കണ്ണൂര്‍: കതിരൂര്‍ മനോജ് കൊലക്കേസില്‍ റിമാന്റിലായി തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഉടന്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യും. നിലവില്‍ ജയരാജന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന ശ്രീചിത്രയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അടുത്ത ദിവസം തന്നെ ഡിസ്ചാര്‍ജ്ജ് ചെയ്ത് ജയിലിലേക്ക് മാറ്റാന്‍ തീരുമാനമായിരിക്കുന്നത്.
ജയരാജന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ശ്രീചിത്രയില്‍ നിന്നുള്ള റിപ്പോര്‍ട്ട് ഇന്നലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക് ലഭിച്ചു. ശ്രീചിത്രയിലെയും മെഡിക്കല്‍ കോളേജിലെയും വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയിലാണ് ജയരാജന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയരാജന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ആശുപത്രിവിടാമെന്നുമായിരുന്നു അവിടെനിന്നുള്ള ആദ്യ മെഡിക്കല്‍ റിപ്പോര്‍ട്ട്. എന്നാല്‍ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നതിന് മുമ്പായി ഏതെങ്കിലും വിദഗ്ധ ആശുപത്രിയില്‍ നിന്നുള്ള അഭിപ്രായം തേടാം എന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ 24ന് ശ്രീചിത്രയില്‍ പ്രവേശിപ്പിച്ചത്.
ജയരാജനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജി തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ പരിഗണിക്കും. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ നല്കിയ ഹര്‍ജിയില്‍ ജയരാജന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. ശ്രീചിത്രയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് ജയില്‍ സൂപ്രണ്ട് ഇന്ന് കോടതില്‍ സമര്‍പ്പിക്കും.
പരിയാരത്തും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഏറ്റവും അവസാനം ശ്രീചിത്രയിലും നടത്തിയ പരിശോധനയില്‍ ജയരാജന് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് തെളിഞ്ഞതോടെ രണ്ടാഴ്ചയിലധികമായി ആശുപത്രിയില്‍ കഴിയുന്ന ജയരാജന്റെ ആശുപത്രി വാസം സിബിഐ ചോദ്യം ചെയ്യലില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് വ്യക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: