കൊച്ചി: പോലീസ് അസോസിയേഷനു പണം നല്‍കിയെന്ന സരിതയുടെ ആരോപണവുമായി ബന്ധപ്പെട്ട ടെലിഫോണ്‍ രേഖകള്‍ നല്‍കേണ്ടതില്ലെന്ന സോളാര്‍ കമ്മീഷന് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആരോപണ വിധേയരായ അസോസിയേഷന് മുന്‍ ഭാരവാഹികളും കേസിലെ പ്രതിയായ സരിതയും തമ്മില്‍ നടത്തിയ സംഭാഷണങ്ങളുടെ വിശദ വിവരം ഡിജിപി കമ്മീഷനില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പോലീസ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി സിആര്‍ അജിത്ത് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. ഹര്‍ജിയിലെ ഇടക്കാല ആവശ്യം അംഗീകരിച്ച കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റി.
കേരള പോലീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി 20 ലക്ഷം രൂപ വാങ്ങിയെന്ന് സരിത കമ്മീഷനില്‍ മൊഴി നല്‍കിയത് അസോസിയേഷന് മുന്‍ ഭാരവാഹികളുമായി ഗൂഡാലോചന നടത്തിയിട്ടാണെന്നും ഇക്കാര്യങ്ങള്‍ തെളിയിക്കുന്നതിന് അവരുടെ ഫോണ്‍വിളികളുടെ രേഖകള്‍ വരുത്തി പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് അസോസിയേഷന് നല്കിയ ഹര്‍ജി കമ്മീഷന് തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
ഇത്തരം ആരോപണവുമായി ബന്ധപ്പെട്ടു വ്യക്തമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പോലീസ് അസോസിയേഷന് സംശയത്തിന്റെ നിഴലിലാവുമെന്നാണ് ഹര്‍ജിയിലെ വാദമെന്നു കോടതി പറഞ്ഞൂ. ഗുഢാലോചനയില്‍ അസോസിയേഷനു പങ്കില്ലെന്നു വ്യക്തമാക്കാനും സോളാര്‍ കേസിലേയ്ക്ക് അസോസിയേഷനെ അനാവശ്യമായി വലിച്ചിഴയ്ക്കാതിരിക്കുന്നതിനും ഇത്തരം നടപടി ആവശ്യമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞൂ.
എന്നാല്‍ കമ്മീഷന് കേസിലേയ്ക്ക് ഏതെങ്കിലും വ്യക്തികളെ അനാവശ്യമായി വലിച്ചിഴച്ചോ എന്നു പരിശോധിക്കേണ്ടതുണ്ടെന്നു ഉത്തരവ് വ്യക്തമാക്കുന്നു. അസോസിയേഷന് സരിതയില്‍ നിന്നു പണം വാങ്ങിയെങ്കില്‍ അത് അതീവ ഗൗരവമേറിയ പ്രശ്നമാണ്. ഇത്തരം സാഹചര്യം വ്യക്തമായാല്‍ ഈ പ്രശ്നം സംബന്ധിച്ച നടപടികള്‍ക്കായി കമ്മീഷന് സര്‍ക്കാരിനു ശിപാര്‍ശ നല്‍കണം. എന്നാല്‍ സരിതയുടെ മൊഴിയുടെ വിശ്വസനീയത തെളിവെടുപ്പ് പൂര്‍ത്തിയായ ശേഷം മാത്രം തീരുമാനിക്കേണ്ടതാണ്.
അസോസിയേഷനു 20 ലക്ഷം നല്‍കിയെന്ന സരിതയുടെ മൊഴി തെറ്റാണെന്ന തരത്തിലാണ് കമ്മീഷന്റെ വിലയിരുത്തിരിക്കുന്നത്. എന്നാല്‍ ആരോപണം ഗൂഢാലോചനയുടെ ഫലമെന്നാണ് അസോസിയേഷന്റെ വാദം. ഈ അവസരത്തില്‍ അസോസിയേഷന്റെ വാദം പരിഗണിച്ചില്ലെങ്കില്‍ ഇവര്‍ പണം വാങ്ങിയെന്ന വിലയിരുത്തലുണ്ടാവുമെന്നു കോടതി പറഞ്ഞൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: