കൊല്ലം: ദല്‍ഹി വ്യോമസേന വിമാനതാവളത്തില്‍ ആരും സ്വീകരിക്കാന്‍ ഇല്ലാത്ത സുധീഷിന്റെ ഭൗതികശരീരമല്ല ഇന്നലെ ജന്മനാടായ മണ്‍ട്രോത്തുരുത്തില്‍ കണ്ടത്.
സമയം രാവിലെ 9.30 ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം കൊട്ടിയം ജംഗ്ഷനിലെത്തി. അവിടെ വച്ച് മൃതദേഹം സൈനിക ട്രക്കിലേക്ക് മാറ്റി. തുടര്‍ന്ന് കണ്ണനല്ലൂര്‍ വഴി കുണ്ടറയിലേക്ക് വാഹന വ്യൂഹം കടന്നു. ഒപ്പം ജില്ലാ ഭരണകൂടത്തെ പ്രതിനിധികരിച്ച് ആര്‍ടിഒ എം.വിശ്വനാഥനും എഡിഎം എം.റഹീമും. വഴിയിലുടനീളം സുധീഷിനെ ഒരു നോക്കുകാണാനായി തടിച്ചുകൂടിയ ജനസഹസ്രം. മൃതദേഹം കടന്നു പോയ വീഥികളില്‍ ഭാരത് മാതാ കീ ജയ് വിളികളുമായി ബൈക്കുകളില്‍ യുവസംഘങ്ങള്‍. കുണ്ടറയില്‍ ഭൗതികശരീരം എത്തിയപ്പോള്‍ ആയിരക്കണക്കിന് വാഹനങ്ങളാണ് ഭൗതികശരീരത്തിന് അകമ്പടി സേവിച്ച് ലൈറ്റ് പ്രകാശിപ്പിച്ച് വഴികളിലൂടെ കടന്നുവന്നത്.
വിവിധ കലാസാംസ്‌കാരിക സംഘടനകള്‍, പൗരസമിതികള്‍. സ്‌കൂളുകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വഴിത്താരയില്‍ പുഷ്പങ്ങള്‍ വാരിവിതറി ധീരയോദ്ധാവിന് അഞ്ജലിയര്‍പ്പിച്ചു. കുണ്ടറ, കിഴക്കേകല്ലട, മണ്‍ട്രോത്തുരുത്ത് റോഡുകളിലെല്ലാം സുധീഷിന്റെ ചിത്രത്തോടെയുള്ള കൂറ്റന്‍ഫഌക്‌സ് ബോര്‍ഡുകള്‍. മുക്കട മുതല്‍ മണ്‍ട്രോത്തുരുത്ത് വരെയുള്ള വഴികളില്‍ ഇരുവശവും സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം ദേശസ്‌നേഹത്തിന്റെ ജനസാഗരം. കുണ്ടറയില്‍ നിന്നും വിലാപയാത്ര ഓരോ സ്ഥലവും പിന്നിടുമ്പോള്‍ സുധീഷിനെ അവസാനമായി കാണാനെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. നിശ്ചയിച്ചതിലും വൈകി വിലാപയാത്രയുടെ കടന്നുപോകല്‍. സ്‌കൂളുകള്‍ക്ക് ആദരസൂചകമായി അവധി പ്രഖ്യാപിച്ചെങ്കിലും എല്ലാ സ്‌കൂളുകളെയും പ്രതിനിധീകരിച്ച് വഴിയിലുടനീളം അധ്യാപകരും വിദ്യാര്‍ത്ഥികളുമെത്തി. ഇതെല്ലാമൊരു പാഠമായിരുന്നുവെന്ന് പറയാം. സുധീഷിനെ അവഗണിച്ചവര്‍ക്കുള്ള പാഠം. തങ്ങള്‍ക്ക് വേണ്ടി മരിച്ച യോദ്ധാവിന് അവസാനമായി നല്‍കാനുള്ളത് ഒരു ഇതള്‍ പുഷ്പം മാത്രം എന്ന സൂചന നല്‍കി പലരും വഴിവക്കില്‍ വിതുമ്പികരഞ്ഞു. അഭിമാനത്തിന്റെ കണ്ണുനീര്‍ തുള്ളികളായി അതുമാറി. ഉച്ചയ്‌ക്ക് ഒന്നിനോടെ ഭൗതിക ശരീരം സുധീഷ് പഠിച്ച മണ്‍ട്രോത്തുരുത്ത് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ എത്തിച്ചു. രാവിലെ എട്ടുമണിമുതല്‍ സുധീഷിനെ ഒരുനോക്ക് കാണാന്‍ കാത്തിരുന്നവര്‍ക്ക് മുന്നിലേക്ക് മൃതദേഹം എത്തിച്ചപ്പോള്‍ ഒരേ സ്വരത്തില്‍ മണ്‍ട്രോത്തുരുത്ത് ഗ്രാമം വിതുമ്പി. വരിവരിയായി അവര്‍ ഓരോരുത്തരായി സുധീഷിനെ കണ്ടു. ചിലര്‍ സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞു. കൂടെ കളിച്ചുവളര്‍ന്ന കൂട്ടുകാരാകട്ടെ അകലെ മാറി നിന്നു. ഒന്നര മണിക്കൂറിന് ശേഷം ഭൗതികശരീരം അവിടെ നിന്നും ജന്മഗൃഹത്തിലേക്ക് കൊണ്ടുപോയി. പെട്ടെന്ന് നിലവിളി ഉയര്‍ന്നു ഒന്നുമറിയാതെ മീനാക്ഷി അച്ഛനെ കാണാനെത്തി. ഹൃദയ’േദകമായ ആ കാഴ്ച പൊട്ടിക്കരഞ്ഞല്ലാതെ കണ്ടുനില്‍ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. തുടര്‍ന്ന് വീടിന് മുന്നിലുള്ള പ്രത്യേകം തയാറാക്കിയ പന്തലിലും പൊതുദര്‍ശനത്തിന് വച്ചു.
പിന്നീട് പൂര്‍ണഔദ്യോഗിക ബഹുമതികള്‍ക്കുവേണ്ടി ഭൗതികശരീരം സൈന്യം ഏറ്റെടുത്തു. സമീപത്തെ ക്ഷേത്ര മൈതാനിയിലെ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് ആദ്യം കേരളാ പോലീസ് സുധീഷിന് അന്തിമാഭിവാദ്യം നല്‍കി. പിന്നീട് സൈനികതലവന്‍മാര്‍. നാലരക്ക് ശേഷം മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്ക് എടുത്തു. സഹോദരങ്ങളായ സുരേഷിന്റെയും സുരേഖയുടെയും പുത്രന്മാരാണ് ചിതക്ക് അഗ്നി പകര്‍ന്നത്.
















