പാലക്കാട്: സമൂഹം നേരിടുന്ന ഏറ്റവും വലിയ ശാപം മൂല്യങ്ങളില്‍ നിന്ന് അകന്നുപോയ വിദ്യാഭ്യാസമാണെന്ന് മാതാ അമൃതാനന്ദമയീ ദേവി. ഭൗതിക സുഖങ്ങള്‍ക്കായുള്ള പരക്കംപാച്ചിലിനിടയില്‍ അടിയന്തരമായി ശ്രദ്ധിക്കേണ്ടതാണ് വിദ്യാഭ്യാസം.
സംസ്ക്കാരം അവഗണിച്ചുള്ള പരിഷ്ക്കാരം, പ്രകൃതിയെ അവഗണിച്ചുള്ള വികസനം, ആരോഗ്യത്തെ അവഗണിച്ചുള്ള ജീവിത ശൈലി എന്നിവയും സമൂഹത്തെ ഗ്രസിക്കുന്ന ശാപങ്ങളാണ്- അമ്മ പറഞ്ഞു. പുത്തൂര്‍ മഠത്തിലെ ബ്രഹ്മസ്ഥാന ക്ഷേത്രവാര്ഷികാഘോഷത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു മാതാഅമൃതാനന്ദമയീ.
വിനയം വളര്‍ത്തുന്നതാണ് വിദ്യ. ഇന്ന് അത് അധ്യാപകരോടുള്ള അനാദരവും പഠിപ്പുമുടക്കും കടന്ന് മയക്കുമരുന്നിലേക്കും കുറ്റകൃത്യങ്ങളിലേക്കും വളരുകയാണ്. അധ്യാപകന്റെ ബുദ്ധിയില്‍നിന്ന് വിദ്യാര്‍ത്ഥിയുടെ ബുദ്ധിയിലേക്ക് പകരുന്ന കുറച്ച് വിവരങ്ങള്‍ മാത്രമാവരുത് വിദ്യാഭ്യാസം. സ്വഭാവ ശുദ്ധീകരണം, കഴിവുകളുടെ പോഷണം, രാഷ്ട്രത്തോടും സമൂഹത്തോടുള്ള കൂറ് എന്നിവയാണ് വിദ്യാഭ്യാസം പകര്‍ന്നു നല്‍കേണ്ടത്.
പാടത്തും പറമ്പിലും പണിയെടുക്കുന്നത് കുറച്ചിലായി കാണുന്ന ശീലം മാറ്റണം. വീട്ടുവളപ്പിലോ തോട്ടത്തിലോ ടെറസിലോ എങ്കിലും കുറച്ച് പച്ചക്കറിയെങ്കിലും കൃഷിചെയ്യണം. അമ്മ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, മലപ്പുറം ജില്ലാ ജഡ്ജ് എം.ആര്.അനിത, റിട്ട.ഹൈക്കോടതി ജസ്റ്റിസ് എം.എന്‍.കൃഷ്ണന്, ഡോ.പി.അച്യുതന്, കെ.ബി.ശ്രീദേവി തുടങ്ങിയ പ്രമുഖര്‍ അമ്മയെ ഹാരമണിയിച്ച് അനുഗ്രഹം തേടി.
അനുഗ്രഹപ്രഭാഷണത്തിനുശേഷം ഭക്തിഗാനസുധ, ധ്യാനം, ദര്‍ശനം എന്നിവ നടന്നു. സമാപന ദിവസമായ ഇന്ന് രാവിലെ ഏഴിനു രാഹുദോഷനിവാരണ പൂജ നടക്കും. ബ്രഹ്മസ്ഥാന ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍, ഉദയാസ്തമന പൂജ എന്നിവയും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: