ആലപ്പുഴ: വേഗപ്പൂട്ട് പരിശോധന നിലച്ചതോടെ സംസ്ഥാന പാതകളിലും ഇടറോഡുകളിലും ടിപ്പര്‍ലോറികള്‍ ചീറിപ്പായുന്നു. പലതും പായുന്നത് വേഗപ്പൂട്ടുകള്‍ അഴിച്ചുവെച്ചാണെന്ന ആരോപണവും ശക്തമായി. മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുടെ വേഗപ്പൂട്ട് പരിശോധന ഇപ്പോള്‍ കാര്യക്ഷമമല്ലെന്ന ആക്ഷേപവും ശക്തമാണ്.
നേരത്തെ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ ഭൂരിഭാഗം വാഹനങ്ങള്‍ക്കും വേഗപ്പൂട്ടുകള്‍ ഉണ്ടെങ്കിലും വിച്ഛേദിക്കപ്പെട്ട നിലയിലാണെന്ന് കണ്ടെത്തിയിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞും ഇതേ അവസ്ഥ തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. സ്കൂള്‍ സമയങ്ങളില്‍ രാവിലെ 8.30 മുതല്‍ 10 വരെയും ഉച്ചകഴിഞ്ഞു 3.30 മുതല്‍ അഞ്ചുവരെയും ടിപ്പറുകള്‍ ഓടരുതെന്ന നിയമവും കാറ്റില്‍പ്പറത്തിയാണ് പലപ്പോഴും വിവിധ റോഡുകളില്‍ ടിപ്പറുകള്‍ മരണപ്പാച്ചില്‍ നടത്തുന്നത്.
കൂടാതെ അമിത ലോഡുമായി എത്തുന്ന ടിപ്പറുകളില്‍നിന്ന് മണ്ണും കല്ലും റോഡില്‍ തെറിച്ചുവീണ് അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവാണ്. അനധികൃത മണ്ണ് ഖനനം വ്യാപകമായതോടെയാണ് ടിപ്പറുകള്‍ അമിതവേഗത്തില്‍ പായാന്‍ കാരണമെന്നു ആക്ഷേപമുണ്ട്.
പലപ്പോഴും വലിയ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് അധികാരികള്‍ പരിശോധന നടത്തുന്നത്. നിരോധിത സമയങ്ങളില്‍ ഓടുന്ന ടിപ്പറുകള്ക്കെതിരേയും വേഗപ്പൂട്ടുകള്‍ അഴിച്ചുവെച്ച് ഓടുന്ന വാഹനങ്ങള്‍ക്കെതിരേയും നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ നിരത്തുകള്‍ വീണ്ടും കുരുതി കളങ്ങളാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: