ജീവിതം മരണത്തിലേക്കുള്ള എളുപ്പവഴിയാണെന്നു പറയുമ്പോഴും മരണമുണര്‍ത്തുന്ന നൊമ്പരപ്പ് അത്രപെട്ടെന്ന് അ്വസാനിക്കുന്നില്ല. നമുക്കിടയില്‍ സജീവസാനിധ്യമാകുന്നവരുടെ ആകസ്മിക വേര്‍പാട് പക്ഷേ മരണത്തെക്കുറിച്ചുള്ള അവിശ്വാസമുയര്ത്തുന്നു. നടി കല്പ്പനയുടെ യാദൃശ്ചികമരണം ജീവിതത്തിന്റെ നിസാര നിശ്ചലതയെക്കുറിച്ചോര്മിപ്പിക്കുന്നു. എന്നോ ഒരുക്കിവെച്ച പ്രാണന്റെ വിധിനിശ്ചയം ഇങ്ങനെയൊക്കെയാണു വരികയെന്നും.
വിവിധ വേഷപ്പകര്‍ച്ചകള്‍ സമ്പന്നമാക്കിയതാണ് നടി കല്പ്പനയുടെ ജീവിതം. മലയാളത്തിലെ ഒരേയൊരു പെണ് ഹാസ്യതാരമെന്ന ഇരിപ്പിടം സ്വന്തമായത് കല്പ്പനയ്ക്കുമാത്രം. 1983ല്‍ എംടിയുടെ മഞ്ഞില്‍ രശ്മിയായി തുടങ്ങിയ സിനിമാജീവിതം ചാര്‍ലി വരെ നീണ്ടു. കൃത്യം, ഇന്ത്യന്‍ റുപ്പി, വിസ്മയത്തുമ്പത്ത്, മിഴി രണ്ടിലും, താളമേളം, വെള്ളിത്തിര, മാമ്പഴക്കാലം, ഇഷ്ടം, ചന്ദാമാമ, കുടുംബ വിശേഷം, സാന്ദ്രം, ഒരുക്കം, മാലയോഗം തുടങ്ങി കല്പ്പനയിലെ നടനവിശേഷം പുറത്തെടുക്കുന്ന ഒരുപിടി ചിത്രങ്ങള്‍ ഇവരുടേതായിട്ടണ്ട്. തരംഗമായിത്തിര്ന്ന ചില തമിഴ് പടങ്ങളിലും കല്‍പ്പന സാനിധ്യമറിയിച്ചിട്ടുണ്ട്.
മലയാള സിനിമയില്‍ കേവലം താരങ്ങളായിമാത്രം മിന്നിമറയുന്ന പെണ് സാനിധ്യങ്ങള്ക്കിടയില് നടിയുടെ തനിമ നിലനിര്‍ത്തിയ ക്രഡിറ്റ് കല്‍പ്പനയ്ക്കുണ്ട് .അസ്വഭാവികതയുടെ കൃത്രിമ ചലനങ്ങള്‍ വഴി ധാരാളിത്തം പ്രകടമാക്കുന്ന നമ്മുടെ ചില പെണ്താരങ്ങള്ക്കിടയില് വേറിട്ടു നില്ക്കുന്ന നടനരുചിഭേദം കല്‍പ്പനയ്ക്കുണ്ട്. നമുക്കിടയിലെ പരിചിതരെന്നു തോന്നിക്കുന്ന കഥാപാത്രങ്ങളാണ് ഇവരുടെ വേഷങ്ങള്‍. സംഭാഷണങ്ങളിലെ വൈകാരിക കയറ്റിറക്കങ്ങള്‍ ,ധ്വനനശേഷി, പ്രാദേശിക ഭേദങ്ങള്‍, സ്ഫുടത എന്നിങ്ങനെ കഥാപാത്രം ആവശ്യപ്പെടുന്നത് ഇവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചിരിപ്പിക്കുകയെന്ന വിഷമം പിടിച്ച പെരുമാറ്റം കല്പ്പനയില് ഭദ്രമായിരുന്നു. അതുകൊണ്ടാണ് ഹാസ്യരാജ്ഞിയെന്ന അപൂര്വനാമവും ഈ നടിയുടെ കിരീടമായത്. ചിരിയും കരച്ചിലും ഒരേസമയം മിന്നുന്ന കല്‍പ്പനാവൈഭവം നടനും നാടകകൃത്തുമായിരുന്ന അച്ഛനിലേ തുടങ്ങിയ കുടുംബ പാരമ്പര്യ സവിശേഷതയായിരിക്കണം.
നടനത്തിളക്കത്തിന്റെ മൂന്നര പതിറ്റാണ്ടെത്തിയ കല്പ്പനയുടെ എഴുപതോളം ചിത്രങ്ങള്‍ മലയാളിക്ക് ദൃശ്യക്കാഴ്ചയായി അവരെ സജീവമാക്കുമ്പോള്‍ മരണം തീര്‍ക്കുന്ന ശാശ്വതമായ പിഴുതെടുക്കലിന്റെ മറവിത്താഴില് നിന്നും മോചനമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: