ആലപ്പുഴ: യുഡിഎഫ് നേതാക്കളുടെ തുടര്‍ച്ചയായുള്ള അവഹേളനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് വിടാന്‍ ജെഎസ്എസ് തീരുമാനിച്ചു. ജെഎസ്എസ് ജനറല്‍ സെക്രട്ടറി അഡ്വ. എ. എന്‍. രാജന്‍ബാബു ഇതുസംബന്ധിച്ച തീരുമാനം പാര്‍ട്ടി പ്രസിഡന്റ് കെ. കെ. ഷാജുവിനെ അറിയിച്ചു. എന്നാല്‍ യുഡിഎഫ് വിടാന്‍ തയ്യാറല്ലെന്നാണ് ഷാജുവിന്റെ നിലപാട്. ഇതോടെ ജെഎസ്എസില്‍ വീണ്ടും ഒരു പിളര്‍പ്പ് കൂടി ഉറപ്പായി.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം രാജന്‍ബാബു ആലുവ പോലീസ് സ്റ്റേഷനില്‍ പോയതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് ശക്തമാക്കിയ സാഹചര്യത്തില്‍ അദ്ദേഹം തെറ്റുതിരുത്താന്‍ തയ്യാറാകണമെന്നും എസ്എന്‍ഡിപിയുടെ ലീഗല്‍ അഡൈ്വസര്‍ ചുമതല ഒഴിയണമെന്നും ഷാജു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലീഗല്‍ അഡൈ്വസര്‍ ചുമതല ഒഴിയില്ലെന്നും പാര്‍ട്ടി യുഡിഎഫ് വിടാന്‍ തീരുമാനിച്ചെന്നുമായിരുന്നു രാജന്‍ബാബുവിന്റെ മറുപടിയെന്നും ഷാജു ജന്മഭൂമിയോട് പറഞ്ഞു.
നേരത്തെ ഗൗരിയമ്മയുടെ നേതൃത്വത്തില്‍ ജെഎസ്എസ് എല്‍ഡിഎഫില്‍ ചേക്കേറാന്‍ തയ്യാറായപ്പോള്‍ രാജന്‍ബാബുവിനെയും ഷാജുവിനെയും നിയോഗിച്ച് പാര്‍ട്ടി പിളര്‍ത്തി ഒരു വിഭാഗത്തെ കോണ്‍ഗ്രസ് കൂടെ കൂട്ടുകയായിരുന്നു. ഇതെ തന്ത്രമാണ് രാജന്‍ബാബുവിനെതിരെ ഷാജുവിലൂടെ കോണ്‍ഗ്രസ് പയറ്റുന്നത്. എന്നാല്‍ മാനംകെട്ടും യുഡിഎഫില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നും തുടര്‍നടപടി പാര്‍ട്ടിയില്‍ ആലോചിച്ച് തീരുമാനിക്കുമെന്നാണ് രാജന്‍ബാബുവിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
അദ്ദേഹത്തെ അനുകൂലിക്കുന്ന ആലപ്പുഴ ജില്ലാപ്രസിഡന്റ് അടക്കമുള്ളവര്‍ നിലപാട് വ്യക്തമാക്കാന്‍ ഇന്ന് പത്രസമ്മേളനവും വിളിച്ചിട്ടുണ്ട്. 2014 ലാണ് ജെഎസ്എസ് രണ്ടായി പിളര്‍ന്നത്. പിന്നീട് ജെഎസ്എസിന്റെ എണ്ണം മൂന്നായി വര്‍ദ്ധിച്ചു. ഇതില്‍ ചിലര്‍ മറ്റു പാര്‍ട്ടികളില്‍ ലയിച്ചു. ഒടുവിലായാണ് രാജന്‍ബാബുവിന്റെ നേതൃത്വത്തില്‍ വീണ്ടും പാര്‍ട്ടി പിളരുന്നത്. ഇതോടെ കേരളാകോണ്‍ഗ്രസുകളെ പോലെ മൂന്നു മുന്നണികളിലും ജെഎസ്എസുകള് കാണാനുള്ള സാദ്ധ്യത ഇതോടെ വര്‍ദ്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: