തൃശൂര്‍: തളര്‍ച്ച എന്തെന്നറിയാത്ത, വിരാമ ചിഹ്നങ്ങളില്ലാത്ത തുടര്‍ച്ചയായിരുന്നു ജി.മഹാദേവന്റെ ജീവിതം. 1946ല്‍ തൃശൂര്‍ ജില്ലയിലെ ആദ്യ സംഘശാഖ പൂങ്കുന്നത്ത് ആരംഭിച്ചതുമുതല്‍ നെഞ്ചേറ്റിയ ജീവിതാദര്‍ശം അവസാന നാളുകള്‍ വരെയും കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സര്സംഘചാലകന്മാരായിരുന്ന ഗുരുജി ഗോള്‍വല്‍ക്കര്‍ മുതല്‍ മോഹന്‍ജി ഭാഗവത് വരെയുള്ളവരോടൊത്ത് ഇടപഴകി പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ്വം സംഘചാലകന്മാരില് ഒരാളാണ് ജി. മഹാദേവന്.
രാഷ്ട്രീയ കാരണങ്ങളാല്‍ സംഘത്തെ ഭരണകൂടം വേട്ടയാടിയ കാലയളവിലെല്ലാം ജി.മഹാദേവന് തടവിലാക്കപ്പെട്ടിട്ടുണ്ട്. അപ്പോഴൊന്നും താന്‍ നെഞ്ചേറ്റിയ ആദര്‍ശത്തെ അണുവിടപോലും കൈവെടിയാനോ വിട്ടുവീഴ്ച ചെയ്യാനോ ഒരുക്കമായിരുന്നില്ല അദ്ദേഹം. 1948ല്‍ സംഘത്തെ നിരോധിച്ചപ്പോള്‍ തൃശൂരില്‍ പോലീസ് ആദ്യം തേടിയെത്തിയത് ജി. മഹാദേവനെയായിരുന്നു. വിവാഹം കഴിഞ്ഞ് അധിക നാളായിരുന്നില്ല അപ്പോള്‍.
മധുവിധു നാളുകളില്‍ നിന്ന് ജയിലറകള്‍ക്കുള്ളിലേക്ക് സമചിത്തതയോടെ നടന്നുനീങ്ങാന്‍ കഴിഞ്ഞത് സംഘ ആദര്‍ശത്തിന്റെ പ്രേരണ മൂലമാണെന്ന് പലപ്പോഴും ഓര്‍ത്തെടുക്കാറുണ്ടായിരുന്നു അദ്ദേഹം. 1975 അടിയന്തരാവസ്ഥയുടെ കരാളഹസ്തങ്ങള്‍ സമൂഹത്തെ വരിഞ്ഞുമുറുക്കിയപ്പോഴും ജി. മഹാദേവന് അതിനെ നേരിടാന്‍ മുന്‍നിരയിലുണ്ടായിരുന്നു. കോണ്‍ഗ്രസ് ഭരണകൂടം മിസ നിയമപ്രകാരം കേരളത്തിലെ ഒട്ടനേകം സംഘപ്രവര്‍ത്തകരെ ജയിലഴികള്‍ക്കുള്ളിലാക്കി. 17 മാസക്കാലം ജി. മഹാദേവന് വിയ്യൂര്‍ സെന്റര്‍ ജയിലില്‍ മിസ പ്രകാരം തടവിലായി. അക്കാലത്ത് ജയിലില്‍ പതിവ് സന്ദര്‍ശകനായിരുന്ന സ്വാമി മൃഢാനന്ദയില് നിന്ന് ഭഗവദ്ഗീതയുടെ പാഠങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞതാണ് ജയില്‍വാസക്കാലത്തെ നേട്ടമെന്ന് അദ്ദേഹം പിന്നീട് പറയുമായിരുന്നു.
പുത്തേഴത്ത് രാമന് മേനോന് ശേഷം തൃശൂര്‍ ജില്ലാ സംഘചാലക് എന്ന ചുമതല ഏറ്റെടുത്ത ജി. മഹാദേവന് തൃശൂരിലെ എല്ലാ ഗ്രാമങ്ങളിലും സംഘപ്രവര്‍ത്തനത്തിന്റെ സന്ദേശവുമായി എത്തിയിട്ടുണ്ട്. കേരളത്തിലെ ആദ്യകാല സംഘപ്രവര്‍ത്തകര്‍ മുതല്‍ ഏറ്റവും പുതിയ തലമുറ വരെയുള്ളവരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
അതിരുവിട്ട ഒരു വാക്കോ, പെരുമാറ്റമോ ജി. മഹാദേവന്റെ ഭാഗത്തുനിന്നുണ്ടായതായി ഒരാള്‍ക്കും പരാതിയും ഉണ്ടായില്ല. നാലു പതിറ്റാണ്ടുകാലം സംഘചാലക് എന്ന നിലയില്‍ പ്രവര്‍ത്തിച്ച ജി. മഹാദേവന് തൃശൂരിലെ മുഴുവന്‍ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും തന്റേതായ സ്വാധീനവും വ്യക്തിമുദ്രയും പതിപ്പിക്കുന്നതില്‍ വിജയിച്ചു. ബാങ്കിലെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും പകര്‍ന്നു കിട്ടിയ കണിശത സംഘപ്രവര്‍ത്തനത്തിന്റെ കാര്യത്തിലും നിഷ്ഠതെറ്റാതെ അദ്ദേഹം പാലിച്ചു. സംഘപ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരംഭിച്ച നിരവധി സേവാസംരംഭങ്ങള്ക്ക് എക്കാലവും താങ്ങും തണലുമായിരുന്നു അദ്ദേഹം.
ഭാരതീയ വിദ്യാനികേതന്‍, വിശ്വഹിന്ദു പരിഷത്ത്, സേവാഭാരതി തുടങ്ങിയ പ്രസ്ഥാനങ്ങളിലും വളരെ സജീവമായി മാര്‍ഗദര്‍ശനം നല്‍കാനും പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ജി. മഹാദേവന്റെ വിടവാങ്ങലോടെ തൃശൂരിലെ സംഘകുടുംബത്തിന് മാത്രമല്ല സാമൂഹ്യ ജീവിതത്തിന് തന്നെ വലിയ നഷ്ടമാണ് സംഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: