രാജ്യത്തിന്റെ അസ്തിത്വത്തെ ചോദ്യംചെയ്യുന്ന പ്രവൃത്തികള്‍ ഉണ്ടാവുമ്പോള്‍ അതിനെ ചെറുത്ത് തോല്‍പ്പിക്കാനാണ് ദേശസ്‌നേഹികള്‍ തയ്യാറാവുക. അതിനവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശമോ, ആഹ്വാനമോ വേണ്ടതില്ല. രാഷ്‌ട്രത്തിന്റെ കരുത്ത് അത്തരം ജനങ്ങളിലാണെന്നതാണ് ഈ നാടിന്റെ പുണ്യം. അക്രമികളെയും ഭീകരവാദികളെയും വിഘടനവാദികളെയും അടിയോടെ ഇല്ലായ്‌മ ചെയ്‌തെങ്കില്‍ മാത്രമേ സമാധാനവും ശാന്തിയും ദേശസ്‌നേഹികള്‍ക്ക് ആശ്വാസവും കിട്ടുകയുള്ളൂ. ഭാഗ്യവശാല്‍ നമുക്ക് ത്യാഗത്തിന്റെയും കരുത്തിന്റെയും സമര്‍പ്പണത്തിന്റെയും ആള്‍രൂപങ്ങളായി ഏറെ കമാന്‍ഡോകളും സൈനികരും മറ്റുമുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളെ നെഞ്ചേറ്റുമ്പോഴും ജീവന്‍ വെടിയേണ്ടിവരുമ്പോള്‍ അടക്കാനാവാത്ത വേദനയില്‍ നമുക്കു കഴിയേണ്ടി വരുന്നു. മലയാളിയുടെ അഭിമാനമായി മാറിയ പാലക്കാട്ടെ നിരഞ്ജന്‍ അത്തരമൊരു ധീരയോദ്ധാവായി മാറി.
പത്താന്‍കോട്ടിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമൊട്ടാകെ കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. അതുസംബന്ധിച്ച് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ യുക്തമായ നടപടി സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. മലപ്പുറം സ്വദേശിയായ ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം ചാരപ്പണി നടത്തുന്നതിനിടയില്‍ പിടികൂടിയ സംഭവവും ഇതിനൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. പാലക്കാട്ടെ ധീരജവാന്‍ നമ്മുടെ അഭിമാനമായി മാറിയപ്പോള്‍ മലപ്പുറത്തെ കെ.കെ. രഞ്ജിത്ത് അപമാനമായി മാറുകയും ചെയ്തു. ചാരപ്പണിയും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും പുതുമയൊന്നുമല്ലെങ്കിലും ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ അത് ഗുരുതരമായ സ്ഥിതിവിശേഷമാണുണ്ടാക്കിയിരിക്കുന്നത്. രാജ്യത്തെ ഒറ്റുകൊടുത്തുകൊണ്ട് സ്വന്തം നേട്ടം മാത്രം കാംക്ഷിക്കുന്ന വൃത്തികെട്ട മാനസികാവസ്ഥയിലേക്ക് ഇത്തരക്കാര്‍ എത്തുകയാണ്. ഇതിന് ഗതിവേഗം കൂട്ടുന്ന ഒരുപാട് പ്രവര്‍ത്തനങ്ങള്‍ രഹസ്യമായും പരസ്യമായും നടക്കുന്നുണ്ടെന്നതാണ് വസ്തുത.
കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറിയയുടന്‍ തല്‍പ്പരകക്ഷികളില്‍ നാമ്പെടുത്ത അസഹിഷ്ണുത ദിനംതോറും പടര്‍ന്ന് പന്തലിക്കുകയാണെന്ന അപകടകരമായ സ്ഥിതിവിശേഷവും കാണേണ്ടതുണ്ട്. ഇല്ലാത്ത ഒരുകാര്യം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ നടക്കുന്ന ശ്രമത്തില്‍നിന്നാണ് കെ.കെ. രഞ്ജിത്തിനെ പോലുള്ളവര്‍ ആവേശം കൊള്ളുന്നത്.
രാജ്യത്തിനുവേണ്ടി മിടിക്കേണ്ട ഹൃദയം മറ്റൊരു നാടിനുവേണ്ടിയും ക്ഷുദ്രതാല്‍പര്യക്കാര്‍ക്കുവേണ്ടിയും സദാ സര്‍വഥാ തുടിക്കുകയാണ്! ഇതൊന്നും കാണാനോ, കണ്ടാല്‍ തന്നെ ദേശസ്‌നേഹത്തിന്റെ വികാരത്തോടെ അത് തടയാനോ തയ്യാറാവുന്നില്ല എന്നതത്രേ വിചിത്രമായ വസ്തുത. അക്രമസംഭവങ്ങളെ അപലപിക്കുന്നതിനേക്കാള്‍ താല്‍പ്പര്യം കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്താനാണ് അത്തരക്കാര്‍ നിരന്തരം ശ്രമിക്കുന്നത്. അതില്‍ പ്രാദേശിക നേതാക്കളെന്നോ ദേശീയ നേതാക്കളെന്നോ ഉള്ള വ്യത്യാസമില്ല. കിട്ടിയ അവസരം രാഷ്‌ട്രീയമായി മുതലാക്കാനുള്ള ലജ്ജാകരമായ പ്രവര്‍ത്തനങ്ങളാണ് അവരുടെ ഭാഗത്തുനിന്നുള്ളത്.
ഭാരതത്തിന്റെ അസ്തിത്വവും അസ്മിതയും എന്താണെന്ന് ഇതുവരെ അറിയാന്‍ ശ്രമിക്കാത്ത കോണ്‍ഗ്രസ് അധ്യക്ഷയുടെ അഭിപ്രായ പ്രകടനം മാത്രം നോക്കിയാല്‍ മതി ഇതിനെക്കുറിച്ച് ധാരണകിട്ടാന്‍. പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിനു നേരെയുണ്ടായ ഭീകരാക്രമണം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാറിനു ഗുരുതര വീഴ്ചയുണ്ടായെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. രാജ്യത്തെ ആഭ്യന്തര സുരക്ഷാന്തരീക്ഷം ഗുരുതരമാണെന്നാണ് പാര്‍ട്ടി അധ്യക്ഷ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പൗരന്മാരുടെയും തന്ത്രപ്രധാന സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇങ്ങനെയൊക്കെ അഭിപ്രായപ്പെടുമ്പോള്‍ തങ്ങളുടെ പ്രവൃത്തിയെക്കുറിച്ചും ഒന്നു വിശകലനം ചെയ്യണമായിരുന്നു.
രാജ്യത്ത് മുഴുവന്‍ അസഹിഷ്ണുതയും മറ്റുമാണെന്നു പറഞ്ഞ് ആഭ്യന്തര സംഘര്‍ഷത്തിനും അതുവഴി അപവാദ വ്യവസായം തഴച്ചുവളര്‍ത്താനുമാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഇക്കാര്യം ഇവിടുത്തെ ജനങ്ങള്‍ക്ക് വ്യക്തമായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന് ബെംഗളൂരു വനിതാകോളജില്‍ നിന്നുതന്നെ അതിനുള്ള മറുപടി കിട്ടിയത് ഇവിടെ ഓര്‍ത്തുപോവുകയാണ്. ആഭ്യന്തരപ്രശ്‌നത്തിന്റെ പിന്നാമ്പുറത്തുകൂടി തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ഭീകരവാദികള്‍ക്കായി എന്നാരെങ്കിലും ആരോപിച്ചാല്‍ തെറ്റാണെന്ന് പറയാനാവില്ല. ഭീകരവാദികളുടെ മാനസികാവസ്ഥയുള്ള രാഷ്‌ട്രീയ പിത്തലാട്ടക്കാരുടെ നാടകം ജനങ്ങള്‍ തിരിച്ചറിയണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.
രാഷ്‌ട്രത്തെ ദുര്‍ബലപ്പെടുത്തുന്ന ശക്തികളെ ഒന്നിച്ചുനേരിടാന്‍ എല്ലാവരും രംഗത്തിറങ്ങിയേ മതിയാവൂ. അതോടൊപ്പം പ്രതിപക്ഷമുള്‍പ്പെടെയുള്ളവര്‍ നടത്തുന്ന രാഷ്‌ട്രീയ മുതലെടുപ്പും തിരിച്ചറിയണം.
















