ഹരിപ്പാട്: തീരദേശ മേഖലയില്‍ വായ്‌പ നല്‍കുന്ന കാര്യത്തില്‍ ധനകാര്യസ്ഥാപനങ്ങള്‍ എംപിയെയും ജില്ലാകളക്ടറെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ധീവരസഭ കാര്‍ത്തികപ്പള്ളി താലൂക്ക് കമ്മറ്റി ആരോപിച്ചു.
2005 മുതല്‍ 2014 ഡിസംബര്‍ വരെ ആറാട്ടുപുഴ പഞ്ചായത്തിന്റെ പടിഞ്ഞാറെക്കരയില്‍ (വലീയഴിക്കല്‍, തറയില്‍ക്കടവ്, പെരുമ്പള്ളി, നല്ലാണിക്കല്‍, കള്ളിക്കാട്, ആറാട്ടുപുഴ) ഭൂമി ഈടിന്മേല്‍ ഒരാള്‍ക്ക് പോലും പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ലോണ്‍ നല്‍കിയിട്ടില്ല. 2015 ജനുവരി മുതല്‍ ഹരിപ്പാട് മേഖല ഓഫീസ് തുറന്നതിന് ശേഷം കുറച്ച് പേര്‍ക്ക് ലോണ്‍ നല്‍കിയപ്പോള്‍ അധികവും സാലറി സര്‍ട്ടിഫിക്കറ്റ് ജാമ്യമായാണ് സ്വീകരിച്ചത്. കടല്‍ത്തീരത്തെ സ്ഥലം പൂര്‍ണ്ണമായും ഒഴുവാക്കുകയും ചെയ്തു.
ആലപ്പുഴ ജില്ലാ ഓഫീസില്‍ ആറാട്ടുപുഴ പഞ്ചായത്തിലെ ഭൂമി ഈടായി സ്വീകരിക്കുകയില്ലെന്ന് ബോര്‍ഡ് വെയ്‌ക്കുകയും ഒന്‍പത് വര്‍ഷക്കാലം ഭൂമി ഈടായി സ്വീകരിച്ച് ലോണ്‍ നല്‍കാതെ സുനാമിയുടെ പേരില്‍ ഈ മേഖലയെ അവഗണിച്ച സംഭവം ഗൗരവമായി കണ്ട് അന്വേഷണം വേണം. ദേശസാത്കൃത ബാങ്കുകള്‍ ഈ പ്രദേശത്തെ സുനാമിബാധിത മേഖലെയന്നും തീരദേശ നിയന്ത്രണ നിയമമെന്നും പറഞ്ഞ് ഭൂരിപക്ഷം അപേക്ഷകരെയും മടക്കി അയയ്‌ക്കുകയും ചെയ്യുന്നു.
വ്യക്തമായ തെളിവുകള്‍ സഹിതം മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കേന്ദ്ര ധനകാര്യ മന്ത്രിക്കും പരാതി നല്‍കുവാനും താലൂക്ക് കമ്മറ്റി തീരുമാനിച്ചു. ധനകാര്യസ്ഥാപനങ്ങള്‍ നിലപാട് പുന:പരിശോധിക്കണം. ഇല്ലാത്ത നിയമത്തിന്റെ പേരില്‍ തീരദശജനതയെ ബുദ്ധിമുട്ടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുവാനും യോഗം തീരുമാനിച്ചു.
പി. പത്മജന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അനില്‍.ബി കളത്തില്‍, ബി.രവീന്ദ്രന്‍, തമ്പി പതിയാങ്കര, റ്റി.വി. ശെല്‍വരാജ്, സുഭഗന്‍ കള്ളിക്കാട്, സുധിലാല്‍ തൃക്കുന്നപ്പുഴ, ബിജു ജയദേവ്, സന്തോഷ്, വി. തമ്പി, ഉപേന്ദ്രന്‍, ഷാബു വട്ടച്ചാല്‍ എന്നിവര്‍ പ്രസംഗിച്ചു.















