ആലപ്പുഴ: ജില്ലയിലെ സിപിഎമ്മില്‍ ഔദ്യോഗിക പക്ഷം തോമസ്ഐസക്ക് വിഭാഗവുമായി ഒത്തുതീര്‍പ്പിനില്ല. എം. പി. പരമേശ്വരന് വിവാദത്തില്‍ ഐസക്ക് പക്ഷക്കാരനായ ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാപ്രസിഡന്റ് പി. വി. ജോസഫിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ വിഷവിമുക്ത പച്ചക്കറി പദ്ധതിയില്‍ ഐസക്കിനും ഐസക്ക് പക്ഷക്കാര്‍ക്കും അപ്രഖ്യാപിത വിലക്ക്.
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിക്ക് മാനുഷിക മുഖം നല്കാന് തോമസ് ഐസക്കിന്റെ നേതൃത്വത്തിലാണ് സിപിഎം ജൈവപച്ചക്കറി കൃഷി, മാലിന്യനിര്‍മ്മാര്‍ജനം തുടങ്ങിയ പദ്ധതികളുമായി രംഗത്തിറങ്ങിയത്. പാര്‍ട്ടിയെ ഇത്തരം പദ്ധതികളിലേക്ക് നയിച്ച ഐസക്കിനെ പോലും ആലപ്പുഴയില്‍ നടപ്പാക്കുന്ന ‘വിഷുവിന് വിഷരഹിത പച്ചക്കറി’ പദ്ധതിയുടെ സംഘാടക സമിതിയിലോ, ശില്പശാലയിലോ പങ്കെടുപ്പിക്കാന്‍ തയ്യാറായില്ല. നേരത്തെ ആലപ്പുഴ നഗരസഭയിലടക്കം ഉറവിട മാലിന്യ സംസ്ക്കരണം എന്ന പദ്ധതി തോമസ് ഐസക്ക് നടപ്പാക്കിയത് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകരുടെ പിന്തുണയോടെയായിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ക്ക് പദ്ധതി നടത്തിപ്പില്‍ കാര്യമായ റോള്‍ നല്‍കിയില്ലെന്ന് പരാതികളുയര്‍ന്നിരുന്നു.
ഐസക്ക് മാലിന്യസംസ്ക്കരണം കുത്തകയാക്കിയപ്പോള്‍ ജൈവപച്ചക്കറി കൃഷിയിലൂടെ ഔദ്യോഗികപക്ഷം കൃത്യമായ മറുപടി നല്‍കുകയാണെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. ജി. സുധാകരന്റെ നേതൃത്വത്തില്‍ നടക്കുന്ന ജൈവപച്ചക്കറി കൃഷി പദ്ധതിയില്‍ പരിഷത്തുകാരെയും അടുപ്പിച്ചിട്ടില്ല. വിഷവിമുക്ത പച്ചക്കറി പദ്ധതിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടികളുടെ നടത്തിപ്പിനായി രൂപീകരിച്ച സംഘാടകസമിതി ചെയര്മാന് ജി. സുധാകരനാണ്. മറ്റു ഭാരവാഹികളും സുധാകര പക്ഷക്കാരാണ്. അതിനിടെ ജി. സുധാകരനെ ഫേസ്ബുക്കിലൂടെ രൂക്ഷമായി വിമര്‍ശിച്ചതിന്റെ പേരില്‍ പരിഷത്ത് ജില്ലാ പ്രസിഡന്റ് പി.വി. ജോസഫിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ചില കമ്യൂണിസ്റ്റ് നേതാക്കളെ ഉയര്‍ത്തിക്കാട്ടിയും എതിര്‍വിഭാഗത്തിനെതിരേ വിമര്‍ശനങ്ങള്‍ ചൊരിഞ്ഞും നവമാധ്യമങ്ങളിലൂടെയാണ് പോര്‍വിളി തുടരുകയാണ്.
താന്‍ ആരോടും രാജഭക്തി കാട്ടിയിട്ടില്ലെന്നും ഏതൊരു നേതാവിനും നല്‍കേണ്ട ബഹുമാനം നല്‍കിയിട്ടുണ്ടെന്നും ജി. സുധാകരന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കൂടിയായ പി.വി. ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു. ഒരിക്കലും പാര്‍ട്ടിയെ വിമര്‍ശിച്ചിട്ടില്ല. ഒരു നേതാവ് വ്യക്തിപരമായി പാര്‍ട്ടിക്ക് നിരക്കാത്ത പദപ്രയോഗങ്ങള്‍ നടത്തിയതിനെയാണ് വിമര്‍ശിച്ചതെന്ന് ജോസഫ് അഭിപ്രായപ്പെടുന്നു. ജോസഫിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഔദ്യോഗിക പക്ഷക്കാരും ഐസക്ക് പക്ഷക്കാരുമായ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. തോമസ് ഐസക്കിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയ പരിഷത്തിന്റെ മുതിര്‍ന്ന നേതാവ് ഡോ.എം.പി. പരമേശ്വരനെ ചൊല്ലിയാണ് ആലപ്പുഴയിലെ പാര്‍ട്ടിയില്‍ പുതിയ വിവാദം കത്തിക്കാളുന്നത്.
പരമേശ്വരന് മാര്‍ക്സിസത്തിന്റെ എബിസിഡി അറിയില്ലെന്നും ആലപ്പുഴയില്‍ വന്നാല്‍ മീന്‍ വെള്ളമൊഴിക്കുമെന്നുമുള്ള സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ സാമൂഹിക നവമാധ്യമങ്ങളിലൂടെ ഐസക് പക്ഷക്കാരായ ശാസ്ത്രസാഹിത്യ പരിഷത്ത് ഭാരവാഹികള്‍ അടക്കമുള്ളവര്‍ രംഗത്തുവന്നു. മീന്‍ വെള്ളവുമായി വരിക, ആദ്യം ഞങ്ങള്‍ അതില്‍ കുളിക്കാം. അതിനു ശേഷമേ പരമേശ്വരന്റെ മേല്‍ അത് വീഴുകയുള്ളുവെന്നുമാണ് സുധാകരന് ജോസഫ് ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയത്. ഇതോടെയാണ് ജോസഫിന് പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: