പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലേക്കുള്ള നടപ്പാതകളുടെ കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് പൂര്‍ണ അവകാശം നല്കി വനഭൂമി വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ക്ക് ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍ നിവേദനം നല്കി. പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി കണ്ടെത്തിയിട്ടുള്ളതും ശബരിമല വികസനത്തിന് അടിയന്തര ആവശ്യമുള്ളതുമായ വനഭൂമിയാണ് വിട്ടുകിട്ടേണ്ടതെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
സന്നിധാനത്തില്‍ വിരിപ്പന്തല്‍, അന്നദാനം, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ടെലികമ്യൂണിക്കേഷന്‍, ശുചിമുറികള്‍, റോപ്പ്വേ, ഖരമാലിന്യ സംസ്കരണം, ഉദ്യോഗസ്ഥര്‍ക്ക് താമസസ്ഥലം എന്നിവക്കുവേണ്ടി 100 ഹെക്ടര്‍ ഭൂമിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മരക്കൂട്ടംമുതല്‍ യുടേണ്വരെ ചന്ദ്രാനന്ദന്‍ റോഡിന്റെയും ശരംകുത്തിക്കും ഇടയിലുള്ള 10 ഹെക്ടര്‍ സ്ഥലം ജലസംഭരണ ടാങ്ക്, ക്യൂ കോംപ്ലക്സ്, ശുചിമുറികള്‍ സുരക്ഷക്കുവേണ്ടിയുള്ള സ്ഥലമാണ് ലഭിക്കേണ്ടത്.
പമ്പമുതല്‍ മരക്കൂട്ടംവരെയുള്ള രണ്ട് റോഡിന്റെയും ഇരുവശങ്ങളിലും കേബിള്‍ ഇടാനും പൈപ്പ് ലൈന്‍ സ്ഥാപിക്കാനുമുള്ള ആവശ്യങ്ങള്‍ക്കായി സ്ഥലം വിട്ടുതരണമെന്ന ആവശ്യവും നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എരുമേലി മുതല്‍ വലിയാനവട്ടവും കോഴിക്കാനം വഴി പുല്‍മേട്ടിലേക്ക് വാഹന ഗതാഗതത്തിന് അയ്യപ്പന്മാര്ക്ക് റോഡ് തുറന്നുകൊടുക്കണം. സത്രത്തില്‍നിന്നും പുല്‍മേട്ടിലേക്കുള്ള പാതയില്‍ രണ്ട് കിലോമീറ്റര്‍ റോഡുകൂടി പൂര്‍ത്തിയായാല്‍ കൂടുതല്‍ വനത്തിലൂടെയല്ലാതെ അയ്യപ്പന്മാര്ക്ക് യാത്രചെയ്യാന്‍ കഴിയും.
പുല്‍മേട് ഒരു പാര്‍ക്കിങ് ഏരിയ ആക്കി മാറ്റി ഉപ്പുപാറവഴി പാണ്ടിത്താവളത്തിലൂടെ സന്നിധാനത്തെത്താന്‍ മലകയറാതെ വരുവാന്‍ കഴിയുന്ന ഏറ്റവും എളുപ്പമാര്‍ഗമാണ് ഈ വഴി. ഇവിടം വാഹന ഗതാഗത യോഗ്യമാക്കണം.
നിവേദനത്തിലെ ആവശ്യങ്ങള്‍ ഗൗരവമായി എടുക്കുമെന്നും ശബരിമല വികസനത്തിനായുള്ള ആവശ്യങ്ങള്‍ പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും ജാവ്ദേക്കര്‍ അറിയിച്ചിട്ടുണ്ടെന്ന് അജയ് തറയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: