കൊല്ലം: എന്റെ ഭൂമി, എന്റെ ഭാഷ, എന്റെ സംസ്കാരം എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച് ദേശിംഗനാടിലെത്തിയ തപസ്യ സാംസ്കാരിക തീര്‍ത്ഥയാത്ര നാടിന്റെ സ്പന്ദനം തൊട്ടറിയുന്നതായി. പരവൂരില്‍ എത്തിയപ്പോള്‍ ഇന്ന് പരമ്പരാഗതമേഖല നേരിടുന്ന തൊഴില്പ്രശ്നങ്ങള് കേട്ടറിഞ്ഞു.
കന്യാകുമാരിയില്‍ നിന്നും തുടങ്ങിയ തപസ്യ സാംസ്കാരികതീര്‍ത്ഥയാത്ര ഇന്നലെ രാവിലെ കടലും കായലും ഒന്നിച്ചുകിടക്കുന്ന ഇടവ എന്ന സാഗരതീരത്തിലൂടെ കാപ്പില്‍ ഭഗവതിയുടെ തിരുമുറ്റത്ത് വച്ച് ദേശിംഗനാടിന്റെ വേരവേല്പ്പ് ഏറ്റുവാങ്ങി. കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ അതിര്‍ത്തിപ്രദേശമായ കാപ്പിലില്‍ വച്ച് ബിജെപി മേഖലാ സമിതിയാണ് തീര്‍ത്ഥയാത്രയെ വരവേറ്റത്. പ്രമോദ് കാപ്പില്‍, നികേഷ്, അരുണ്‍, ശ്രീജിത് എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് ആര്‍എസ്എസ് കൊല്ലം ജില്ലാ കാര്യകാരിസദസ്യന്‍ ജഗദീശ്, പരവൂര്‍ നഗര്‍ കാര്യവാഹ് അനൂപ്, എ.ജി. ശ്രീകുമാര്‍, മീനാട് ഉണ്ണി, ബി. സജന്‍ലാല്‍, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം ജില്ലാ അധ്യക്ഷന്‍ പ്രബുദ്ധാനന്ദന്, അഡ്വ.കിഴക്കനേല സുധാകരന്, ബിജെപി മണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍ എന്നിവര്‍ യാത്രയെ സ്വീകരിച്ചു. തുടര്‍ന്ന് പരവൂര്‍ പൊഴിക്കരയില്‍ പൊഴിക്കരയമ്മയുടെ വിളിപ്പാടകലെ അന്ത്യവിശ്രമം കൊള്ളുന്ന മഹാകവി കെ.സി. കേശവപിള്ളയുടെ കോതേത്ത് വീട്ടിലെത്തി മഹാകവിയുടെ ചിത്രത്തിന് മുന്നില്‍ ജാഥാക്യാപ്റ്റന് പി.ജി.ഹരിദാസ് ദീപപ്രോജ്വലനം നടത്തി.
പരവൂര്‍ കോട്ടപ്പുറം എല്‍പിഎസില്‍ സ്ഥാപിച്ചിട്ടുള്ള മഹാകവിയുടെ പ്രതിമയിലും ഹാരാര്‍പ്പണം നടത്തി. സ്കൂള്‍ പ്രഥമാധ്യാപിക അന്നമ്മ ലിസി, അധ്യാപിക സരസ്വതി എന്നിവര്‍ സ്വീകരണം നല്കി. തൊട്ടടുത്തുള്ള നെഹ്രുപാര്‍ക്കിലെ ജി.ദേവരാജന്മാസ്റ്ററുടെ പ്രതിമയിലും ഹാരാര്‍പ്പണം നടത്തി. പിന്നീട് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പരവൂര്‍ പ്രൈവറ്റ് ബസ്സ്റ്റാന്റ് മൈതാനിയിലെ പൊതുയോഗസ്ഥലത്തേക്ക് നീങ്ങി. അവിടെ സ്വീകരണസമ്മേളനം അഡ്വ. കെ.പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ വിവിധ തുറകളിലുള്ളവരെ ആദരിച്ചു. തപസ്യ പരവൂര്‍ പ്രസിഡന്റ് രാധാകൃഷ്ണന് അധ്യക്ഷനായിരുന്നു. പ്രൊഫ.പി.ജി.ഹരിദാസ് നന്ദി പറഞ്ഞു. ടി.പത്മനാഭന്നായര്, സി.സി. സുരേഷ്, എം. സതീശന്, ജഗദീഷ് പരവൂര്‍, അമര്‍നാഥ് എന്നിവര്‍ സംസാരിച്ചു.
വര്‍ക്കല മുതല്‍ പരവൂര്‍ വരെയുള്ള തീരദേശയാത്രയില്‍ കടല്‍തീരം നേരിടുന്ന രൂക്ഷമായ പ്രതിസന്ധികള്‍ യാത്രാസംഘം മനസിലാക്കി. മത്സ്യദൗര്ലഭ്യത, വിദേശട്രോളറുകളുടെ കടന്നുകയറ്റം, കാലാവസ്ഥാവ്യതിയാനം എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ തൊഴിലാളികള്‍ ധരിപ്പിച്ചു. കയര്‍ മേഖലയിലെ തൊഴിലില്ലായ്മ, ചെയ്യുന്ന തൊഴിലിന് കൂലിയില്ലാത്ത സ്ഥിതി, തൊഴിലാളിദൗര്‍ലഭ്യം, തൊഴിലാളികള്‍ മേഖല വിടുന്നത്, ഇടതു വലതുമുന്നണികളുടെ വഞ്ചനകള്‍ എന്നിവയെല്ലാം വേദനയോടെ വിവരിച്ചു. ചെറുതും വലുതുമായ പരവൂരിലെ കയര്‍ ഫാക്ടറികളെല്ലാം പൂട്ടിയിരിക്കുന്നു. ഗുരുതരമായ പ്രതിസന്ധിയിലാണ് കയര്‍മേഖല. ഒരുകാലത്ത് നാടിനെ അന്നമൂട്ടിയ കൈത്തറിമേഖലയാകട്ടെ തകര്‍ന്നടിഞ്ഞു.
വീടുവീടാന്തരമുണ്ടായിരുന്ന നെയ്ത്തുശാലകള്‍ പൂര്‍ണമായി പൂട്ടി. നെയ്ത്ത് സഹകരണസംഘങ്ങള്‍ ജപ്തിഭീഷണിയിലാണ്. കശുവണ്ടിമേഖലയില്‍ യന്ത്രവല്‍ക്കരണം വന്നതോടെ രൂക്ഷമായ പ്രതിസന്ധിയാണ്. സ്ത്രീകളുടെ ആശ്രയമായിരുന്ന തൊഴില്‍മേഖല തകര്‍ച്ചയിലാണ്. കശുവണ്ടി കോര്‍പ്പറേഷനും കാപ്പക്സും അഴിമതിയില്‍ മുങ്ങിനില്ക്കുന്നു. കേരളം മാറിമാറി ഭരിച്ച മുന്നണികളും മുതലാളിമാരും നടത്തിയ ചൂഷണത്തിന്റെ ഫലമാണ് ഈ തകര്‍ച്ചയെന്ന് തൊഴിലാളികള്‍ വിവരിച്ചു. ഒപ്പം തീരദേശമേഖലയിലെ വര്ഗീയവല്ക്കരണശ്രമങ്ങളും ഭീകരപ്രവര്ത്തനനീക്കവും സൈ്വര്യജീവിതത്തെ ബാധിക്കുന്നു. ഈ അവസ്ഥക്ക് ശാശ്വതമായപരിഹാരം കാണുകയും സൈ്വര്യജീവിതം ഉറപ്പാക്കുകയും വേണം. തീരദേശനാടുകളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തപസ്യയുടെ യാത്രക്ക് കഴിയുമെന്ന ആശ്വാസത്തിലാണ് തീരദേശജനത.
സാഗരതീരയാത്ര ഇന്ന്
തപസ്യയുടെ സാംസ്കാരിക തീര്‍ത്ഥയാത്രയായ സാഗരതീര യാത്ര ഇന്ന് കൊല്ലത്തെ വള്ളിക്കീഴില്‍ തുടങ്ങും. ചവറ (പന്മന ആശ്രമം), കരുനാഗപ്പള്ളി, ഓച്ചിറ, കൃഷ്ണപുരം, കായംകുളം, ചെട്ടിക്കുളങ്ങര, മാവേലിക്കര, ശുഭാനന്ദാശ്രമം (ചെന്നിത്തല), നീരണം, ചക്കുളത്തുകാവ്, തകഴി എന്നിവിടങ്ങളിലൂടെ അമ്പലപ്പുഴയില്‍ സമാപിക്കും. നാളെ ആലപ്പുഴയില്‍ തുടങ്ങി എറണാകുളത്ത് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: