- കേരള രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണായക ഏടുകള്‍ രേഖപ്പെടുത്തികൊണ്ടാണ് 2015 പടിയിറങ്ങുന്നത്. യുഡിഎഫിന് 2015 അശുഭകരമായ ഓര്‍മകള്‍ സൃഷ്ടിച്ചപ്പോള്‍ എല്‍ഡിഎഫ് വെന്റിലേറ്ററില്‍നിന്നും ഐസിയുവിലേക്ക് മാറ്റപ്പെട്ടു. ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരള സമൂഹത്തില്‍ പൊതുസ്വീകാര്യത നേടുന്ന കാഴ്ചകളുമായാണ് 2015 പടിയിറങ്ങുന്നത്. വെള്ളാപ്പള്ളിയുടെ പുതിയ രാഷ്ട്രീയപാര്‍ട്ടിയുടെ ഉദയവും ബിജെപിയുമായുള്ള സൗഹൃദവും പുതിയ വഴിത്തിരിവുകളായി.
- ബിജെപിയെ സംബന്ധിച്ച് തങ്ങളുടെ മെഗാ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിങ് തുടക്കംകുറിച്ചുകൊണ്ടാണ് 2015 ആരംഭിക്കുന്നത്. ദേശീയ ഗെയിംസിലെ അഴിമതി ആരോപണങ്ങള്‍ നേരിട്ടുകൊണ്ടായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ തുടക്കം. ദേശീയ ഗെയിംസ് എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ നിന്ന് കെ.ബി.ഗണേഷ്കുമാര് എംഎല്‍എ രാജിവച്ചതോടെ ദേശീയ ഗെയിംസിന്റെ പേരിലുള്ള അഴിമതി ആരോപണം ഇടതുകക്ഷികള്‍ക്ക് ആയുധമായി. ഇതിനൊപ്പം പൂട്ടിയ ബാറുകള്‍ തുറക്കാന്‍ കെ.എം.മാണിയെ കൂടാതെ രണ്ട് മന്ത്രിമാര്‍ കോഴ വാങ്ങിയെന്ന ബിജുരമേശിന്റെ ആരോപണം സിപിഎം ഏറ്റെടുക്കുകയും ചെന്നിത്തലയ്ക്കും ബാബുവിനുമെതിരെ ആരോപണമുയരുകയും ചെയ്തു. പിന്നീട് ശിവകുമാറിന്റെ പേരും ഉയര്‍ന്നുവന്നുവെങ്കിലും ബാര്‍ വിഷയത്തില്‍ എക്സൈസ് മന്ത്രി കെ. ബാബുവാണ് വെട്ടിലായത്.
- കേരള രാഷ്ട്രീയത്തിലെ രണ്ട് അതികായകന്മാര് തീച്ചുളയില്പ്പെട്ടുരുകുന്നതിന് 2015 സാക്ഷിയായി. 50 വര്‍ഷം പാലയെ പ്രതിനിധീകരിച്ച കെ.എം.മാണിയുടെ രാഷ്ട്രീയ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ വര്‍ഷമായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാഷട്രീയഭാവി എന്തെന്ന് ജനങ്ങള്‍ ഉദ്വേഗത്തോടെ ഉറ്റുനോക്കിയതിനും കേരളം സാക്ഷിയായി.
- മാര്‍ച്ച് 13ന് ബജറ്റ് അവതരണം തടസപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ നീക്കം കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്തദിനമായി. പൊതുമുതല്‍ നശിപ്പിച്ചതിന് സാമാജികര്‍ക്കെതിരെ പിന്നീട് കേസെടുത്തു.
- സ്പീക്കറായിരുന്ന ജി.കാര്‍ത്തികേയന്റെ മരണത്തെതുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കാര്‍ത്തികേയന്റെ മകന് ശബരീനാഥ് നേടിയ വിജയമാണ് യുഡിഎഫിനെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലും അല്പമെങ്കിലും പിടിച്ചുനിര്‍ത്തിയത്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റ പരാജയം യുഡിഎഫിന് കനത്ത തിരിച്ചടിയായി.അരുവിക്കരയിലെ ബിജെപിയുടെ പ്രകടനം ഇരുമുന്നണികളെയും ഞെട്ടിച്ചു.
- വി.എസും പിണറായിയും തമ്മിലുള്ള പോരിന് കോടിയേരി ബാലകൃഷ്ണന്റെ സിപിഎം സെക്രട്ടറി സ്ഥാനവും ബാര്‍, സരിത വിഷയങ്ങളും ഒരു പരിധിവരെ തടയിട്ടു.
- പി.സി.ജോര്‍ജ്ജ്, ഗണേഷ്കുമാര്, ബാലകൃഷ്ണപിള്ള എന്നിവര്‍ എല്‍ഡിഎഫ് വേദിയിലെത്തിയതിനും കേരളം സാക്ഷ്യം വഹിച്ചു. കൂറുമാറ്റ പരാതിയെ തുടര്‍ന്ന് പി.സി.ജോര്‍ജ്ജ് എംഎല്‍എ സ്ഥാനം രാജിവച്ചു. ജി.കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് എന്‍.ശക്തന് സ്പീക്കറായി. ഡെപ്യൂട്ടി സ്പീക്കറായി പാലോട് രവിയുമെത്തി. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ നേതൃസ്ഥാനത്തേക്കു പുതിയ മുഖങ്ങള്‍ കടന്നുവരുന്ന 2015ന്റെ പ്രത്യേകതയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനും സിപിഐ സെക്രട്ടറിയായി കാനം രാജേന്ദ്രനും നേതൃനിരയിലേക്കെത്തി. പെമ്പിളൈ ഒരുമ എന്ന പേരില്‍ മൂന്നാറില്‍ തോട്ടം തൊഴിലാളി സ്ത്രീകളുടെ സമരപോരാട്ടവും വാര്‍ത്തകളില്‍ ഇടംപിടിച്ചു. എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ബിജെപി അനുകൂല നിലപാടും പുതിയ രാഷ്ട്രീയ കക്ഷിയുടെ ഉദയവും 2015 ഏറെ ചര്‍ച്ച ചെയ്തു.
- വെള്ളാപ്പള്ളി നടേശന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായെ കണ്ടതും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തിയതും കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക ചലനങ്ങള്‍ സൃഷ്ടിച്ചു. ആര്.ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നരേന്ദ്രമോദിയുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച വെള്ളാപ്പള്ളിയെ ഇടതു വലതുമുന്നണികള്‍ തേജോവധം ചെയ്യുന്നതിനും കേരളം സാക്ഷിയായി. മൈക്രോഫിനാന്‍സ്, ശാശ്വതീകാനന്ദയുടെ മരണം തുടങ്ങിയ ആരോപണശരങ്ങളുമായി എല്‍ഡിഎഫും യുഡിഎഫും വേട്ടയാടിയെങ്കിലും വെള്ളാപ്പള്ളി പിറകോട്ടു പോയില്ല.
- തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി തിളങ്ങുന്ന വിജയങ്ങള്‍ കാഴ്ചവച്ചത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ 27ലക്ഷം വോട്ടുകള്‍ സ്വന്തമാക്കിയും തിരുവനന്തപുരം നഗരസഭയില്‍ പ്രതിപക്ഷത്തെത്തിയും പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ഭരണം നേടിയും ബിജെപി രാഷ്ട്രീയശക്തി തെളിയിച്ചു. വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റയാത്രയ്ക്കാണ് കേരളം പിന്നീട് സാക്ഷ്യം വഹിച്ചത്. സര്‍ക്കാരിന്റെ മതവിവേചനത്തിനെതിരെയുള്ള പരാമര്‍ശത്തിന്റെ പേരില്‍ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ വെള്ളാപ്പള്ളിക്കെതിരെ സര്‍ക്കാര്‍ കേസെടുത്തു. ശംഖുംമുഖത്ത് സമാപിച്ച സമത്വ മുന്നേറ്റയാത്രയില്‍ വെള്ളാപ്പള്ളി തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ഭാരത് ധര്‍മ്മജനസേനയുടെ (ബിഡിജെഎസ്) പ്രഖ്യാപനവും നടത്തി.
- ഉമ്മന്‍ചാണ്ടിക്കെതിരായി ബിജുരാധാകൃഷ്ണന് സോളാര്‍ കമ്മീഷനു മുമ്പാകെ ഉന്നയിച്ച ലൈംഗിക ആരോപണം ഉമിത്തീപോലെ നീറിപ്പിടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: