കൊച്ചി: വയനാട്ടിലെ വെള്ളമുണ്ടയില്‍ പോലീസുകാരന്റെ വീട് മാവോയിസ്റ്റുകള്‍ ആക്രമിച്ച കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ഏറ്റെടുത്തു. എന്‍ഐഎ ഏറ്റെടുക്കുന്ന കേരളത്തിലെ ആദ്യത്തെ മാവോയിസ്റ്റ് ആക്രമണ കേസാണിത്.
2014 ഏപ്രില്‍ 25നാണ് മാനന്തവാടി പോലീസ് സ്റ്റേഷനിലെ ട്രാഫിക് പോലീസുകാരനായ എ.ബി പ്രമോദിന്റെ വീടിനു നേരെ ആക്രമണം ഉണ്ടായത്. സംഭവദിവസം പുലര്‍ച്ചെ ഒരു സംഘം ആളുകള്‍ വീട്ടിലെത്തി പ്രമോദിനേയും അമ്മയേയും ഭീഷണിപ്പെടുത്തുകയായിരുന്നു. പോലീസ് ജോലി ഉപേക്ഷിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് തോക്ക് ചൂണ്ടി പ്രമോദിനെ ഭീഷണിപ്പെടുത്തിയ മാവോയിസ്റ്റ് സംഘം വീടിന് പുറത്തുണ്ടായിരുന്ന ബൈക്ക് കത്തിക്കുകയും ചെയ്തിരുന്നു.
അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷുമായി സാദൃശ്യമുള്ള ഒരാളുടെ നേതൃത്വത്തിലുള്ള സംഘം തോക്കുചൂണ്ടി ഭീക്ഷണിപ്പെടുത്തിയെന്നാണ് പ്രമോദ് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. പ്രമോദിന്റെ പരാതിയെതുതടര്ന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ആരേയും പിടികൂടാനായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം നാലു പേരെ പ്രതികളാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
വെള്ളമുണ്ടയിലും പരിസരത്തുമുള്ള ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി മനസിലായതിനെ തുടര്‍ന്നാണ് കേസ് എന്‍ഐഎയ്ക്ക് കൈമാറാന്‍ തീരുമാനിച്ചത്. അന്വേഷണവുമായി ബന്ധപ്പെട്ട് രൂപേഷിനെ എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങും. പതിനെട്ടോളം കേസുകളാണ് മാവോയിസ്റ്റ് ആക്രമണങ്ങളുമായി ബന്ധപ്പെട്ട് വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: