പ്രധാനമന്ത്രി നരേന്ദ്രമോദി അടിയ്‌ക്കടി വിദേശയാത്ര നടത്തുന്നതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ പരിധി കടക്കുകയാണ്. പാക്കിസ്ഥാനില്‍ പ്രധാനമന്ത്രി ചെന്നതും ചില പാര്‍ട്ടികള്‍ക്ക് സഹിച്ചിട്ടില്ല. വിവിഐപി സൗഹൃദമല്ല, സാധാരണക്കാരുമായുള്ള ബന്ധമാണ് വേണ്ടതെന്നായിരുന്നു സിപിഎമ്മിന്റെ പ്രതികരണം. ആറുപതിറ്റാണ്ടിലധികമായി നീളുന്ന സംഘര്‍ഷവും അകല്‍ച്ചയും പരിഹരിക്കാന്‍ ആദ്യംവേണ്ടത് വിവിഐപി തലത്തിലുള്ള ചര്‍ച്ചകളാണെന്ന് അറിയാത്തവരാണോ സിപിഎം നേതൃത്വം. ഭാരതം ലോകരാജ്യങ്ങളില്‍ ഒന്നാമതെത്തണമെങ്കില്‍ കരുതിക്കൂട്ടിയുള്ള ഇടപെടലുകള്‍ അത്യാവശ്യമാണ്. അത്തരം ഇടപെടലുകളാണ് വിദേശ പര്യടനങ്ങളിലൂടെ നരേന്ദ്രമോദി നടത്തിക്കൊണ്ടിരിക്കുന്നത്.
ഏറ്റവും ഒടുവില്‍ റഷ്യയിലും അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമദ്ദേഹം എത്തി. റഷ്യയിലെ ചര്‍ച്ചകള്‍ക്കുശേഷം പത്തു കരാറുകളില്‍ ഒപ്പിടുകയുണ്ടായി. ഭാരതത്തിന്റെ കമ്പനികള്‍ക്ക് റഷ്യയുടെ എണ്ണ, വാതക മേഖലകളില്‍ പ്രവേശനം ലഭിക്കുന്നതിന് ഉതകുന്നതാണ് കരാറുകളില്‍ പ്രധാനം. പ്രതിവര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 65000 കോടി രൂപയില്‍ നിന്നും അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ രണ്ടുലക്ഷം കോടിയിലേക്ക് എത്തിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലെ ചര്‍ച്ചയില്‍ ധാരണയായി. റഷ്യയുടെ മിസൈല്‍ സംവിധാനം 40000കോടി മുടക്കി വാങ്ങുന്നതിനുള്ള സുപ്രധാന ധാരണയും ഉണ്ടായി. പ്രതിരോധ സാമഗ്രികള്‍ അമേരിക്കയില്‍നിന്ന് വാങ്ങുന്നതിനെക്കാള്‍ കൂടുതല്‍ റഷ്യയില്‍നിന്ന് വാങ്ങുന്നതിനുള്ള താല്‍പര്യമാണ് റഷ്യ പ്രകടിപ്പിക്കുന്നത്. റഷ്യ കാലങ്ങളായി ഭാരതത്തിന്റെ സ്വാഭാവിക സുഹൃത്താണ്. അത് നിലനിര്‍ത്താനും വളര്‍ത്തിയെടുക്കാനുമുള്ള ശക്തമായ നീക്കമാണ് നരേന്ദ്രമോദി നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
റഷ്യയില്‍നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അഫ്ഗാനിസ്ഥാനിലേക്കാണ് പോയത്. മുന്‍കൂട്ടി പ്രചാരണം നല്‍കാതെ കാബൂളിലെത്തിയത് സുരക്ഷാ കാരണങ്ങളാലാണെന്ന് ഇതിനകം വെളിവാക്കപ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഭാരതത്തിന്റെ സഹകരണത്തോടെ പണിത പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനമായിരുന്നു നരേന്ദ്രമോദിക്ക് നിര്‍വ്വഹിക്കേണ്ടി വന്ന പ്രധാന ചടങ്ങ്. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ നരേന്ദ്രമോദി നടത്തിയ പ്രഭാഷണത്തിന് വന്‍സ്വീകാര്യതയാണ് ലഭിച്ചത്. 700 കോടി രൂപയാണ് പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കാന്‍ ഭാരതം നല്‍കിയത്. ഈ മന്ദിരത്തിന്റെ ഒരു ഭാഗത്തിന് മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയുടെ പേരിടുകയും ചെയ്തു. അഫ്ഗാനിസ്ഥാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന് ഭാരതത്തിന്റെ ഉദാരമായ സഹായമാണ് പ്രതീക്ഷിക്കുന്നത്. റോഡ് നിര്‍മ്മാണം ഉള്‍പ്പെടെ നിരവധി നിര്‍മ്മാണാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരതം സഹായം നല്‍കുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍നിന്ന് നേരെ നരേന്ദ്രമോദി പാകിസ്ഥാനിലേക്ക് പോയതാണ് പലരെയും അത്ഭുതപ്പെടുത്തുകയും ആശങ്കയിലാക്കുകയും ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ്സും ഇടതുപക്ഷവും ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ശിവസേനയ്‌ക്കും അത് സഹിച്ചിട്ടില്ല. ലാഹോറില്‍വച്ച് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ചയ്‌ക്ക് കാത്തിരിക്കുന്നു എന്ന് മോദി ട്വിറ്റ് ചെയ്തതോടെയാണ് പാക് സന്ദര്‍ശനം ലോകം അറിഞ്ഞത്.
ലാഹോര്‍ അല്ലാമ ഇക്ബാല്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ മോദിയെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ലാഹോറിലെ വസതിയില്‍ നടന്ന ചര്‍ച്ചയ്‌ക്കുശേഷം ഷെരീഫിന്റെ കൊച്ചുമകളുടെ വിവാഹച്ചടങ്ങിലും മോദി പങ്കെടുക്കുകയുണ്ടായി. നവംബര്‍ 30ന് പാരീസില്‍ നടന്ന കാലാവസ്ഥ വ്യതിയാന ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം ഹാര്‍ട്ട് ഓഫ് ഏഷ്യാ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി ഭാരത വിദേശകാര്യ മന്ത്രിയും പാക്കിസ്ഥാനില്‍ എത്തിയിരുന്നു. വിദേശകാര്യസെക്രട്ടറിമാര്‍ ജനുവരി 15ന് കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചത് വലിയൊരു പ്രതീക്ഷയ്‌ക്ക് വഴിവച്ചിരിക്കുകയാണ്.
സംഘര്‍ഷത്തിലേര്‍പ്പെടുന്ന അയല്‍പക്കത്തെയല്ല, സൗഹൃദത്തിലാകുന്ന അയല്‍വാസിയാണ് സന്തോഷം ഉളവാക്കുക. വാജ്‌പേയി പ്രധാനമന്ത്രിയായപ്പോള്‍ തുടങ്ങിവച്ച സൗഹൃദനീക്കം നരേന്ദ്രമോദി ശക്തിപ്പെടുത്തി എന്നതാണ് പ്രത്യേകത. ഈ നീക്കം ദഹിക്കാത്തവരാണ് വിമര്‍ശനവുമായി രംഗത്തിറങ്ങിയത്. കഴിഞ്ഞ 10 വര്‍ഷം പ്രധാനമന്ത്രിയായിരുന്ന ഡോ.മന്‍മോഹന്‍സിംഗ് സംഘര്‍ഷം ലഘൂകരിക്കാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ലെന്നോര്‍ക്കണം. ഒരിക്കല്‍ പോലും പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്താനോ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കാനോ യുപിഎ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ ചടുലമായ നീക്കം നടത്തിയാണ് നരേന്ദ്രമോദി അയല്‍പക്ക സൗഹൃദത്തിന് ശ്രമിക്കുന്നത്.
ഭിന്നിച്ചുപോയ നമ്മുടെ ബന്ധുക്കളെ ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള സര്‍ക്കാരിന്റെയും മോദിയുടെയും ശ്രമം നല്ലൊരു നാളെയെ കൊണ്ടുവരുമെന്നാശിക്കാം.
















