പത്തനംതിട്ട: ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യ അരി സര്‍ക്കാര്‍ പണം ഈടാക്കാതെ നല്‍കിയില്ലെങ്കില്‍ ഏപ്രില്‍ ഒന്നു മുതല്‍ വിതരണം ചെയ്യില്ലെന്ന് ഓള് ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
റേഷന്‍ വ്യാപാരികള്‍ മുന്‍കൂര്‍ പണം നല്കി അരിവാങ്ങി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് റേഷന്‍കടകളിലൂടെ സൗജന്യമായി വിതരണം ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത് റേഷന്‍ മൊത്ത, ചില്ലറ വ്യാപാരികള്‍ തള്ളി. എഫ്സിഐയില്‍ മുന്‍കൂറായി സര്‍ക്കാര്‍ പണം നല്കിയാല് മാത്രമേ അരി ലഭിക്കൂ.
കിലോഗ്രാമിന് 5.90 പൈസ നിരക്കില്‍ എഫ്സിഐയില്‍ കെട്ടിവയ്ക്കണം. എന്നാല്‍ ഇതിനുള്ള പണം ഭക്ഷ്യവകുപ്പിന്റെ കൈയിലില്ല.
റേഷന്‍ മൊത്ത,ചില്ലറ വ്യാപാരികള്‍ മുന്‍കൂറായി പണം നല്‍കണം എന്നാണ് പറയുന്നത്. സൗജന്യമായി നല്കുന്ന അരിയുടെ വില ആര് എന്ന് എപ്പോള്‍ റേഷന്‍ വ്യാപാരികള്‍ക്ക് തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
അതിനാല്‍ പണം മുന്‍കൂര്‍ നല്കി അരിയെടുക്കാന്‍ വ്യാപാരികള്‍ തയ്യാറല്ല. നിലവില്‍ റേഷന്‍ മൊത്ത,ചില്ലറ വ്യാപാരികള്‍ക്ക് കമ്മീഷന് ഇനത്തില്‍ ഏഴരക്കോടി രൂപയുടെ കുടിശ്ശികയാണ് സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കാനുള്ളത്. മണ്ണെണ്ണ മൊത്ത വ്യാപാരികള്‍ക്ക് ഒന്നരക്കോടിയും കിട്ടാനുണ്ട്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: