ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസില്‍ വന്‍കലാപം പൊട്ടിപ്പുറപ്പെട്ടു. ബിജെപി പിന്തുണയോടെ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത വിമതര്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ഹൈക്കോടതിയെ സമീപിച്ച് ഫെബ്രുവരി വരെ സഭാ നടപടകള്‍ സ്‌റ്റേ ചെയ്തു വാങ്ങിയതില്‍ ആശ്വാസം കൊള്ളുകയാണ് കോണ്‍ഗ്രസും സര്‍ക്കാരും.
മാസങ്ങളായി വിമതപ്രശ്‌നത്തില്‍ നട്ടം തിരിയുകയാണ് സര്‍ക്കാരും കോണ്‍ഗ്രസും. ഒരു വിഭാഗം ഒരു മന്ത്രിയുടെ നേതൃത്വത്തില്‍ ബിജെപിയില്‍ ചേര്‍ന്നു കഴിഞ്ഞു. 60 അംഗ സഭയില്‍ ബിജെപിക്ക് ഇപ്പോള്‍ 11 എംഎല്‍എമാരാണ് ഉള്ളത്. മുഖ്യമന്ത്രിയും 20 വിമതരും അടക്കം കോണ്‍ഗ്രസിന് 47 പേരും.
ആഭ്യന്തരപ്രശ്‌നം രൂക്ഷമായതിനെത്തുടര്‍ന്ന് ബുധനാഴ്ച 20 വിമതരും 11 ബിജെപി അംഗങ്ങളും രണ്ടു സ്വതന്ത്രരും അടക്കം 33 എംഎല്‍എമാര്‍ ഇറ്റാനഗറിലെ ഒരു കമ്മ്യൂണിറ്റി ഹാളില്‍ യോഗം ചേര്‍ന്ന് സ്പീക്കര്‍ നബാം റബിയയെ ഇംപീച്ച് ചെയ്തു.( പുറത്താക്കി)വിമതനായ ഡപ്യൂട്ടി സ്പീക്കര്‍ എന്‍ നോര്‍ബു തോങ്ങ്ഡോക്കിനെ സ്പീക്കറായി തെരഞ്ഞെടുക്കുകയും ചെയ്തു. വിമതപ്രശ്‌നം മനസിലാക്കി സര്‍ക്കാര്‍ നിയമസഭാ മന്ദിരം അടച്ചുപൂട്ടിയതിനെത്തുടര്‍ന്നാണ് വിമതരും മറ്റും കമ്മ്യൂണിറ്റിഹാളില്‍ യോഗം ചേര്‍ന്നത്. നിയമസഭ പൂട്ടിയതിനാല്‍ പുറത്ത് യോഗം ചേരാന്‍ ഗവര്‍ണ്ണര്‍ ജെപി രാജ്‌കോവ അനുമതി നല്‍കുകയും ചെയ്തു.60 അംഗ സഭയിലെ 33 പേരും യോഗത്തില്‍ പങ്കെടുത്തുവെന്നതാണ് ശ്രദ്ധേയം.അതായത് ഇവര്‍ക്ക് ഭൂരിപക്ഷമുണ്ടെന്ന് അര്‍ഥം. സംഭവത്തെത്തുടര്‍ന്ന് കോണ്‍ഗ്രസുകാര്‍ വിമതര്‍ യോഗം ചേര്‍ന്ന സ്ഥലം തകര്‍ത്തു.
കമ്മ്യൂണിറ്റി ഹാളും ലഭ്യമല്ലാതായതോടെ വിമതരും സ്വതന്ത്രരും ബിജെപി അംഗങ്ങളും അടക്കം 33 പേരും ഇന്നലെ ഒരു ഹോട്ടലില്‍ പുതിയ സ്പീക്കറുടെ അധ്യക്ഷതയില്‍ നിയമസഭായോഗം ചേര്‍ന്ന് മുഖ്യമന്ത്രി നാബാം തൂക്കിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. പകരം വിമതനേതാവ് കാലിക്കോ പൂലിനെ മുഖ്യമന്ത്രിയുമാക്കി.ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി തൂക്കിയും 26 എംഎല്‍എമാരും വിട്ടുനിന്നു. ഹോട്ടലില്‍ ചേര്‍ന്ന യോഗം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പറഞ്ഞായിരുന്നു ഇവര്‍ വിട്ടുനിന്നത്. 33 പേരും മുഖ്യമന്ത്രി തൂക്കിയുടെ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു. കാലിക്കോ പൂലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത കാര്യം ഔദ്യോഗികമായി ഗവര്‍ണ്ണറെ അറിയിക്കുമെന്ന് സ്പീക്കര്‍ നോര്‍ബു തോങ്ങ്ഡോക്ക് അറിയിച്ചു.
പുതിയ മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.യുപിയിലെ കല്യാണ്‍ സിംഗ് ജഗദംബികാ പാല്‍ കേസിലേതിനു തുല്യമായ അവസ്ഥയാണ് അരുണാചലിലും ഉണ്ടായത്.അതിനാല്‍ അന്ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്ക് അനുസൃതമായാണ് കാര്യങ്ങള്‍ ചെയ്തതും. സ്പീക്കര്‍ വിശദീകരിച്ചു. ഏപ്രില്‍ മുതല്‍ തൂക്കി സര്‍ക്കാര്‍ ഭൂരിപക്ഷമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ബിജെപി നേതാവ് ടാമിയോ ടാഗ പറഞ്ഞു. സ്വജനപക്ഷപാതം, ദുഷ്ഭരണം, അഴിമതി എന്നിവ മൂലം ജനം പൊറുതി മുട്ടി. അദ്ദേഹം വിശദീകരിച്ചു.
സംഭവത്തെത്തുടര്‍ന്ന് തൂക്കി ഹൈക്കോടതിയെ സമീപിച്ചു. വിമതരുടെ നടപടി നിയമവിരുദ്ധമാണെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ ഏകപക്ഷീയമാണെന്ന് പറഞ്ഞ് സഭാ നടപടികള്‍ ഫെബ്രുവരി രണ്ടുവരെ സ്‌റ്റേ ചെയ്തിട്ടുണ്ട്. ഇതിലാണ് തൂക്കി സര്‍ക്കാര്‍ ആശ്വാസം കൊള്ളുന്നതും.പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത നടപടിയും കോടതി മരവിപ്പിച്ചിട്ടുണ്ട്.
ബിജെപിയും ഗവര്‍ണ്ണര്‍ ജേ്യാതിപ്രകാശ് രാജേകാവയും വിമതരും ചേര്‍ന്ന് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഈ ആരോപണം ഉന്നയിച്ച് അവര്‍ ഇന്നലെ രാജ്യസഭ സ്തംഭിപ്പിക്കുകയും ചെയ്തു.
















