഞ്ഞ തവണ മൂന്നുവട്ടം താന്‍ ജയിച്ച മണ്ഡലമായ മൂവാറ്റുപുഴ കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് 15 ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ പകരം അങ്കമാലി തരികയായിരുന്നെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. കഴിഞ്ഞ തവണ അങ്കമാലിയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ജോണി നെല്ലൂര്‍ ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥി ജോസ് തെറ്റയിലിനോട് തോറ്റിരുന്നു.
ഇതേ തുടര്‍ന്ന് ജോണി നെല്ലൂരിന് ഇക്കുറി അങ്കമാലി സീറ്റ് നല്‍കേണ്ടെന്ന് പ്രാദേശിക-ജില്ലാ കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഉറപ്പിച്ചിട്ടുണ്ട്. അങ്കമാലിയിലെ കോണ്‍ഗ്രസ് നേതൃത്വം മനഃപ്പൂര്‍വം ജോണി നെല്ലൂരിനെ കാലുവാരി തോല്പ്പിക്കുകയായിരുന്നെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇന്നലെ കോണ്‍ഗ്രസുമായി ജേക്കബ് വിഭാഗം നേതാക്കള്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ച മാറ്റിവച്ചു. ഉഭയകക്ഷി ചര്‍ച്ചയില്‍ താന്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: