പറവൂര്‍: ദേവസ്വം ഭരണത്തെക്കുറിച്ച് ഹിന്ദു സംഘടനകള്‍ ഉന്നയിച്ച പ്രശ്നങ്ങളെ സംബന്ധിച്ച് വി.ഡി.സതീശന് എംഎല്‍എ അസത്യം പ്രചരിപ്പിക്കുകയാണെന്ന് ഭാരതീയ വിചാര കേന്ദ്രം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ജി.മോഹന്‍ദാസ് പറഞ്ഞു.
ദേവസ്വം വരുമാനത്തില്‍ നിന്ന് ഒരു രൂപ പോലും ഖജനാവിലേക്ക് അടക്കുന്നില്ല എന്ന് തറപ്പിച്ച് പറയുകയും ഇക്കാര്യത്തില്‍ ഹിന്ദു സംഘടനാ നേതാക്കള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് നടത്തുന്നത് എന്നുമായിരുന്നു സതീശന് പറഞ്ഞത്. എന്നാല്‍ സര്‍ക്കാര്‍ ഖജനാവില്‍ പണമടക്കുന്നതിന്റെ രേഖകള്‍ പുറത്ത് വന്നപ്പോള്‍ സതീശന് കളം മാറ്റി ചവിട്ടുകയാണ്. ഹിന്ദു ഐക്യവേദി പറവൂരില്‍ സംഘടിപ്പിച്ച ചിന്താ സായാഹ്നത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ദാസ്. ഗുരുവായൂര്‍ ദേവസ്വം നിയമത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര വരുമാനം ബാങ്കുകളില്‍ അടക്കാന്‍ നിയമമുണ്ടെന്നും ട്രഷറിയില്‍ അടക്കാറില്ലെന്ന് പത്രക്കുറിപ്പ് ഇറക്കിയ സതീശന് 2003 ല്‍ 123 ലക്ഷം രൂപയും 2010ല്‍ 19 ലക്ഷം രൂപയും ട്രഷറിയില്‍ സ്ഥിര നിക്ഷേപം ഉണ്ടായിരുന്നെന്ന് സമ്മതിക്കുന്നുണ്ടെന്ന് മോഹന്‍ദാസ് പറഞ്ഞു.
ഹൈന്ദവ വിരോധം തലക്ക് പിടിച്ച സതീശന് ഈ വൈരുദ്ധ്യം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഓഡിറ്റ് ചെയ്ത കണക്കുകളാണ് ഹിന്ദുക്കള്‍ക്ക് അറിയേണ്ടത.് അല്ലാതെ പറയുന്ന കണക്കുകള്‍ വിശ്വാസയോഗ്യമല്ല. ദേവസ്വം ബോര്‍ഡിന്റെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ ദേവസ്വം വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും മോഹന്‍ദാസ് ആവശ്യപ്പെട്ടു. ജനാധിപത്യ സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്ന് 60 വര്‍ഷം കഴിഞ്ഞിട്ടും ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെയെന്നത് മതേതരത്വത്തിനും ജനാധിപത്യത്തിനും നിരക്കുന്നതല്ല.
യോഗത്തില്‍ ഹിന്ദു ഐക്യവേദി താലൂക്ക് സമിതി പ്രസിഡന്റ് കെ.ജി.മധു അദ്ധ്യക്ഷത വഹിച്ചു . സ്വാമി ഗോരഖ്നാഥ് ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി താലൂക്ക് യൂണിയന് പ്രസിഡന്റ് സി.എന്‍.രാധാകൃഷ്ണന്, കെപിഎംഎസ് താലൂക്ക് യൂണിയന് പ്രസിഡന്റ് പ്രൊഫ: എം.മോഹന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി.ബാബു, സെക്രട്ടറി കെ.പി.സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്.രമേഷ്കുമാര്‍, താലൂക്ക് ജനറല്‍ സെക്രട്ടറി എം.സി.സാബു ശാന്തി, എസ്എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ പി.എസ്.ജയരാജ്, വേണു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: