ഒരാൾ കൊട്ടാരസദൃശമായ മനേഹരസൗധം വാടകയ്‌ക്കെടുത്തു. അപ്പോൾ അയാളുടെ യുള്ളിൽ ഒരു ചിന്തയുദിച്ചു. താൻ ഈ കൊട്ടാരത്തിലെ രാജാവാണ്. പിന്നെ അഹങ്കാരമായി. ഇയാളെ കാണുവാൻ ചെന്ന ഒരു സാധുവിനോട് അയാൾ അഹങ്കാരത്തോടെ പെരുമാറി. ആ സാധു അയാളോട് ചോദിച്ചു: ‘വാടകയ്‌ക്കെടുത്ത വീട്ടിൽ താമസിക്കുന്ന നീ രാജാവിനെപ്പൊലെ പെരുമാറുന്നു. നിന്റെ മനസ്സാക്ഷിയോട് ചോദിക്കൂ, വാസ്തവം എന്താണെന്ന്? സ്വന്തമായി ഒന്നുമില്ല. എന്നാൽ ഭാവമോ? എല്ലാം തന്റെ സ്വന്തമാണെന്ന്. കഷ്ടം!’
ഇതുപോലെയാണ് ഇന്ന് മിക്കവരും. സ്വന്തമായിട്ട് ഒന്നുമില്ല. എല്ലാം ദാനം കിട്ടിയതാണ്. എന്നിട്ടോ? അനേകം പുസ്തകങ്ങൾ വായിച്ചിട്ട്, കടപ്പുറത്തിരുന്ന് കാക്ക കരയുന്നതുപോലെ കരഞ്ഞുകൊണ്ടിരിക്കുന്നു. ജീവിതവുമായി ഇവർക്ക്, ഇവരുടെ രീതികൾക്ക് യാതൊരു സാമ്യവുമില്ല. എതോ ഭാവനാലോകത്ത് അങ്ങനെ നടക്കുന്നു? ശാസ്ത്രം മനസ്സിലാക്കിയവർ എന്താണ് ചെയ്യുന്നത്? തന്നെ സമീപിക്കുന്നവർക്ക് ഉയരുവാനുള്ള മാർഗം ഉപദേശിക്കുക മാത്രമേ ചെയ്യുകയുള്ളൂ. തർക്കിച്ച് സമയം കളയില്ല. മറ്റുള്ളവരുടെ മുൻപിൽ തന്റെ സിദ്ധാന്തം അടിച്ചേല്പിക്കാൻ ശ്രമിക്കില്ല. ആത്മവിചാരത്തിന് ഓരോ വ്യക്തിക്കും വിവിധ മാർഗ്ഗങ്ങൾ അവലംബിക്കാം. അവനവന്റെ സംസ്‌കാരം അനുസരിച്ചുള്ള മാർഗ്ഗമാണ് ഓരോരുത്തരും പിൻതുടരേണ്ടത്. അതുകൊണ്ടാണ് ഹിന്ദുമതത്തിൽ ആത്മവിചാരത്തിന് അനേകം മാർഗ്ഗങ്ങൾ വന്നത്.
അമ്മയുടെ ആശ്രമത്തിൽ സേവനത്തിന് വലിയ പ്രാധാന്യം നല്കുന്നുണ്ട്. ഇത് പലമാർഗ്ഗങ്ങളിൽ ഒന്നാണ്. ഓരോരുത്തരേയും അവരുടെ തലത്തിൽച്ചെന്ന് ഉദ്ധരിച്ചു കൊണ്ടുവരുവാൻ വിവിധ വഴികൾ അവലംബിക്കണം. അദ്വൈതം കാണാതെ പഠിക്കുവാനുള്ളതല്ല. ജീവിക്കുവാനുള്ളതാണ്. എങ്കിലേ അത് അനുഭവമാകൂ.
അമ്മയുടെ ആശ്രമത്തിൽ എഞ്ചിനിയർമാരുണ്ട്, ഡോക്ടർമാരുണ്ട്, എഴുത്തുകാരുണ്ട്. പ്രസ്സിലും സ്‌കൂളിലും ജോലിചെയ്യുന്നവരുണ്ട്. ഉന്നത അറിവുള്ള ജോലികൾ അവരുടെ കഴിവനുസരിച്ച് ചെയ്യുന്നു. ഒപ്പം ധ്യാനിക്കുന്നു. ശാസ്ത്രം പഠിക്കുകയും ചെയ്യുന്നു. കർമം ബന്ധമില്ലാതെ ചെയ്യാനാണ് അവർ പഠിക്കുന്നത്. സ്വാർത്ഥതയും ശരീരാഭിമാനവും കളയാൻ ബന്ധമില്ലാത്ത കർമം സഹായിക്കും. മമതയില്ലാതെ കർമ്മം ചെയ്യുമ്പോൾ അത് ബന്ധകാരണമല്ല, മുക്തിമാർഗ്ഗമാണ്.
സാമ്പ്രാണിത്തിരി കൂടിനുള്ളിലാക്കുന്നവർ അമ്മയുടെ ആശ്രമത്തിലുണ്ട്. അതിസങ്കീർണമായ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടർന്മാരും ഇവിടെയുണ്ട്. ഇവിടെ ചിലർ വേദാന്തികളാണെന്ന് അവകാശപ്പെട്ടുകൊണ്ടു വരാറുണ്ട്. തങ്ങളുടേത് ശുദ്ധബോധമാണെന്നാണ് അവർ വാദിക്കാറുള്ളത്. അവരിൽ ഒരാൾ ചോദിച്ചു: ‘അമ്മാ, ആത്മാവ് ഏതാത്മാവിനെ സേവിക്കാനാണ്? ആശ്രമത്തിൽ എന്തിനാണ് സേവനം? പഠനം മാത്രം പോരെ?’
മക്കളേ, പണ്ടുള്ള മഹാത്മാക്കൾ ഗൃഹസ്ഥാശ്രമം കഴിഞ്ഞാണ് വാനപ്രസ്ഥത്തിനും സംന്യാസത്തിനു പോയിരുന്നത്. അവരുടെ കർമങ്ങൾ മിക്കതും കഴിഞ്ഞിരുന്നു. ചുരുങ്ങിയ നാളുകളേ അവർക്കുണ്ടായിരുന്നുള്ളൂ. എന്നിട്ടും അവർ ചെന്നിരുന്ന ഗുരുകുലങ്ങളിൽ കർമ്മം ഉണ്ടായിരുന്നു. നല്ല സമർപ്പണത്തോടെ തന്നെ അവിടെയുള്ള വേദാന്തികളായ ശിഷ്യർ, വേദാന്തികളായ ഗുരുക്കൻന്മാരെ സേവിച്ചിരുന്നു. ശിഷ്യർ വിറകുശേഖരിക്കാൻ പോയിരുന്നു.
പശുവിനെ മേയ്‌ക്കാൻ പോയിരുന്നു. വയലിൽ വെള്ളം കയറുന്നതു ത!ടയാൻ പോയ അരുണിയുടെ കഥ കേട്ടിട്ടില്ലേ? വയലിലെ വരമ്പു മുറിഞ്ഞ്, കയറുന്നതു തടയാൻ സ്വയം വരമ്പിനോട് ചോർന്നുകിടന്ന് ഒഴിക്കുതടഞ്ഞു. ഇതൊന്നും അവർക്ക് വേദാന്തത്തിൽ നിന്ന് ഭിന്നമായി തോന്നുന്നില്ല. ഇതു വരമ്പല്ലേ, ഇത് ചളിയല്ലേ, ഇതുവെള്ളമല്ലേ, ഞാൻ ആത്മാവല്ലേ എന്നൊന്നും അവർ ചിന്തിച്ചിട്ടില്ല. അങ്ങനെയായിരുന്നു അന്നുള്ള ശിഷ്യന്മാർപണ്ട് ഒരു ഗുരുവരുവിന്റെ കൂടെ ഒന്നോ രണ്ടോ ശിഷ്യൻന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അമ്മയുടെ ആശ്രമത്തിൽ ഇപ്പോൾ ആയിരക്കണക്കിന് അന്തേവാസികൾ ഉണ്ട്. ഇവർക്കെല്ലാം മുഴുവൻ സമയവും ധ്യാനിക്കാൻ പറ്റുമോ? ഒക്കുകയില്ല ചിന്തകൾ എന്തായാലും മനസ്സിൽ കടന്ന് വരും. കർമം ചെയ്താലും ചിന്തകൾ ഉണ്ടാവും. ആ ചിന്തകളെ നേർവഴിക്ക് നയിച്ച് വിട്ട്. കൈകാലുകളെ കൊണ്ട് കർമം ചെയ്യണം. ആ കർമം ജനങ്ങൾ!ക്ക് ഉപകാരപ്രദമാകണം. അമ്മയുടെ ആശ്രമത്തിൽ സ്വർഗം വേണം എന്ന് ആഗ്രഹിക്കുന്നവരില്ല. തൊണ്ണൂറ്ശതമാനവും ലോകത്തെ സേവിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. അവരുടെ പിന്നാലെ സ്വർഗം ചെന്നാൽപ്പോലും അവർ സ്വർഗത്തോട് ‘റ്റാറ്റ’ പറയും. കാരണം, സ്വർഗം അവരുടെ ഹൃദയത്തിലുണ്ട്. മറ്റൊരു സ്വർഗ്ഗത്തിലും പോകേണ്ട ആവശ്യം അവർക്കുവരുന്നില്ല. കാരുണ്യമുള്ള മനസ്സുതന്നെ അവരുട സ്വർഗം ഈ ഒരു ഭാവമാണ് ആശ്രമത്തിലെ അന്തേവാസികൾക്കുൾക്കുള്ളത്.
പണ്ട് പലരും, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുവാൻ തയ്യാറായില്ല. അതുകാരണമാണ് നമ്മുടെ സംസ്‌കാരം ഇത്രയും അധഃപതിച്ചത്. അതിന്റെ ദുരിതമാണ് ഇന്നുള്ളവർ അനുഭവിക്കുന്നത്.
അദ്വൈതം ജീവിതമാണെന്നാണ് പഠിക്കേണ്ടത്. തന്നെപ്പോലെ മറ്റുള്ളവരേയും കാണുന്ന അവസ്ഥ ഉണ്ടാകണം. ഇപ്പോൾ നമ്മുടെ ചുറ്റും നടക്കുന്ന മുറവിളികൾ കാരണമാണ് അമ്മ ഇതൊക്കെ പറഞ്ഞത്.
ലോകസേവന കർമം ചെയ്യുന്നതിലൂടെ നമ്മുടെ വ്യക്തിമനസ്സ് വ്യാപ്തചൈതന്യവുമായി ഒത്തുചേരുന്നു. മനസ്സിന്റെ വൈരൂപ്യം മാറി ആത്മസ്വരൂപമായിത്തീരുന്നു. ഇതൊക്കെ പറഞ്ഞുകൊടുത്തു പഠിപ്പിക്കുന്നതിനേക്കാൾ പ്രവൃത്തിയിൽ കാട്ടിക്കൊടുക്കുവാൻ അമ്മയുടെ മക്കൾക്ക് കഴിയണം. എങ്കിലേ മറ്റുള്ളവർക്ക് ഉൾക്കൊള്ളുവാൻ കഴിയൂ. ഇതിനാണ് മക്കൾ ശ്രമിക്കേണ്ടത്.
















