അഞ്ചല്‍(കൊല്ലം): അഞ്ചല്‍ നിവാസികളുടെ ചിരകാലസ്വപ്നമായ അഞ്ചല്‍ ബൈപ്പാസ് നിര്‍മാണം നിലച്ചിട്ട് വര്‍ഷങ്ങളായിട്ടും ഭരണനേട്ടങ്ങളോടൊപ്പം സ്വപ്നങ്ങളും നിരത്തി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അപഹാസ്യരാകുന്നു.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അഞ്ചല്‍ പട്ടണത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ച അഞ്ചല്‍ ബൈപ്പാസ് തുടങ്ങിയിടത്തു തന്നെ. ഭൂമി ഏറ്റെടുത്ത് കഴിഞ്ഞിട്ടും റോഡ് നിര്‍മാണം സാധ്യമാകാത്ത ബൈപ്പാസ് സര്‍ക്കാരിന്റെയും പുനലൂര്‍ എംഎല്‍എ കെ.രാജുവിന്റെയും കെടുകാര്യസ്ഥതയുടെ സ്മാരകമായി നിലകൊള്ളുന്നു. ഈ സ്വപ്നപാത പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഭരണനേട്ടങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍. കഴിഞ്ഞ ഫെബ്രുവരി 28ന് എല്ലാ പ്രധാന പത്രങ്ങളിലും മുഴുപേജ് പരസ്യമാണ് ‘ഇത് ഞങ്ങള്‍ പറഞ്ഞ കേരളം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധപ്പെടുത്തിയത്. ഓരോ ജില്ലകളിലും നടത്തിയിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമാണ് കൊല്ലം ജില്ലയില്‍ അഞ്ചല്‍ ബൈപ്പാസും ചേര്‍ത്തിരിക്കുന്നത്.
പേപ്പറില്‍ മാത്രമുള്ള ഒരു പദ്ധതിയാണ് യാഥാര്‍ത്ഥ്യമായെന്ന് തെറ്റിദ്ധരിപ്പിച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രചരിപ്പിച്ചിരിക്കുന്നത്. ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന അഞ്ചല്‍ ടൗണിന് വലിയ ആശ്വാസമാകുമായിരുന്ന പദ്ധതിയാണ് ബൈപ്പാസ്. അഞ്ചല്‍-ആയൂര്‍ റോഡില്‍ കുരിശുംമുക്കില്‍ നിന്ന് ആരംഭിച്ച് പുനലൂര്‍ റോഡിലാണ് ഇത് അവസാനിക്കുന്നത്. ഏകദേശം 14.50 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. എന്നാല്‍ പത്തുവര്‍ഷം പുനലൂര്‍ എംഎല്‍എയായിരുന്ന കെ.രാജുവോ പാത കടന്നുപോകുന്ന അഞ്ചല്‍, ഇടമുളക്കല്‍ പഞ്ചായത്തുകളിലെ ഭരണസമിതികളോ ബൈപ്പാസ് നിര്‍മ്മാണത്തന് കാര്യമായ താല്പര്യം പ്രകടിപ്പിച്ചില്ല. ഇതോടെ കിഴക്കന്‍മേഖലയുടെ വികസനക്കുതിപ്പിന് സഹായിക്കുന്ന പദ്ധതിയാണ് അട്ടിമറിക്കപ്പെട്ടത്.
ഭരണക്കാരുടെ കെടുകാര്യസ്ഥതയിലും രാഷ്ട്രീയ പകപോക്കലിലും ഒരു ജനതയുടെ സ്വപ്നങ്ങള്‍ തകരുമ്പോഴും വ്യാജമായ പരസ്യം നല്കി പരിഹസിക്കുന്നത് ഒരു ഭരണകൂടത്തിന് ചേര്‍ന്നതല്ലെന്ന് വ്യാപകമായി ആക്ഷേപമുണ്ട്. അഞ്ചല്‍ ബൈപ്പാസ് നിര്‍മാണം ബോധപൂര്‍വം ഉപേക്ഷിച്ചിട്ടും ഇല്ലാത്ത റോഡിനെ വികസനനേട്ടപ്പട്ടികയില്പ്പെടുത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് എതിരെ വരുംദിവസങ്ങളില്‍ ശക്തമായ പ്രചരണപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അഞ്ചല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത്കുമാര്‍, വി.നന്ദകുമാര്‍, മണിക്കുട്ടന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: