നവംബര്‍ മാസത്തിലെ അവസാനത്തെ ദിവസമായിരുന്നു അത്. മൊത്തം മൂടിക്കെട്ടിയ അന്തരീക്ഷം. കാലാവസ്ഥ നിരീക്ഷണകേന്ദ്രം ചെന്നൈ നഗരത്തില്‍ ശക്തിയേറിയ മഴപെയ്യും എന്ന് മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും കാര്യമായ മഴയൊന്നും പെയ്യുന്നത് കണ്ടില്ല. പക്ഷെ വൈകുന്നേരം ആയപ്പോഴേക്കും സംഗതിയാകെ മാറി. പകല്‍ പെയ്യാനിരുന്ന മഴ ഒരുമിച്ചു ഭൂമിയിലെത്തി ഒരു ചെറിയ ഇടവേളപോലും ഇല്ലാതെ തുടര്‍ച്ചയായി പെയ്തുകൊണ്ടേ ഇരുന്നു.
ഡിസംബര്‍ ഒന്നാം തീയതി പ്രഭാതത്തില്‍ നിരത്തിലിറങ്ങിയപ്പോഴാണ് മഴയുടെ ‘ ഗാംഭീര്യം’ മനസ്സിലായത്. ഗിണ്ടിയില്‍ നിന്നും പൂനമല്ലിയിലേക്കുള്ള സംസ്ഥാനപാത (ഏകദേശം 20 കിലോമീറ്റര്‍ ദൈര്‍ഘ്യം) പലയിടത്തും വെള്ളത്തിനടിയിലായിരിക്കുന്നു. ചെന്നൈ നഗരം അപ്രാപ്യമായി. നീലഗിരി സൂപ്പര്‍ മാര്‍ക്കറ്റിലെ മാനേജര്‍ ഗണപതിയാണ് മറ്റൊരു മുന്നറിയിപ്പുനല്‍കിയത്. ” ഭക്ഷണം, കുടിവെള്ളം എന്നിവ മൂന്നുനാലു ദിവസത്തേക്കുള്ള ‘സ്റ്റോക്ക്’ ഒരുമിച്ചു മേടിച്ചുകൊള്ളുക. ഇന്നും നാളെയും മറ്റന്നാളും ശക്തമായ മഴയുണ്ടാകും.” ഒരു ഡസന്‍ റെഡി- ടു- ഈറ്റ്- സാമ്പാര്‍ റൈസ്, പൊങ്കല്‍, ചെന്ന മസാല, പെറോട്ട എന്നിവയും മേടിച്ച് താമസസ്ഥലത്തേക്ക് മടങ്ങി. ഡിസംബര്‍ ആറാം തീയതിവരെ കഴിഞ്ഞുകൂടിയത് ഈ ഭക്ഷണ പാക്കറ്റുകളെ ആശ്രയിച്ചാണ്.
അഞ്ചുദിവസവും തല്ലിത്തൊഴിച്ചാണ് മഴ പെയ്തത്. വന്‍ ദുരന്തം എന്നുതന്നെ വിശേഷിപ്പിക്കാം. നവംബര്‍ മുപ്പതിന് രാത്രി വൈദ്യുതി വിതരണം നിലച്ചു. ഒന്നാം തീയതി ടെലിഫോണ്‍ നിശബ്ദമായി. അടുത്ത പത്തുദിവസത്തേക്ക് വര്‍ത്തമാനപത്രങ്ങളോ, ടെലിവിഷന്‍ വാര്‍ത്തയോ ലഭ്യമല്ലാതായി. ഏകബന്ധം ഫിലിപ്‌സിന്റെ പോക്കറ്റ് റേഡിയോയും ആകാശവാണിയുടെ വാര്‍ത്താബുള്ളറ്റിനുകളും. ചെന്നൈ നഗരത്തില്‍ നൂറുകണക്കിനുപേരാണ് വെള്ളപ്പൊക്കത്തില്‍പ്പെട്ട് മരണമടഞ്ഞത്. ഇതിനുമുമ്പുള്ള പ്രകൃതി ദുരന്തങ്ങളില്‍ സാമ്പത്തികമായി താഴേത്തട്ടിലുള്ള വരായിരുന്നു ബലിയാടുകളായത്. ഇത്തവണ സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ളവരും ദുരന്തത്തിന്റെ ഇരകളായി. വ്യവസായ പ്രമുഖനും ചെട്ടിനാട് രാജകുടുംബാഗവുമായ എ.സി.മുത്തയ്യയും ഭാര്യയും തങ്ങളുടെ കൊട്ടാരത്തില്‍ നിന്നും സൈന്യം നല്‍കിയ ബോട്ടിലാണ് ഉടുതുണിയുമായി രക്ഷപ്പെട്ടത്. ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനും ആയ പ്രിയദര്‍ശനന്‍ കുടിവെള്ളം മേടിക്കുന്നതിന് ക്യൂ നില്‍ക്കുന്ന ദൃശ്യവും കാണാനിടയായി. കരസേന, നാവികസേന, വ്യോമസേന, തീരദേശ സേന, ദേശീയ ദുരന്ത പ്രതിരോധസേന എന്നീ കേന്ദ്രസേനകളാണ് ചെന്നൈ നഗരത്തെ പ്രളയത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. സംസ്ഥാന ദുരന്ത നിയന്ത്രണ വകുപ്പ് ഉദ്യോഗസ്ഥര്‍ പരസ്പരം പോരടിക്കുകയും നിഴല്‍യുദ്ധം നടത്തുകയും ചെയ്തപ്പോള്‍, ജനങ്ങളുടെ ദുരിതം നൂറുമടങ്ങു വര്‍ധിച്ചു.
ഇതിനിടെയും ഒരു രജതരേഖ കാണാനിടവന്നു. സേവാഭാരതിയും രാഷ്‌ട്രീയ സ്വയംസേവക് സംഘവും ചേര്‍ന്ന് ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളും ദുരിതനിവാരണ കേന്ദ്രങ്ങളും. നിശബ്ദമായ സേവനം. അതും 24 മണിക്കൂറും. തമിഴ്‌നാട്ടിലെ വെള്ളപ്പൊക്ക ബാധിതമായ അഞ്ചു ജില്ലകളിലും പോണ്ടിച്ചേരിയിലുമായി 115 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് സേവാഭാരതി പ്രവര്‍ത്തകരും സ്വയംസേവകരും ചേര്‍ന്ന് ഒരുക്കിയത്. സംഘത്തിന്റെ സേവാ പ്രമുഖ് രാം രാജശേഖറെന്ന യുവാവാണ് ചെന്നൈയിലെ പുരസവല്‍ക്കത്തെ ഒരു ഗാരേജിലിരുന്ന് ഈ ദുരിതാശ്വാസ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. 115 കേന്ദ്രങ്ങളിലുമായി അടുക്കും ചിട്ടയുമുള്ള പ്രവര്‍ത്തനം. ഒരു ബഹളവും ആശയക്കുഴപ്പവും സംശയവും ഇല്ലാതെ സ്വയംസേവകര്‍ പ്രവര്‍ത്തിക്കുന്നു.
ഡിസംബര്‍ ഒന്നാംതീയതി തന്നെ സേവാഭാരതി പ്രവര്‍ത്തകര്‍ ദുരിതാശ്വാസവും ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞിരുന്നു. ”ഇത് എങ്ങനെ സംഘടിപ്പിച്ചു എന്ന് ചോദിച്ചാല്‍ ഞങ്ങള്‍ ബുദ്ധിമുട്ടും. എന്തു പ്രകൃതിദുരന്തം ഉണ്ടായാലും അവിടെ ആദ്യം എത്തുക സേവാഭാരതി പ്രവര്‍ത്തകരും സ്വയം സേവകരും ആയിരിക്കും. ആ കഴിവും ശക്തിയും ഞങ്ങള്‍ക്കു ശാഖകളിലാണ് ലഭിക്കുന്നത്” രാജശേഖര്‍ വിവരിച്ചു. സേവാഭാരതി സംഘാടകരെ നേരില്‍കണ്ട് ദുരിതാശ്വാസത്തിനു വേണ്ടുന്ന വസ്തുക്കളുമായി വന്ന പലരേയും കാണാനിടയായി ” ഇവരെ ഏല്‍പ്പിച്ചാല്‍ ഇതൊക്കെ എത്തേണ്ട കൈകളില്‍ തന്നെ എത്തും” ചെന്നൈ നഗരത്തിലെ വ്യവസായ പ്രമുഖരില്‍ ഒരാളായ ഭരത് പറഞ്ഞു.
ദുരിതാശ്വാസ കേന്ദ്രത്തിലെ മറ്റൊരു പ്രധാനിയാണ് സ്വയംസേവകനായ രവികുമാര്‍. ചെന്നൈ നഗരത്തിലെ കോര്‍പ്പറേഷന്‍ വിദ്യാലയങ്ങള്‍ ശുദ്ധീകരിക്കുന്ന തിരക്കിലാണ് അദ്ദേഹം. ” എല്ലാം വിദ്യാലയങ്ങളും ദുരിതാശ്വാസ ക്യാമ്പുകളാക്കിയിരുന്നു. തിങ്കളാഴ്ച വിദ്യാലയങ്ങള്‍ തുറക്കുന്നതിനുമുമ്പ് അവയെല്ലാം ശുദ്ധീകരിക്കുന്ന പ്രക്രിയ ഇന്നു തുടങ്ങി. ചെന്നൈ നഗരത്തിനു പുറത്തുനിന്നുള്ള സ്വയംസേവകരാണ് ഈ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഉള്‍പ്പെട്ടതാണ് സാനിറ്റേഷന്‍ സംഘങ്ങള്‍” രവികുമാര്‍ വിശദീകരിച്ചു. ഒരു വന്‍കിട കോര്‍പ്പറേറ്റ് കമ്പനിയുടെ ഓഫീസിന്റെ ഗാംഭീര്യമുണ്ട് ഈ ഗാരേജിലെ ദുരിതാശ്വാസ ഏകോപന കേന്ദ്രത്തിന്. വിശ്വസംവാദ കേന്ദ്രത്തിന്റെ ചുമതലവഹിക്കുന്ന രമ എന്ന യുവതി ഇലക്ട്രീഷന്‍, പഌബര്‍, മെക്കാനിക്കുകള്‍ തുടങ്ങിയവരെ ഏകോപിപ്പിക്കുന്നു.” മിക്ക വീടുകളിലെയും വൈദ്യുതി സംവിധാനം തകരാറിലാണ്. ഇലക്ട്രീഷന്‍മാര്‍ പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തിയതിനുശേഷമേ കുടുംബാഗങ്ങളെ വീടുകളില്‍ പ്രവേശിപ്പിക്കൂ”
രമയുടെ കണ്ണുകളിലെ ആശങ്കക്കു കാരണമുണ്ട്. പേമാരിയിലും വെള്ളപ്പൊക്കത്തിലും വൈദ്യുതാഘാതമേറ്റ് പിടഞ്ഞു മരിച്ചത് 70 പേരാണ്. പൊതുമേഖലാസ്ഥാപനമായ തമിഴ്‌നാട് ജെനറേഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുടെ പ്രവര്‍ത്തന’ മികവി’ന്റെ ഉത്തമ ദൃഷ്ടാന്തം!
സേവാഭാരതിയുടെ പ്രവര്‍ത്തനത്തിന്റെ ഗൗരവം മനസ്സിലായത് ഡിഎംകെ, എഐഎഡിഎംകെ, ഡിഎംഡികെ എന്നീ രാഷ്‌ട്രീയ കക്ഷികളുടെ സേവനവും ചില ഇസ്ലാമിക സംഘടനകളുടെ പ്രവര്‍ത്തനങ്ങളും താരതമ്യം ചെയ്തപ്പോഴാണ്. നാലരകോടി രൂപ വിലവരുന്ന ടോയോട്ട കാറിലാണ് 93 കാരനായ കരുണാനിധി വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ കാണാനും ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനുമെത്തിയത്. അകമ്പടിയായി നൂറുകണക്കിന് കാറുകള്‍. ടെലിവിഷന്‍ വാര്‍ത്താചാനലുകള്‍. പത്രപ്രവര്‍ത്തകരുടെ നീണ്ട പട.
ഇതൊക്കെയുണ്ടെങ്കിലേ കരുണാനിധി പ്രതൃക്ഷപ്പെടുകയുള്ളൂ. തെരഞ്ഞെടുക്കപ്പെട്ട മൂന്നോ നാലോ ഗൃഹനായികമാര്‍ക്ക് തന്റെ ചിത്രങ്ങള്‍ പതിച്ച പൊതികള്‍ നല്‍കി കരുണാനിധി തന്റെ ഭാര്യമാരുടെ അടുത്തേക്ക് മടങ്ങി. ഡിസംബര്‍ 13ന് വിജയകാന്ത് എത്തി. തുവെള്ള മുണ്ട്, ഷര്‍ട്ട്, കയ്യുറ, കറുത്ത ഗ്ലാസ്, വെളുത്ത മുഖംമൂടി…. ഇവയെല്ലാം ധരിച്ചെത്തിയ ക്യാപ്റ്റന്‍ ടിവി ക്യാമറകള്‍ക്കു മുമ്പില്‍ പോസ് ചെയ്യുന്നു. സ്‌ളോമോഷനില്‍ ഒരു കൂന്താലി ഉപയോഗിച്ച് കുറച്ച് കപ്പ പൊന്തിക്കുന്നു… തീര്‍ന്നു. ഉടനെ തന്റെ ലക്ഷ്വറി കാറിലേക്ക്… കൂടെ നൂറുകണക്കിന് കാറുകളും നേതാക്കന്മാരും… ” നാടോടിക്കാറ്റ്” എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലെ ” കോവെ വെങ്കടേശന്റെ” രംഗപ്രവേശത്തെ അനുസ്മരിപ്പിച്ചു വിജയകാന്ത്.
ഞായറാഴ്ച തന്നെ സിപിഎം മെഗാസ്റ്റാര്‍ സീതാറാം യെച്ചൂരിയും ദുരിതാശ്വാസ പ്രവൃത്തികള്‍ക്ക് ചെന്നൈയില്‍ വിമാനമിറങ്ങി. ഡിസൈനര്‍ പാന്റും ഷര്‍ട്ടും ധരിച്ചാണ് സഖാവ് വിമാനമിറങ്ങിയത്. ചെന്നൈയിലെ വെള്ളപ്പൊക്കത്തിനും ഉത്തരേന്ത്യയിലെ വരള്‍ച്ചയ്‌ക്കും പ്രധാനകാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിടിപ്പുകേടാണെന്നും, ഇതിനെതിരെ പാര്‍ലമെന്റില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കും എന്നും സഖാവ് ടിവി ക്യാമറകളോട്. തുടര്‍ന്ന് കൂന്താലിയും ഏന്തി വീഡിയോ റെക്കോര്‍ഡിംഗ്… തിരിച്ച് വിമാനത്താവളത്തിലേക്ക്… ഇതാണ് മതേതര- ജനാധിപത്യ- സഹിഷ്ണുതാ കക്ഷികളുടെ ദുരിതാശ്വാസം!
സേവാഭാരതി ക്യാമ്പുകളിലൊന്നും വീഡിയോക്കാരെയോ പത്രക്കാരെയോ കണ്ടില്ല.
സംഘാടകര്‍ക്കാകട്ടെ, പരസ്യം ലഭിക്കുന്നതിന് താല്‍പര്യമൊന്നും കണ്ടില്ല. ”എവിടെയെങ്കിലും ആരെങ്കിലും ബുദ്ധിമുട്ടുന്നതു കണ്ടാല്‍ ഉടനെ ഞങ്ങളെ ഒന്ന് അറിയിക്കുക. ഇതാണ് നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യം” രവികുമാര്‍ പറഞ്ഞു. സൈനിക ക്യാമ്പുകളെ ഓര്‍മ്മിപ്പിക്കുന്നു സേവാഭാരതി പ്രവര്‍ത്തനം. അച്ചടക്കം, സേവനം,അര്‍പ്പണം, ലാളിത്യ. ഇതെല്ലാമാണ് ഈ പ്രവര്‍ത്തകരുടെ മുഖമുദ്ര. അവര്‍ക്ക് പരാതിയോ, പരിഭവമോ ഇല്ല. സേവനത്തിനുവേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവെച്ചവര്‍.സേവനത്തിന് മനോഹാരിതയും ചേതനയും ലഭിക്കുന്നത് സ്വയംസേവകരിലൂടെയാണെന്നതിന്റെ തെളിവാണ് ഈ ക്യാമ്പുകള്‍. സംസ്ഥാന സര്‍ക്കാരും, പത്രമാധ്യമങ്ങളും ” ചെന്നൈക്ക് ഒരു സഹായം” എന്ന വിലാസത്തില്‍ പിരിക്കുന്ന തിരക്കിലാണ്. രാഷ്‌ട്രീയ കക്ഷികളാകട്ടെ സേവനം ” ഫോട്ടോ ഓപ്‌സ് അഥവാ ചിത്രങ്ങളെടുക്കാനുള്ള അവസരങ്ങള്‍” മാത്രമായി കണക്കാക്കുമ്പോള്‍, ഇവിടെ ഇതാ, കാക്കിനിക്കറും വെള്ള ഷര്‍ട്ടുമണിഞ്ഞ് അഹോരാത്രം അധ്വാനിക്കുന്ന ജീവനുള്ള മാലാഖമാര്‍! ജയ് വിളികളും മുദ്രാവാക്യങ്ങളും ഇല്ലാത്ത അന്തരീക്ഷം.
എല്ലാ സന്നദ്ധസേനാംഗത്തിനും ഒരേ ലക്ഷ്യം… തന്നില്‍ ഏല്‍പ്പിച്ചിരിക്കുന്ന ചുമതല ഏറ്റവും ഉന്നതമായ രീതിയില്‍ നിറവേറ്റുക… അടുത്ത ചുമതലക്കായി തയ്യാറെടുക്കുക. സേവനരംഗത്ത് ഇതൊരു നിശബ്ദ വിപ്ലവം തന്നെ. സേവാ ഭാരതി പ്രവര്‍ത്തനങ്ങളെ മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടക്കുമ്പോഴും, മേനി നടക്കുന്ന രാഷ്‌ട്രീയ വേഷങ്ങള്‍ക്ക് വന്‍പ്രസിദ്ധയാണ് ലഭിക്കുന്നത്. സേവനം എന്തെന്നു മനസ്സിലാക്കണമെങ്കില്‍ സേവാഭാരതിയെ കണ്ടു പഠിക്കണം.
(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും
രാഷ്‌ട്രീയ നിരീക്ഷകനുമാണ് ലേഖകന്‍)
















