ശബരിമല: ശബരിമലയില്‍ സ്വകാര്യകമ്പനികള്‍ വിതരണം ചെയ്യുന്ന അരവണ കണ്ടയ്നറുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ആക്ഷേപം. മെഷീനുകളുടെ സഹായത്തോടെ അരവണ നിറയ്ക്കുമ്പോള്‍ ദിനംപ്രതി ആയിരക്കണക്കിന് കണ്ടയ്നറുകള്‍ ഉപയോഗശൂന്യമായി പോകുന്നതായാണ് പരാതി. ഉപയോഗശൂന്യമായ അമ്പതിനായിരത്തോളം കണ്ടയ്നറുകളാണ് കഴിഞ്ഞ ദിവസം സന്നിധാനത്തെ മാലിന്യ സംസ്കരണ പ്ലാന്റില്‍ കത്തിച്ചുകളഞ്ഞത്.
സില്ലിബില്ലി എന്ന വിദേശനിര്‍മ്മിത കമ്പനിയുടെ മെഷീനാണ് കണ്ടയ്നറുകളില്‍ അരവണ നിറയ്ക്കുന്നതിന് ഉപയോഗിക്കുന്നത്. പ്രതിദിനം നൂറ്റമ്പത്കൂട്ട് അരവണയാണ് സന്നിധാനത്തെ പ്ലാന്റില്‍ തയ്യാറാക്കുന്നത്. ഒരു കൂട്ടില്‍ നിന്ന് 968 അരവണ പായ്ക്കറ്റുകളാണ് ലഭിക്കുന്നത്. 1,44,800 കണ്ടയ്നറുകളാണ് ദിവസവും പായ്ക്ക് ചെയ്യുന്നത്. ഇത്രയും കണ്ടയ്നറുകള്‍ പായ്ക്ക് ചെയ്യുന്നതിനിടയില്‍ പതിനായിരത്തിന് മേല്‍ നാശനഷ്ടം സംഭവിച്ച കണ്ടയ്നറുകള്‍ ഉപേക്ഷിക്കേണ്ടതായി വരുന്നുണ്ട്
കണ്ടയ്നര്‍ ഒന്നിന് 3.82 രൂപ നിരക്കില്‍ വിവിധ സ്വകാര്യകമ്പനികളാണ് ഇവ വിതരണം ചെയ്യുന്നത്. ക്രിയേറ്റീവ് പാക്കിംഗ് ചെന്നൈ, വെല്പാക്ക് ആലുവ, വിഘ്നേശ്വര പാക്ക് കൊല്ലം, ജ്യോതിസ് പാക്ക് ആലുവ എന്നീ കമ്പനികളാണ് കണ്ടയ്നറുകള്‍ വിതരണം ചെയ്യുന്നത്.
സ്വകാര്യ കമ്പനികള്‍ കണ്ടയ്നറുകള്‍ വിതരണം ചെയ്യുമ്പോള്‍ 5 ശതമാനം നഷ്ടമാകുമെന്നതിനാല്‍ ഈ ഈ ഇളവ് കമ്പനികള്‍ നല്‍കാറുണ്ടെന്ന് ദേവസ്വം എക്സിക്യുട്ടീവ് ആഫീസര്‍ ആര്. രേണുഗോപാല്‍ പറഞ്ഞു.
അഞ്ച് ശതമാനം നഷ്ടമായാല്‍ കൂടി 7200 കണ്ടയ്നറുകളാണ് സൗജന്യമായി ലഭ്യമാകുക. എന്നാല്‍ പതിനായിരത്തോളം കണ്ടയ്നറുകളാണ് പ്രതിദിനം നഷ്ടമാകുന്നത്. ഏതാണ്ട് മൂവായിരത്തിലധികം കണ്ടയ്നറുകളുടെ നഷ്ടം ദേവസ്വം ബോര്‍ഡ് വഹിക്കേണ്ടതായി വരുന്നുവെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.
തീര്‍ത്ഥാടന കാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ മൂന്നുലക്ഷത്തോളം അരവണപായ്ക്കുകള് കരുതലായി സൂക്ഷിച്ചിരുന്നു. ദൈനംദിനം വിറ്റുപോകുന്നത് കൂടാതെ ഇപ്പോഴും അതേയളവില്‍ സൂക്ഷിക്കാന്‍ കഴിയുന്നുണ്ട്. ഇതിനായി സന്നിധാനത്തെ അരവണ പ്ലാന്റില്‍ അമ്പതോളം കരാര്‍ തൊളിലാളികള്‍ ഇരുപത്തിനാല് മണിക്കൂറും പണിയെടുക്കുന്നുണ്ട്. കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് അരവണ നിര്‍മ്മാണത്തിനായി ശര്‍ക്കര കൊണ്ടുവരുന്നത്.
ഈ തീര്‍ത്ഥാടനകാലത്ത് 44 ലക്ഷം കിലോ ശര്‍ക്കര വേണ്ടിവരുമെന്നാണ് ദേവസ്വംബോര്‍ഡിന്റെ കണക്കുകൂട്ടല്‍. അരവണ ഉപോഗിക്കാവുന്ന കാലാവധി എത്രയെന്ന് കണ്ടയ്നറുകളില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. തയ്യാറാക്കുന്ന ദിവസവും ബാച്ച് നമ്പരും മാത്രമാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. ഏതാണ്ട് ഒന്നരമാസത്തോളം അരവണ കേടുകൂടാതെ ഇരിക്കുമെന്നാണ് ദേവസ്വം അധികൃതരുടെ ഉറപ്പ്.
എന്നാല്‍ വിദേശ രാജ്യങ്ങളിലേക്ക് ഭക്തജനങ്ങള്‍ കൊണ്ടുപോകുന്ന അരവണ മാസങ്ങളോളം ഉപയോഗിക്കുന്നതായാണ് അറിയാന്‍ കഴിയുന്നത്. പ്രസാദമെന്ന നിലയില്‍ കാത്തുസൂക്ഷിക്കുന്ന അരവണ രണ്ടുമാസത്തിനുള്ളില്‍ കേടാവും എന്നറിയാത്ത ഭക്തര്‍ ഇത് ഭക്ഷിക്കുക പതിവാണ്. അതിനാല്‍ കണ്ടയ്നറുകളില്‍ ഉപയോഗിക്കാവുന്ന കാലാവധികൂടി രേഖപ്പെടുത്തണം എന്ന ആവശ്യം ഭക്തജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: