തൃശൂര്‍: മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ മുഖ്യപ്രതിയെന്ന് വിജിലന്‍സ് കണ്ടെത്തിയ മുന്‍ എംഡി: എന്‍.ആര്. സുബ്രഹ്മണ്യനെ കമ്പനിയില്‍ വീണ്ടും ഡയറക്ടര്‍ ആയി നിയമിച്ചത് മുന്‍ വ്യവസായ മന്ത്രി എളമരം കരീമിന്റെ താത്പര്യപ്രകാരം. വിഎസ് സര്‍ക്കാരിന്റെ കാലത്ത് ചവറ കെഎംഎംഎല്ലില്‍ മാനേജിങ് ഡയറക്ടറായിരിക്കേയാണ് എന്‍.ആര്. സുബ്രഹ്മണ്യനെ എളമരം കരീം 2010 ല്‍ മലബാര്‍ സിമന്റ്സിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാക്കിയത്.
2009 ല്‍ റിട്ടയര്‍മെന്റ് പ്രായം 60 വയസ്സ്് പിന്നിട്ട സുബ്രഹ്മണ്യന് നിയമനം നല്‍കുന്നത് സിഐടിയു ഉള്‍പ്പെടെയുള്ള യൂണിയനുകള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഇത് കാര്യമാക്കാതെയായിരുന്നു നിയമനം. 95 മുതല്‍ 97 വരെ സുബ്രഹ്മണ്യന് മലബാര്‍ സിമന്റ്സില്‍ എക്സിക്യുട്ടീവ് ഡയറക്ടറായും തുടര്‍ന്ന് 2002 വരെ എംഡിയായും ചുമതല വഹിച്ചിരുന്നു. ഇക്കാലത്ത് നടന്നതായി പറയുന്ന 15 ഓളം അഴിമതിക്കേസുകളില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ് 2010 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സുബ്രഹ്മണ്യനെ വീണ്ടും ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിച്ചത്.
യുഡിഎഫ് ഭരകാലത്തും സുബ്രഹ്മണ്യന് ഡയറക്ടര്‍ ബോര്‍ഡംഗമായി തുടര്‍ന്നു. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ താത്പര്യമായിരുന്നു ഇതിനു പിന്നില്‍. കഴിഞ്ഞ ജൂണില്‍ സുബ്രഹ്മണ്യനെ കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് സസ്പെന്റ് ചെയ്യണമെന്നും വിജിലന്‍സ് എഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഇത് അവഗണിച്ചു. സസ്പെന്ഷന് ഒഴിവാക്കാന്‍ ദീര്‍ഘകാല അവധിയുമനുവദിച്ചു.
വിഎസ് സര്‍ക്കാരിന്റെ കാലത്ത്് കൊല്ലം കെഎംഎംഎല്ലില്‍ എംഡി ആയിരുന്ന സുബ്രഹ്മണ്യന് കൈക്കൊണ്ട പലനടപടികളും വിവാദങ്ങള്ക്കിയടാക്കിയിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രത്യേക താത്പര്യമെടുത്ത്്് ഇദ്ദേഹത്തെ ടിസിസിയില്‍ എംഡിയാക്കി.
എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ പ്രിയങ്കരനായ വിവാദ വ്യവസായിയേയും സുബ്രഹ്മണ്യന് ഉള്‍പ്പെടെ അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരേയും സംരക്ഷിക്കാന്‍ സിപിഎം നേതൃത്വം പാര്‍ട്ടി പ്രാദേശിക ഘടകത്തിന് നിര്‍ദ്ദേശം നല്കി.
അഴിമതി വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനത്തില്‍ നിന്നു പിന്മാറാന് പാര്‍ട്ടി പ്രവര്‍ത്തകരോടും സിഐടിയു പ്രവര്ത്തകരോടുംനിര്ദ്ദേശിച്ചു. ഇതിന് സിപിഎം നേതൃത്വം മൂന്നുയോഗങ്ങളും നടത്തി. കൊല്ലങ്കോടുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടിലും പാലക്കാട് വിവാദ വ്യവസായിയുടെ ഓഫീസിലുമായിരുന്നു യോഗങ്ങള്‍. നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിനു വിരുദ്ധമായി വിവാദ വ്യവസായിക്കെതിരെ കേസു നല്‍കിയതിന് ജില്ലാക്കമ്മിറ്റിയംഗം ഐസക് വര്‍ഗ്ഗീസിനെ പാര്‍ട്ടി പുറത്താക്കുകയും ചെയ്തു.
മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മലബാര്‍ സിമന്റ്സില്‍ നടന്ന 400 കോടിയുടെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചയാളാണ് ഐസക് വര്‍ഗീസ്. ഈ കേസ് പിന്വലിക്കാനാവശ്യപ്പെട്ടാണ് സിപിഎം നേതൃത്വം ഐസക് വര്‍ഗീസിനു മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയതും ഫലിക്കാഞ്ഞപ്പോള്‍ പുറത്താക്കിയതും. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സജീവമായിരുന്ന കെ. ചെന്താമരാക്ഷന് എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ സിപിഎം നേതൃത്വം ഇടപെട്ട് പിന്തിരിപ്പിച്ചതായി സിഐടിയു പ്രവര്‍ത്തകര്‍ തന്നെ പറയുന്നു. അഴിമതിക്കെതിരെ പ്രതികരിക്കണമെന്നുണ്ടെങ്കിലും പാര്‍ട്ടിയുടെ വിലക്കുള്ളതിനാല്‍ നിസഹായാവസ്ഥയിലാണ് തങ്ങളെന്ന് ഇവിടുത്തെ ഒരുവിഭാഗം സിഐടിയു തൊഴിലാളികള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: