കൊല്ലം: അതിസമര്‍ത്ഥമായി മറുപടികള്‍ പറയാന്‍ കഴിവുള്ള എംഎല്‍എയോട് ഇനി ചോദ്യങ്ങള്‍ ഉന്നയിച്ചിട്ട് കാര്യമില്ല എന്ന തിരിച്ചറിവിലാണ് കൊല്ലം മണ്ഡലത്തിലെ വോട്ടര്‍മാര്‍. എന്തിനും ഏതിനും രാഷ്‌ട്രീയം പറയും. മണ്ഡലത്തിലെ കാര്യങ്ങള്‍ ചോദിച്ചാല്‍ ദേശീയരാഷ്‌ട്രീയവും അന്താരാഷ്‌ട്രവ്യവസ്ഥിതിയും ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവുമെല്ലാം സ്ഥിരമായി കേട്ട് കേട്ട് മടുത്ത ജനം മേയ് 16ന് പോളിംഗ് ബൂത്തില്‍ മറ്റൊരു തീരുമാനമെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. പ്രസംഗവും മറുപടികളും ടേപ്പ് റിക്കാര്‍ഡര്‍ പോലെയാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വരെ അദ്ദേഹത്തെ നേരിട്ട് ധരിപ്പിച്ചിട്ടുകൂടി ശൈലിയില്‍ മാറ്റമില്ല. പ്രവര്‍ത്തിയാണ് പ്രധാനം പ്രസംഗമല്ല എന്നെല്ലാം വേദിയില്‍ പറയുകയും അതൊന്നും ചെയ്യാതിരിക്കുകയും എന്നിട്ട് വീണ്ടും അതിനെ ന്യായീകരിക്കുകയും ചെയ്യുന്നത് പത്തുവര്‍മായി ജനങ്ങള്‍ അനുഭവിക്കുകയാണ്. ഒരുമാറ്റം വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നുണ്ട് എന്നത് വ്യക്തമാണ്. കാരണം അഞ്ച് വര്‍ഷം വിഎസ് മന്ത്രിസഭയില്‍ തൊഴില്‍-എക്‌സൈസ് മന്ത്രിയായിരുന്നപ്പോള്‍ നടത്താത്ത വികസനമൊന്നും പ്രതിപക്ഷ എംഎല്‍എ എന്ന നിലയിലും അദ്ദേഹം നടത്തിയിട്ടില്ല എന്നത് തന്നെ. അഷ്ടമുടിക്കായലിന്റെ ദുരവസ്ഥയും കുടിവെള്ളദൗര്‍ലഭ്യവും മാലിന്യപ്രശ്‌നവും റോഡ് വികസനത്തിന്റെ അഭാവവും അശാസ്ത്രീയമായ നിര്‍മാണങ്ങളും അടക്കം നിരവധിയാണ് ജനകീയവിഷയങ്ങള്‍.
നഗരത്തിലെ വിവിധ ആശുപത്രികളുടെയും വാണിജ്യവ്യാപാരസ്ഥാപനങ്ങളുടെയും മറ്റും മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത് അഷ്ടമുടിക്കായലിലേക്കാണ്. രൂക്ഷമായ ദുര്‍ഗന്ധം കാരണം അഷ്ടമുടിക്കായലിന്റെ തീരത്ത് പോലും നില്‍ക്കാനാകാത്ത സ്ഥിതിയാണ്. ഇക്കാരണം കൊണ്ട് ടൂറിസ്റ്റുകള്‍ നേരത്തെ തന്നെ വിട ചൊല്ലി. നഗരത്തില്‍ പല വികസനപ്രവര്‍ത്തനവും നടത്തി എന്ന് അവകാശപ്പെടുമ്പോഴും അതിന്റെ ക്രെഡിറ്റ് എംപി തട്ടിയെടുക്കുന്നതായാണ് എംഎല്‍എയുടെ ആക്ഷേപം. അതേസമയം കേന്ദ്രത്തിലെ മോദിസര്‍ക്കാര്‍ പദ്ധതി പ്രകാരം അതിവേഗതയില്‍ നീങ്ങുന്ന കൊല്ലം ബൈപ്പാസ് നിര്‍മാണത്തിന്റെ വരെ പിതൃത്വം ഏറ്റെടുക്കാന്‍ എംഎല്‍എ മുന്നിലുണ്ട്. സ്മാര്‍ട് സിറ്റിയാക്കിയെടുക്കാന്‍ എല്ലാ വിഭവങ്ങളുമുള്ള കൊല്ലം മണ്ഡലത്തില്‍ അതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് പോലും എംഎല്‍എ ശ്രമിച്ചില്ലെന്നതാണ് വാസ്തവം. പാര്‍ട്ടി വിഭാഗീയപോരില്‍ നിന്നും അകലം പാലിച്ചുനില്‍ക്കുമ്പോഴും മണ്ഡലത്തില്‍ മത്സരിക്കാനുള്ള വ്യഗ്രത അദ്ദേഹം ഇത്തവണയും മറച്ചുവയ്‌ക്കുന്നില്ല.
ആര്‍എസ്പിയില്‍ നിന്നും ഏറ്റെടുത്തതിന് ശേഷം സിപിഎമ്മിന്റെ കുത്തക മണ്ഡലമാക്കിതീര്‍ത്ത കൊല്ലം സീറ്റ് ഇത്തവണയും നിലനിര്‍ത്താനാകുമെന്നാണ് അവരുടെ വിശ്വാസം. എന്നാല്‍ എല്ലാ ശക്തിയും പുറത്തെടുത്ത് കൊല്ലം മണ്ഡലം തിരിച്ചുപിടിക്കാനുള്ള തീവ്രയത്‌നത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.
തീരദേശത്ത് ഇടതുപക്ഷത്തിനായിരുന്നു സ്വാധീനം. പക്ഷേ എംഎല്‍എ എന്ന നിലയിലും മന്ത്രി എന്ന നിലയിലും തീരവാസികള്‍ക്ക് വേണ്ടി യാതൊന്നും ചെയ്യാത്ത ഗുരുദാസനെതിരെ ശക്തമായ പ്രതിഷേധമാണ് തീരമേഖലയില്‍ അലയടിക്കുന്നത്. തീരവാസികള്‍ക്ക് വേണ്ട പരിഗണന നല്‍കാതെ രാഷ്‌ട്രീയലാഭത്തിന് വേണ്ടി മാത്രം തങ്ങളെ വിനിയോഗിക്കുന്ന നിലപാട് പുതിയ തലമുറക്ക് വരെ ബോധ്യമായിട്ടുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതികളെ അട്ടിമറിച്ചും സംസ്ഥാനസര്‍ക്കാര്‍ പദ്ധതികള്‍ വേണ്ട വിധം നടപ്പാക്കാതെയും എല്ലാ കാലത്തും പട്ടിണിയും ദുരിതവും തീരമേഖലയെ കീഴ്‌പ്പെടുത്തിവയ്‌ക്കണമെന്നാണ് ഇടതുചിന്ത. ഇതിലൂടെ മാത്രമെ തങ്ങളുടെ പാര്‍ട്ടിക്ക് ശക്തിപ്പെടാന്‍ സാധിക്കൂ എന്നതാണ് അവരുടെ ചിന്ത. പട്ടിണിയും വറുതിയുമാണ് തീരവാസികള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. കൊല്ലം തുറമുഖം യാഥാര്‍ത്ഥ്യമായെന്ന് നാഴികക്ക് നാലുവട്ടം വീമ്പിളക്കുന്ന ജനപ്രതിനിധിക്ക് പക്ഷേ തീരവാസികള്‍ക്ക് അര്‍ഹമായ തൊഴിലോ ആനൂകൂല്യങ്ങളോ ഉറപ്പാക്കാന്‍ സാധിക്കാത്തത് അവര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. തുറമുഖം കൊണ്ടുവന്നു. തീരദേശത്ത് വികസനം വന്നു. പുതിയ കപ്പലുകള്‍ വന്നു എന്നെല്ലാം പ്രചരിപ്പിക്കുവാന്‍ പാര്‍ട്ടി സംവിധാനം വിനിയോഗിക്കുന്ന എംഎല്‍എ എന്തുകൊണ്ടാണ് കുടിവെള്ളക്ഷാമത്തിലും മാലിന്യപ്രശ്‌നത്തിലും വീര്‍പ്പുമുട്ടുന്ന തങ്ങളെ തിരിഞ്ഞുപോലും നോക്കാത്തത് എന്നാണ് അവരുന്നയിക്കുന്ന മറ്റൊരു ചോദ്യം. ഇടതുവലതു രാഷ്‌ട്രീയക്കാര്‍ ഒറ്റക്കെട്ടായി ബോര്‍ഡില്‍ ഉണ്ടായിട്ടും തൊഴിലില്ലാത്ത വിധം തകര്‍ത്ത് തരിപ്പണമാക്കിയ കശുവണ്ടി കോര്‍പ്പറേഷനിലെ തൊഴിലാളികളാണ് ഏറ്റവുമധികം പ്രതിഷേധവുമായി കാത്തിരിക്കുന്ന മറ്റൊരുവിഭാഗം. നേതാക്കളുടെ കീശ വീര്‍പ്പിച്ചും അഴിമതി പണം പങ്കിട്ടെടുത്തും തങ്ങളെ വഴിയാധാരമാക്കിയതിന് ശക്തമായ താക്കീത് വോട്ടിലൂടെ നല്‍കാനൊരുങ്ങിയിരിക്കുകയാണവര്‍. രാഷ്‌ട്രീയക്കാരെ ഒഴിവാക്കി കശുവണ്ടി കോര്‍പറേഷന്‍ ഭരണം ഐഎഎസുകാരെ ഏല്‍പ്പിച്ച സര്‍ക്കാര്‍ നടപടി പരക്കെ സ്വാഗതം ചെയ്യുന്നുണ്ട്. കെഎംഎംഎല്‍ കമ്പനിയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചയും തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉയര്‍ന്നിട്ടുണ്ട്. ഇതിനു പുറമേയാണു കൊല്ലത്ത് മെഡിക്കല്‍ കോളജ് സ്ഥാപിക്കാത്തതിനെക്കുറിച്ചുള്ള വിവാദം. കൊല്ലം എംഎല്‍എയുടെ പക്ഷത്തുനിന്നും മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിനുള്ള നിരവധി ശ്രമങ്ങള്‍ നടന്നെങ്കിലും ഒന്നും പ്രാവര്‍ത്തികമായില്ല. സ്ഥലം ലഭിക്കാത്തതുമൂലമാണ് മെഡിക്കല്‍ കോളജ് സ്ഥാപിക്കാത്തതെന്നും പാരിപ്പള്ളിയിലെ ഇഎസ്‌ഐ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തതുകൊണ്ടാണു മറ്റൊരു മെഡിക്കല്‍ കോളജ് അനുവദിക്കാത്തതതെന്നും രാഷ്‌ട്രീയ നേതൃത്വങ്ങളില്‍ അഭിപ്രായമുണ്ട്. എന്നാല്‍ ഇതു രണ്ടും യഥാവിധി നടപ്പായില്ലെന്ന് ഇരുകക്ഷികളും അന്യോന്യം പഴിചാരുന്ന അവസ്ഥയാണ്. കൊല്ലം ജലപാതയും ചില നഗരവികസന പദ്ധതികളും ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്. വികസനകാര്യത്തില്‍ കുറെയേറെ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ചില പദ്ധതികള്‍ ഇപ്പോഴും നിര്‍ജീവാവസ്ഥയിലാണ്. ഇപ്പോള്‍ നിര്‍മാണം പുനരാരംഭിച്ച കൊല്ലം ബൈപാസും കൊല്ലം റെയില്‍വേ സ്‌റ്റേഷന്‍ രണ്ടാം ടെര്‍മിലനും ഇരുകക്ഷികളും തങ്ങളുടെ അക്കൗണ്ടിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. 40 വര്‍ഷക്കാലമായി നിര്‍മാണം പൂര്‍ത്തീകരിക്കാതെ കിടന്ന ബൈപാസും ടെര്‍മിനലും ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്നാണ് യാഥാര്‍ഥ്യമാകുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ രണ്ടു കാര്യങ്ങളും ബിജെപി പ്രചാരണായുധമാക്കും. കൊല്ലം നിയമസഭാ മണ്ഡലത്തിലെ വിജയം നിര്‍ണയിക്കുന്നത് ഒരു കാലത്തു പരമ്പരാഗത ഇടതുപക്ഷവോട്ടുകളായിരുന്നു. ഇടതുപക്ഷത്തുനിന്നും ആര്‍എസ്പി വിട്ടുപോയതോടെ ആ സമവാക്യം തെറ്റി. ജില്ലാപഞ്ചായത്ത് ഭരണത്തില്‍ മാതൃകയായിമാറി ദേശീയപ്രസംശ വരെ പിടിച്ചുപറ്റിയ സിപിഎമ്മിലെ എസ്.ജയമോഹനെ സിപിഎം സ്ഥാനാര്‍ഥിയായി കൊല്ലത്തു നിര്‍ത്തുമെന്ന് സൂചനയുണ്ട്. എന്നാല്‍ പി.കെ.ഗുരുദാസന്‍ ഒരങ്കത്തിനുകൂടി തയാറാണ്. പാര്‍ട്ടി സെക്രട്ടറി കെ.എന്‍.ബാലഗോപാലും സാധ്യതാ ലിസ്റ്റിലുണ്ട്. എല്‍ഡിഎഫിനെതിരെ കൊല്ലം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റും ആര്‍.ശങ്കറിന്റെ മകനുമായ മോഹന്‍ശങ്കറെ കൊണ്ടുവരാനുള്ള നീക്കമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. ഇതിനിടെ ശൂരനാട് രാജശേഖരന്റേയും സൂരജ് രവിയുടേയും ഉണ്ണിത്താന്റെയും പേരുമുണ്ട്. ആകെ 162721 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 77716 പുരുഷന്മാരും 85605 പേര്‍ സ്ത്രീകളുമാണ്. 2011-ലെ തെരഞ്ഞെടുപ്പില്‍ 8540 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു പി.കെ.ഗുരുദാസന്‍ വിജയിച്ചത്. ആകെ പോള്‍ ചെയ്ത 114018 വോട്ടില്‍ 57986 വോട്ടാണ് അദ്ദേഹത്തിനു ലഭിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ കെ.സി.രാജന് 49446 വോട്ട് ലഭിച്ചു. 71.14 ശതമാനമായിരുന്നു പോളിംഗ്.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ മുന്നണി മാറിയ ആര്‍എസ്പിയെയും അവരുടെ സ്ഥാനാര്‍ത്ഥിയെയും നാടുനീളെ അസഭ്യം പറഞ്ഞ സിപിഎമ്മിന് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്.പിബി അംഗം എം.എ.ബേബി സ്ഥാനാര്‍ത്ഥിയായ തെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങള്‍ മാത്രമാണ് ഇടതുപക്ഷത്തെ തുണച്ചത്. കൊല്ലം മണ്ഡലമടക്കം നാലു മണ്ഡലങ്ങള്‍ പ്രേമചന്ദ്രനൊപ്പമായിരുന്നു. 59685 വോട്ട് യുഡിഎഫിന് വേണ്ടി പ്രേമചന്ദ്രന്‍ കൊല്ലം മണ്ഡലത്തില്‍ നേടിയപ്പോള്‍ കരുത്തരെന്ന് അഭിമാനം കൊണ്ടിരുന്ന സിപിഎമ്മിന് നേടാനായത് 45443 വോട്ട് മാത്രം. തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യക്തമായ മുന്നേറ്റം ഇടതുപക്ഷം കൈവരിച്ചതിനാല്‍ കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്താന്‍ സാധിച്ചു. ഇതിന് കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരും മുന്നണിയിലെ ദൗര്‍ബല്യങ്ങളുമാണ് കോണ്‍ഗ്രസ് കാരണം നിരത്തുന്നത്.
















