കോഴിക്കോട്: അയോദ്ധ്യയില്‍ നിന്നും ക്ഷേത്രത്തിന്റെതായി നിരവധി അവശിഷ്ടങ്ങള്‍ കണ്ടെടുത്തപ്പോഴും അത് മറച്ചുവെക്കാനാണ് ഭാരതത്തിലെ കോണ്‍ഗ്രസ് ഭരണകൂടവും കമ്മ്യൂണിസറ്റുകാരും ശ്രമിച്ചതെന്നും ചരിത്രവസ്തുതകള്‍ ജനങ്ങളില്‍ നിന്നും മറച്ചുവെക്കരുതെന്നും പ്രമുഖ ചരിത്രകാരന് ഡോ. എം. ജി. എസ് നാരായണന് അഭിപ്രായപ്പെട്ടു. ആര്‍ക്കിയോളജിസ്റ്റ് കെ. കെ. മുഹമ്മദിന്റെ ഞാനെന്ന ഭാരതീയന് എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോദ്ധ്യയില്‍ നിന്നും ക്ഷേത്രത്തിന്റെതായി നിരവധി അവശിഷ്ടങ്ങള്‍ കണ്ടെടുത്തപ്പോഴും അത് മറച്ചുവെക്കാനാണ് ഇന്ത്യയിലെ കോണ്‍ഗ്രസ് ഭരണകൂടവും കമ്മ്യൂണിസറ്റുകാരും ശ്രമിച്ചത്. ചരിത്രവസ്തുതകള്‍ ജനങ്ങളില്‍ നിന്നും മറച്ചുവെക്കുന്നത് കലാപത്തിനും ആഭ്യന്തരയുദ്ധത്തിനും വഴിവെക്കും. എല്ലാകാര്യങ്ങളിലും ജനങ്ങള്‍ തര്ക്കിച്ചിരിക്കണമെന്നാഗ്രഹിക്കുന്നവരാണ് ഇങ്ങനെ ചെയ്യുന്നത്.
നേതാക്കളെക്കാള്‍ ബുദ്ധിയും സഹനശക്തിയും ഉള്ളവരാണ് ജനങ്ങള്‍ എന്ന് മനസ്സിലാക്കി യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവിടുകയാണ് വേണ്ടത്. എന്നാല്‍ ഇന്നും വസ്തുതകള്‍ ജനങ്ങളില്‍ നിന്നും മറച്ചുവെക്കുകയാണ്. ബുദ്ധിശൂന്യമായ പുരാവസ്തു നയമാണിത്. ജനങ്ങള്‍ക്ക് മുന്നില്‍ സത്യം വിശദീകരിക്കണം. ജനങ്ങള്‍ക്ക് ഇതൊക്കെ സഹിക്കാനുള്ള മനക്കരുത്തുണ്ട്. ബാബ്റിമസ്ജിദ് നിലനിന്ന സ്ഥലത്ത് മുമ്പ് വിഷ്ണുക്ഷേത്രമുണ്ടായിരുന്നുവെന്ന് ജനങ്ങള്‍ അറിഞ്ഞാല്‍ പ്രശ്നമില്ല.
പക്ഷേ അറിയരുതെന്ന് വിചാരിക്കുന്നതാണ് അപകടത്തില്‍ എത്തിക്കുന്നത്. തെറ്റുചെയ്യുന്ന നേതാക്കളെ തിരുത്താന്‍പോലും കഴിവുള്ളവരാണ് ജനങ്ങള്‍. അവര്‍ സത്യം അംഗീകരിക്കാന്‍ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കിയോളജിയെ ഒരു ശാസ്ത്രം എന്നതിലുപരി സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനമായും ഭാരതത്തിന്റെ നവോത്ഥാനത്തിന് സഹായകമായ പ്രസ്ഥാനമായും മാറ്റിയെടുക്കാന്‍ മുഹമ്മദിന് സാധിച്ചതായും എം.ജി.എസ്.നാരായണന് കൂട്ടിച്ചേര്‍ത്തു. ഡോ. എം. എന്‍. കാരശ്ശേരി പുസ്തകം ഏറ്റുവാങ്ങി.
ഭാരതത്തിലെ ചരിത്രസ്മാരകങ്ങളും ക്ഷേത്രങ്ങളും പള്ളികളും കൃതികളുമെല്ലാം നമ്മുടെ പൊതുപൈതൃകത്തിന്റെ ഭാഗമായി കാണണമെന്നാണ് മുഹമ്മദ് പറയുന്നതെന്ന് എം. എന്‍. കാരശ്ശേരി അഭിപ്രായപ്പെട്ടു. മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി. വി. ചന്ദ്രന് അധ്യക്ഷത വഹിച്ചു. ഹമീദ് ചേന്ദമംഗലൂര്‍ ആശംസനേര്‍ന്നു. കെ. നൗഷാദ് സ്വാഗതവും കെ.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.
ക്ഷേത്രങ്ങള്‍ തകര്‍ത്തുവെന്നത്
അംഗീകരിക്കണം: കെ. കെ. മുഹമ്മദ്
കോഴിക്കോട്: ഞാനെന്ന ഭാരതീയന് എന്ന പുസ്തകത്തിലൂടെ ഭാരതത്തിന്റെ ശരിയായ യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്ക് മുമ്പില്‍ വെക്കുകയാണ് താന്ചെയ്തതെന്ന് പ്രമുഖ ആര്‍ക്കിയോളജിസ്റ്റും ഞാനെന്ന ഭാരതീയന് എന്ന പുസ്തകത്തിന്റെ കര്‍ത്താവുമായ കെ.കെ. മുഹമ്മദ് അഭിപ്രായപ്പെട്ടു. ചരിത്രത്തില്‍ ധാരാളം തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ധാരാളം ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിക്കാന്‍ തയ്യാറാകണം. അല്ലാതെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. അയോദ്ധ്യ പ്രശ്നം നമുക്ക് പരിഹരിക്കണം. എന്നാലെ ഭാരതത്തിന് മുന്നോട്ട് പോവാനാകൂ. സര്‍ക്കാരും സമൂഹവും ഒന്നിച്ചിരുന്ന് പ്രശ്നം രമ്യമായി പരിഹരിക്കാന്‍ തയ്യാറാക്കണം. അതിനുള്ള ഒരു ചെറിയ അവസരം മാത്രമാണ് തന്റെ പുസ്തകം. ഈ പുസ്തകം ആര്‍ക്കും അനുകൂലമോ പ്രതികൂലമോ അല്ലെന്നും കെ.കെ. മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: