കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപക പാക്കേജ് ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. പാക്കേജിലെ അധ്യാപക നിയമനത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം, നാല്പത്തഞ്ച് വിദ്യാര്‍ഥികള്‍ക്ക് ഒരധ്യാപകന് എന്ന അനുപാതം പാലിക്കണം, അധ്യാപകരുടെ മികവു വിലയിരുത്താന്‍ അപ്രൈസല്‍ കമ്മിറ്റി രൂപീകരിക്കണം തുടങ്ങിയ വ്യവസ്ഥകളാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന് റദ്ദാക്കിയത്.
എന്നാല്‍ യുഐഡി (ആധാര്‍) അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ തലയെണ്ണല്‍, സംരക്ഷിത അധ്യാപകരുടെ അംഗീകാരം തുടങ്ങിയവ ഹൈക്കോടതി ശരിവച്ചിട്ടുമുണ്ട്. പാക്കേജിനെതിരെ വയനാട് വെള്ളമുണ്ട എ.യു.പി. സ്കൂള്‍ മാനേജ്മെന്റ് അടക്കം നല്കിയ 113 ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു വിധി.
എയ്ഡഡ് സ്കൂളുകളില്‍ 1:45 എന്ന അനുപാതം പാലിക്കണമെന്ന വ്യവസ്ഥ കേന്ദ്ര വിദ്യാഭ്യാസാവകാശത്തിനു വിരുദ്ധമാണെന്നുകണ്ടാണ് അത് റദ്ദാക്കിയത്. കേന്ദ്ര നിയമത്തില്‍ ഒന്നു മുതല്‍ അഞ്ചാം ക്ലാസ് വരെ 1:30 എന്ന അനുപാതവും ആറു മുതല്‍ എട്ടുവരെ 1:35 എന്ന അനുപാതവും പാലിക്കാനാണ് പറയുന്നത്. സംസ്ഥാനത്തും ഇതു ബാധകമാണ്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പരാമര്‍ശിക്കാത്തതിനാല്‍ ഒമ്പത്, പത്ത് ക്ലാസുകളില്‍ 1:45 എന്ന അനുപാതം ഏര്‍പ്പെടുത്താം. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം ഓരോ ക്ലാസിലും കൃത്യമായി പാലിക്കണമെന്നും ഉത്തരവില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. അധ്യാപക വിദ്യാര്‍ഥി അനുപാതത്തില്‍ വ്യത്യാസം നിലവില്‍ വരുന്നതോടെ കൂടുതല്‍ അധ്യാപകരെ വേണ്ടിവരും. സര്‍ക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെങ്കിലും വിദ്യാഭ്യാസാവശ്യത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം നടപ്പാക്കുമ്പോള്‍ ബാധ്യത കേന്ദ്രസര്‍ക്കാര്‍ പങ്കിടുമെന്ന് നിയമത്തിലെ ഏഴാമത്തെ വ്യവസ്ഥയില്‍ പറയുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
അധ്യാപക നിയമനത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ റദ്ദാക്കി. അധ്യാപക നിയമനത്തിന് സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതുവരെ കാത്തിരിക്കാനാവില്ല. സാമ്പത്തിക ബാധ്യതയെക്കുറിച്ചാണ് സര്‍ക്കാര്‍ ചിന്തിക്കുന്നത്. എന്നാല്‍ വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. നിയമനം നടത്തിയ ശേഷം സര്‍ക്കാരിന്റെ അംഗീകാരം തേടുന്ന ചട്ടവ്യവസ്ഥയാണ് അഭികാമ്യം.
യുഐഡി ബാധകമാക്കി കുട്ടികളുടെ തലയെണ്ണല്‍ നടത്തുന്നത് ശരിവെച്ചു. അധ്യയന വര്‍ഷത്തെ ആറാമത്തെ പ്രവൃത്തി ദിനത്തില്‍ തലയെണ്ണല്‍ നടത്തണമെന്നും ഇതു ഡിഇഒ മാരും എഇഒമാരും പരിശോധിക്കണമെന്നുമാണ് വ്യവസ്ഥ. അധ്യയന വര്‍ഷത്തെ അവസാനത്തെ പ്രവൃത്തിദിനത്തില്‍ നിലവിലെ തസ്തികകള്‍ അറിയിക്കണമെന്ന വ്യവസ്ഥയും ഹൈക്കോടതി ശരിവച്ചിട്ടുണ്ട്. എന്നാല്‍ അധ്യാപകരുടെ പ്രവര്‍ത്തനം വിലയിരുത്താനായി ടീച്ചേഴ്സ് അെ്രെപസല്‍ കമ്മറ്റിക്ക് രൂപം നല്കുന്ന വ്യവസ്ഥ റദ്ദാക്കി. അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ വിദഗ്ധന്‍ ചെയര്‍മാനും ഡിഡിഇ കണ്‍വീനറുമായ അെ്രെപസല്‍ കമ്മിറ്റിക്കാണ് രൂപം നല്‍കേണ്ടത്. ഇതില്‍ ചെയര്‍മാനെയും മറ്റു അംഗങ്ങളെയും ആരാണ് നിയമിക്കുന്നതെന്നോ ഇവര്‍ക്കുള്ള മാര്ഗനിര്ദ്ദേശമെന്തെന്നോ വ്യക്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കമ്മറ്റി രൂപീകരണം റദ്ദാക്കിയത്.
അധ്യാപക വിദ്യാര്‍ഥി അനുപാതത്തില്‍ മാറ്റം വരുത്തിയത് എയ്ഡഡ് സകൂള്‍ മാനേജുമെന്റുകള്‍ക്ക് വലിയ സന്തോഷം നല്‍കുന്നയൊന്നാണ്. കൂടുതല്‍ അധ്യാപകരെ നിയമിക്കേണ്ടിവരും. മാനേജുമെന്റുകള്‍ക്ക് വലിയ തുകകള്‍ വാങ്ങാന്‍ വഴിയൊരുങ്ങും എന്നതാണ് ആക്ഷേപം. സ്വന്തക്കാരെ നിയമിക്കാനും അവസരം ലഭിക്കും. കോടതിവിധിയെ എന്‍ടിയു സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്, ജനറല്‍ സെക്രട്ടറി ടി.എ. നാരായണന് എന്നിവര്‍ സ്വാഗതംചെയ്തു. കഴിഞ്ഞ അഞ്ചുവര്‍ഷമായി നിയമനം കാത്തിരിക്കുന്ന അയ്യായിരത്തോളം വരുന്ന അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്നും എന്‍ടിയു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: