മുന്‍ വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ് ‘ഇന്ത്യ അറ്റ് റിസ്‌ക്’ എന്ന പുസ്തകത്തില്‍ കാലങ്ങളായി ഭാരതത്തിന്റെ വിദേശനയം നാലു വരകള്‍ക്കിടയില്‍ തളച്ചിടപ്പെട്ട ഗതികേടിലാണെന്ന് കുറ്റപ്പെടുത്തുന്നുണ്ട്. പാക്- അഫ്ഗാന്‍ അതിര്‍ത്തിയിലെ ഡുറാന്റ് ലൈന്‍, ഭാരത- ചൈന അതിര്‍ത്തിയിലെ മക്‌മോഹന്‍ ലൈന്‍, ജമ്മു കാശ്മീരിലെ പാക് അധിനിവേശം കാണിക്കുന്ന ലൈന്‍ ഓഫ് കണ്‍ട്രോള്‍, ഭാരത- ചൈന അതിര്‍ത്തിയിലെ ചൈനീസ് അധിനിവേശം കാണിക്കുന്ന ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ എന്നിവയാണത്. ഭാരതത്തിന്റെ അതിര്‍ത്തിക്കപ്പുറത്തും നമ്മോട് മത്സരിക്കുന്ന രാജ്യങ്ങള്‍ക്ക് അതിര്‍ത്തികളുണ്ടെന്നും, അത്തരം രാജ്യങ്ങളുടെസൗഹൃദം നമുക്കാവശ്യമുണ്ടെന്നും ഭാരത ഭരണാധികാരികള്‍ക്കൊന്നും തിരിച്ചറിവുണ്ടായിരുന്നില്ല. പ്രധനമന്ത്രിയായ ശേഷമുള്ള ആദ്യ വിദേശയാത്രക്ക് ഭാരതവുമായി 650 കിലോമീറ്റര്‍ അതിര്‍ത്തിയും, ചൈനയുമായി 470 കിലോമീറ്റര്‍ അതിര്‍ത്തിയും പങ്കിടുന്ന ചെറുരാജ്യമായ ഭൂട്ടാന്‍ തെരഞ്ഞെടുത്തതു മുതല്‍ മോദിയുടെ ഭരണത്തിലെ ഈ നയവ്യത്യാസം പ്രകടമായിരുന്നു. ചൈനയുടെ അതിര്‍ത്തിരാജ്യമായ മംഗോളിയയില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യത്തെ ഭാരത പ്രധാനമന്ത്രി മോദിയായത് യാദൃച്ഛികമല്ല.
2015 ജൂലൈയില്‍ റഷ്യയിലെ ഊഫയില്‍ മോദിയും പാക് പ്രധനമന്ത്രി ഷെരീഫും നടത്തിയ കൂടിക്കാഴ്ചയുടെ സംയുക്ത പ്രസ്താവന ഇവിടെ പ്രസക്തമാണ്. ഭീകരവാദ സംബന്ധമായ എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യുന്നതിന് ഇരുരാഷ്‌ട്രങ്ങളുടേയും സുരക്ഷാ ഉപദേഷ്ടാക്കള്‍ ദില്ലിയില്‍ കൂടിക്കാഴ്ച നടത്തുക; ഭാരതത്തിന്റെ ബിഎസ്എഫ്, പാക് റെയ്ഞ്ചര്‍എന്നിവയുടെഡയറക്ടര്‍ ജനറല്‍മാരും അതേത്തുടര്‍ന്ന് മിലിറ്ററി ഓപ്പറേഷന്‍സിന്റെ ഡയറക്ടര്‍ ജനറലുമാരും കൂടിക്കാഴ്ച നടത്തുക; ഇരുപക്ഷവും തടവിലാക്കിയ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുക; തീര്‍ത്ഥാടന ടൂറിസം വളര്‍ത്തുക; മുംബൈ കേസിന്റെ വിചാരണ ത്വരിതപ്പെടുത്തുക എന്നീ അഞ്ച് കാര്യങ്ങളായിരുന്നു ഈ പ്രസ്താവനയില്‍ ഉണ്ടായിരുന്നത്. ഭീകരവാദം മുഖ്യവിഷയമായി തിരിച്ചെത്തി എന്നുമാത്രമല്ല, കശ്മീര്‍ എന്ന പദം ഈ പ്രസ്താവനയിലൊന്നുമില്ലതാനും. ചര്‍ച്ചക്കായി ഭാരതം ഇത്രയുംകാലം ആറ്റുനോറ്റിരുന്ന മാതൃകാപരമായ അജണ്ട!
ഈ ധാരണയില്‍നിന്ന് വിട്ട് കശ്മീര്‍ വിഷയം ഉള്‍പ്പടെ എല്ലാം ചര്‍ച്ചചെയ്യണമെന്നും വിഘടനവാദികളുമായി ചര്‍ച്ചനടത്തണമെന്നുമുള്ള പാക് സുരക്ഷാ ഉപദേഷ്ടാവിന്റെ ആവശ്യം ഭാരതം സമ്മതിച്ചില്ല.
2015 ആഗസ്റ്റില്‍ നടക്കാനിരുന്ന സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കഴ്ച ഇങ്ങനെയാണ് പരാജയപ്പെട്ടത്. ഭാരതത്തിന്റെ പിടിവാശി ഊഫ ധാരണകള്‍ പാലിക്കാന്‍ പാക് തയ്യാറാകണം എന്നു മാത്രമായിരുന്നു. പാകിസ്ഥാനിലെ ഭരണകൂടവും പട്ടാളവും എന്നിങ്ങനെ രണ്ട് അധികാരസ്ഥാനങ്ങള്‍ തമ്മിലുള്ള വടംവലി കുപ്രസിദ്ധമാണല്ലോ. ഭാരതവുമായുള്ള വിദ്വേഷമാണ് പാക് പട്ടാളത്തിന് ഈ അനര്‍ഹമായ സ്ഥാനം നല്‍കുന്നത്. ഊഫ ധാരണ ഇതിനാല്‍ തന്നെ പട്ടാളത്തിന് ദഹിക്കുന്നതല്ല. ആ ധാരണ പരാജയപ്പെടുത്തുവാനുള്ള മാര്‍ഗ്ഗമായിരുന്നു സുരക്ഷാ ഉപദേഷ്ടാവിലൂടെ പാക് സൈന്യം നടപ്പിലാക്കിയത്.
പാക്കിസ്ഥാന് പകരം എന്തെങ്കിലും നല്‍കാം എന്ന ഉറപ്പിന്മേലായിരുന്നില്ല ഭാരതത്തിനനുകൂലമായ ധാരണ ഊഫയില്‍ വച്ചുണ്ടായതെന്ന് ശ്രദ്ധിക്കുക. ഇതിനാല്‍ തന്നെ ഊഫ ധാരണ പരാജയപ്പെട്ടാല്‍ നഷ്ടം ഭാരതത്തിനാണ്; ഭാരതത്തിന് മാത്രമാണ്. ക്രിസ്തുമസ് ദിനത്തില്‍ മോദി നടത്തിയ അപ്രതീക്ഷിത പാക്‌സന്ദര്‍ശനം ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. പത്താന്‍കോട്ടിലും കാബൂളിലെ ഭാരത എംബസിയിലും ഒരേസമയങ്ങളില്‍ ആക്രമണമുണ്ടായതിനു പിന്നില്‍ ഊഫ ധാരണ അട്ടിമറിക്കാന്‍ നോക്കുന്ന പാക് പട്ടാളത്തിന്റെ ഇച്ഛാഭംഗത്തെയാണ് കാണേണ്ടത്. മുംബൈ ആക്രമണ കാലത്ത് മന്‍മോഹന്‍ സിങ്ങിനോട് നിര്‍ത്തി വെയ്‌ക്കാന്‍ ആവശ്യപ്പെട്ട പാക് ചര്‍ച്ചകളുടെ വിഷയം ഭീകരവാദവുമായി ബന്ധപ്പെട്ടവ ആയിരുന്നില്ല. അന്നത്തെ ഓര്‍മ്മയില്‍, വ്യത്യാസം തിരിച്ചറിയാതെ, ഇന്ന് ചര്‍ച്ച നിര്‍ത്താനാവശ്യപ്പെടുന്നവരോട് കാലം പൊറുക്കില്ല. ഊഫ ധാരണ പ്രകാരം സെപ്തംബറില്‍ നടന്ന ഡയറക്ടര്‍ ജനറല്‍ തലത്തിലുള്ള കൂടിക്കാഴ്ചക്കുശേഷം അതിര്‍ത്തിയിലെ വെടിവെയ്‌പ്പുകള്‍ നിലച്ചതും ഇതോട് കൂട്ടിവായിക്കുക.
നല്‍കേണ്ട തിരിച്ചടി
വാക്കിനും പ്രവൃത്തിക്കും തമ്മില്‍ വലിയ ബന്ധമൊന്നും നല്‍കാത്ത രാഷ്‌ട്രമാണ് പാക്കിസ്ഥാന്‍. ലാഹോര്‍ പ്രഖ്യാപനത്തിന് പിന്നാലെ നടന്ന കാര്‍ഗില്‍ യുദ്ധം ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. അതുകൊണ്ടുതന്നെ ചര്‍ച്ചകള്‍ക്കെല്ലാം ഉപരി പാക് ഭീകരവാദത്തെ തളക്കുവാന്‍ ശക്തമായ കര്‍മ്മപദ്ധതികള്‍ ഭാരതത്തിന് ആവശ്യമുണ്ട്. ഭാരതത്തിന്റെ മുന്നിലുള്ള മാര്‍ഗ്ഗങ്ങള്‍ പ്രധാനമായി മൂന്നാണ്: യുദ്ധം, ഭീകരവാദ ക്യാമ്പുകള്‍ തകര്‍ക്കാനുള്ള ശസ്ത്രക്രിയയായ സര്‍ജിക്കല്‍ സ്‌ട്രൈക്, ഉപായപരമായ സമീപനം.
കിഴക്കന്‍ പാക്കിസ്ഥാനെ ബംഗ്ലാദേശാക്കിയ പോലെ പാക്കിസ്ഥാന്റെ പ്രവിശ്യകള്‍ നാലും വേര്‍പ്പെടുത്താനാകുമെങ്കില്‍ മാത്രമേ നേരിട്ടുള്ള ഒരു യുദ്ധത്തിനിറങ്ങുന്നതുകൊണ്ട് ഭാരതത്തിന് ലാഭമുള്ളൂ. അല്ലാത്തപക്ഷം ഒരു ആണവയുദ്ധത്തിലൂടെ ഭാരതത്തിന്റെ വികസനത്തെ അന്‍പതു വര്‍ഷം പുറകോട്ട് തിരിക്കാന്‍ മാത്രമേ അതുപകരിക്കൂ. ഇതിനാല്‍ ആ മാര്‍ഗം ഒട്ടും ആശാസ്യമല്ല. ഭരണകൂടത്തെ വെട്ടിച്ച് ഒളിവില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദക്യാമ്പുകളെ തകര്‍ക്കാന്‍ രണ്ടാമത്തെ മാര്‍ഗ്ഗമായ സര്‍ജിക്കല്‍ സ്‌ട്രൈക് ഫലവത്താണ്. ഭാരതം 2015 ജൂണില്‍ മ്യാന്മറില്‍ ഇത് വിജയകരമായി പരീക്ഷിച്ചതുമാണ്. എന്നാല്‍ പട്ടാളത്തിന്റെ ഒത്താശയോടെ പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാനിലെ ക്യാമ്പുകള്‍ക്കുമേല്‍ ഇത് പ്രായോഗികമല്ല. ഭരണകൂടത്തിന്റെ പിന്തുണ കാരണം ക്യാമ്പുകള്‍ പുനഃസൃഷ്ടിക്കപ്പെടും. പാക്കിസ്ഥാനുമായി നേരിട്ടുള്ള യുദ്ധത്തിലേക്കിത് വഴുതിമാറുകയും ചെയ്യാം. തന്ത്രപരമായി ശത്രുവിനെ നിഷ്ഫലനാക്കുകയാണ് പ്രായോഗികമായ മാര്‍ഗം.
വര്‍ഷങ്ങളോളം പാക്കിസ്ഥാനില്‍ ഔദ്യോഗികമായി ‘വേഷപ്രഛന്നനായി’ കഴിഞ്ഞ ഭാരതത്തിന്റെ ഇന്നത്തെ സുരക്ഷാ ഉപദേഷ്ടാവ് ഡോവലിന് ഈ മാര്‍ഗ്ഗം പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ! പാകിസ്ഥാന്‍ ഭാരതത്തിനുമേല്‍ പ്രയോഗിക്കുന്നതും അവര്‍ക്കു മനസ്സിലാകുന്നതുമായ ഭാഷ ഇതുതന്നെയാണ്. ഈ മാര്‍ഗം വിജയിക്കണമെങ്കിലും ഊഫ ധാരണ കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്.
















